മാവോയിസ്റ്റ് കൊടും ഭീകരന്‍ മാധ്വി ഹിഡ്മ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഛത്തീസ്ഗഢിലെ 15 മാവോയിസ്റ്റ് ഭീകരര്‍ പോലീസിനു മുന്‍പില്‍ ആയുധംവച്ച് കീഴടങ്ങിയിരിക്കുന്നു. കൊടുംക്രൂരതകളുടെ പരമ്പരതന്നെ ചെയ്തുകൂട്ടിയ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയിലെ പത്തു പുരുഷന്മാരും അഞ്ച് വനിതകളുമാണ് കീഴടങ്ങിയിട്ടുള്ളത്. ഹിഡ്മയെ വധിച്ചതോടെ സംഘടനയെ നയിക്കാന്‍ ആളില്ലാതെ പോയതും, മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിലേക്ക് സുരക്ഷാസേന തിരച്ചില്‍ വ്യാപിപ്പിച്ചതുമാണ് ഇത്രയധികം കമ്മ്യൂണിസ്റ്റ് ഭീകരരെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സര്‍ക്കാര്‍ ആകര്‍ഷകമായ പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിച്ചതും കീഴടങ്ങലിന് സാഹചര്യമൊരുക്കിയതായി പറയപ്പെടുന്നുണ്ട്. സംഘടനയ്‌ക്കുള്ളിലെ പടലപ്പിണക്കങ്ങളും അടിച്ചമര്‍ത്തലുകളും തങ്ങളുടെ മനസ്സു മാറ്റിയതായി കീഴടങ്ങിയവര്‍ പറയുന്നുണ്ട്. കൂടുതല്‍ മാവോയിസ്റ്റുകള്‍ ആയുധം താഴെവച്ച് സമാധാനത്തിന്റെ പാത അവലംബിക്കുമെന്നും പറയപ്പെടുന്നു.
ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതില്‍ 10 വര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ പങ്കുണ്ട്. മാവോയിസത്തെ തരിമ്പും വച്ചു പൊറുപ്പിക്കില്ലെന്നും, 2026 മാര്‍ച്ച് മാസത്തോടെ ഈ കമ്മ്യൂണിസ്റ്റ് ഭീകരതയെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്നും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതൊരു വെറും വാക്കല്ലെന്ന് ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു. 2024 മുതല്‍ ‘ഓപ്പറേഷന്‍ കാഗര്‍’ എന്ന പേരില്‍ ആരംഭിച്ച അതിശക്തമായ സൈനിക നടപടി മാവോയിസ്റ്റ് ഭീകരരുടെ ഉറക്കം കെടുത്തുകയുണ്ടായി. കേന്ദ്രസംസ്ഥാന സേനകള്‍ തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനവും, നക്സലിസത്തിന്റെ മൂലകാരണം പരിഹരിക്കാന്‍ വികസന പ്രവര്‍ത്തനങ്ങളും ഓപ്പറേഷന്‍ കാഗറില്‍ ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തോളം സമാന്തര സേനകളെയാണ് ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ വിന്യസിച്ചിട്ടുള്ളത്.
പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദണ്ഡകാരണ്യ മേഖലയിലുടനീളം സുരക്ഷാ സേനകള്‍ ഓപ്പറേഷനുകള്‍ നടത്തുന്നു. നാലു പതിറ്റാണ്ടായി മാവോയിസ്റ്റ് ഭീകരരുടെ കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ അബുജ്മാഡ് മേഖലയിലെ നക്സലുകളില്‍ 80 ശതമാനം പേരുടെ കീഴടങ്ങല്‍ ഉറപ്പാക്കിയത് വലിയ നേട്ടമാണ്.
മാവോയിസ്റ്റ് നേതാക്കളെ വധിക്കുകയും, സായുധരായ അണികളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരകളായ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ദേശീയപാതാ നിര്‍മാണം ഉള്‍പ്പെടെ വന്‍തോതിലുള്ള വികസന പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ വര്‍ഷം അവസാനിക്കുന്നതോടെ മുഴുവന്‍ നക്സല്‍ ബാധിത പ്രദേശങ്ങളിലും മൊബൈല്‍ കണക്ടിവിറ്റി സജ്ജമാകും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് ഇങ്ങനെയൊരു സാഹചര്യം മാവോയിസ്റ്റ് സംഘടനകള്‍ നേരിട്ടിട്ടില്ല.
കൊടും ഭീകരരെ ഉന്മൂലനം ചെയ്യുന്നതിലൂടെയും സായുധരായ മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍ ഉറപ്പാക്കുന്നതിലൂടെയും മാത്രം കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കാന്‍ കഴിയില്ല. ‘തോക്കേന്തിയ ഗാന്ധിയന്മാര്‍’ എന്നൊക്കെ ഈ കൊടും ക്രിമിനലുകളെ വിശേഷിപ്പിച്ച അര്‍ബന്‍ നക്സലുകള്‍ മാധ്യമങ്ങളിലും മറ്റും സജീവമാണ്. കമ്മ്യൂണിസ്റ്റ് ഭീകരരെ പരസ്യമായി അനുകൂലിക്കുന്ന ഇക്കൂട്ടര്‍ സര്‍ക്കാരിന്റെയും സുരക്ഷാസേനയുടെയും മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യപ്പെടുന്നു. സുപ്രീംകോടതിയില്‍ പോലും ഇവര്‍ മാവോയിസ്റ്റ് ഭീകരര്‍ക്ക് കവചമൊരുക്കുന്നു.
ചുവപ്പന്‍ ഭീകരതയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമായതോടെ മാവോയിസ്റ്റുകള്‍ക്ക് മറ്റുതരത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ബന്‍ നക്സലുകള്‍ അവസരമൊരുക്കുകയാണ്. ദല്‍ഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്ന പേരില്‍ സംഘടിച്ചവര്‍ സുരക്ഷാസേന വധിച്ച മാവോയിസ്റ്റ് ഭീകരന്‍ ഹിഡ്മയെ വാഴ്‌ത്തുന്ന പോസ്റ്റര്‍ ഉയര്‍ത്തിയത് ഒരു ഉദാഹരണം. മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ കീഴടങ്ങലുകളും ഒരു തന്ത്രത്തിന്റെ ഭാഗമാകാനുള്ള സാധ്യത വളരെയധികമാണ്. കാരണം ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും ഇവരെ ആയുധമണിയിക്കുന്നതും ഭാരതത്തിന്റെ ശത്രു രാജ്യങ്ങളാണ്. ഇപ്പോള്‍ ഒരു സാവകാശം ആവശ്യമാണെന്നും, അനുകൂലമായ അന്തരീക്ഷത്തിനു വേണ്ടി കാത്തിരിക്കണമെന്നും മാവോയിസ്റ്റ് ഭീകരര്‍ക്കും അര്‍ബന്‍ നക്സലുകള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിരിക്കാം. ഈയൊരു സാധ്യതയും കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചടി കൂടുതല്‍ ശക്തമായി തുടരും.
















