മുംബൈ: മാവോയിസ്റ്റുകളെ തീര്‍ക്കാനായി ഓപ്പറേഷന്‍ ബ്ലാക് ഫോറസ്റ്റ് എന്ന ദൗത്യം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ജീവന്‍ രക്ഷിക്കാന്‍ മാവോയിസ്റ്റുകള്‍ അമിത് ഷായുടെ കാല് പിടിക്കുന്നു. ഇപ്പോള്‍ ആയുദം വെച്ച് കീഴടങ്ങാന്‍ ഇനിയും മൂന്ന് മാസത്തെ സമയം ചോദിച്ചിരിക്കുകയാണ് മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളെ പ്രതിനിധീകരിക്കുന്ന നേതാവായ ആനന്ദ്.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ മാവോയിസ്റ്റ് നേതാവിനെതിരെ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. ആയുധം വെച്ച് കീഴടങ്ങാന്‍ ഒരു മണിക്കൂര്‍ പോരേ, എന്തിനാണ് മൂന്ന് മാസം എന്നു തുടങ്ങി നിരവധി പരിഹാസങ്ങളാണ് ഉയരുന്നത്. ആയുധം വെച്ച് കീഴടങ്ങാന്‍ 2026 ഫെബ്രുവരി 15 വരെയാണ് ആനന്ദ് മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ്, മധ്യപ്രദേശ് സംസ്ഥാനമുഖ്യമന്ത്രിമാരോട് തുറന്ന കത്തിലൂടെ സമയം ചോദിച്ചിരിക്കുന്നത്.
കത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം
മാവോയിസ്റ്റ് നേതാവിന്റെ ഈ കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. കീഴടങ്ങാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് പറയുന്നതിന് പിന്നില്‍ പല തരം തന്ത്രങ്ങളുണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു. ഒന്ന് കൂടുതല്‍ ആയുധങ്ങള്‍ സമാഹരിച്ച് കേന്ദ്രസേനയെ തിരിച്ചടിക്കുക എന്നതാണ്.കാരണം മൂന്ന് മാസം വരെ മാവോയിസ്റ്റ് വിരുദ്ധ സൈനിക നടപടി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതിന് പിന്നില്‍ തിരിച്ചടിക്കാനുള്ള പദ്ധതി തന്നെയാണെന്നാണ് കരുതപ്പെടുന്നത്. കാരണം 1950 മുതല്‍ ഇന്ത്യയിലെ കാടുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കീഴടങ്ങുക എന്നത് അവരുടെ മുഖം നഷ്ടപ്പെടുന്നതിന് തുല്ല്യമാണ്.
മൂന്നുമാസത്തെ കാലാവധി നല്‍കിയാല്‍ ഇവരിലെ പല നേതാക്കളും ഉള്‍വനങ്ങള്‍ വഴി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. കാരണം ഈ നേതാക്കളെ പിടികൂടിയതിന് ശേഷം ചോദ്യം ചെയ്താല്‍ പല ഉന്നത പ്രതിപക്ഷ നേതാക്കളുമായും മതപരിവര്‍ത്തനലോബികളുമായും എന്‍ജിഒകളുമായും ഇവര്‍ക്കുള്ള ബന്ധം വെളിയില്‍ വന്നേയ്‌ക്കും. ഇത് തടയാനാണ് മൂന്ന് മാസത്തെ വെടിനിര്‍ത്തല്‍ അപേക്ഷയെന്ന് കരുതുന്നു.
ദല്‍ഹിയില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി വിദ്യാര്‍ത്ഥികളുടെ കലാപമുണ്ടാക്കിയതിന് പിന്നിലും ഗൂഢശക്തികളുണ്ടെന്ന് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നു. ഹിദ്മ എന്ന കൊടും മാവോയിസ്റ്റിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു ദല്‍ഹിയിലെ കോളെജ് വിദ്യാര്‍ത്ഥികള്‍. ഇതില്‍ 22 പേരെ അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ വെച്ചിരിക്കുകയാണ്. ദല്‍ഹിയിലെ അന്തരീക്ഷമലിനീകരണത്തില്‍ പ്രതിഷേധിക്കാന്‍ എന്ന ഭാവേന മുഖം മൂടി ധരിച്ചെത്തിയ ഈ വിദ്യാര്‍ത്ഥി സംഘം പൊടുന്നനെ മുഖം മൂടി ഊരിയെറിഞ്ഞ് മാവോയിസ്റ്റ് നേതാവ് ഹിദ്മയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. 2020ല്‍ 78 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയന്ത്രിത സ്ഫോടനത്തിലൂടെ വധിച്ച നേതാവായ ഹിദ്മ കഴിഞ്ഞ ദിവസം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഹിദ്മയ്‌ക്ക് അനുകൂലമായി വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കിയതിനെ ചെറിയ തെറ്റായി കണക്കാക്കാനാവില്ല. രാജ്യദ്രോഹത്തിന് സമാനമാണ് ഈ നടപടി. അതുകൊണ്ട് തന്നെയാണ് ദല്‍ഹിയിലെ കോടതി ഈ 22 വിദ്യാര്‍ത്ഥികളെ മൂന്ന് ദിവസം റിമാന്‍റില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടത്. ഈ വിദ്യാര്‍ത്ഥി നീക്കം നക്സലുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് രക്ഷകനായ വ്യക്തിയാണ് ഹിദ്മ എന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങല്‍ ഈ കലാപകാരികളായ വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെയ്‌ക്കുന്നു. മാവോയിസ്റ്റുകളെ അനുകൂലിക്കുന്നതാണ് ഈ പോസ്റ്റുകള്‍. ഇതുവഴി മാവോയിസ്റ്റ് നേതാക്കള്‍ സമൂഹത്തില്‍ സ്വീകാര്യതയുണ്ടാക്കാനുള്ള തന്ത്രമാണ് ഇവര്‍ പയറ്റുന്നത്.
ഇപ്പോള്‍ ആനന്ദ് എന്ന മാവോയിസ്റ്റ് നേതാവ് അയച്ച തുറന്ന കത്ത് വെച്ച് കപില്‍ സിബലും അഭിഷേക് മനു സിംഘ് വിയെപ്പോലുള്ളവരും സുപ്രീംകോടതിയില്‍ വരെ പോകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയവരെ ജാമ്യത്തിലിറക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ കപില്‍ സിബലും അഭിഷേഖ് മനു സിംഘ് വിയും നക്സലുകള്‍ സമയം ചോദിച്ച് കൊടുക്കാത്ത മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് വാദിച്ച് സുപ്രിംകോടതിയില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയപ്പെടുന്നില്ല. ഈ കോടതി നീക്കത്തിന് മുന്നോടിയായിട്ടായിരിക്കാം തുറന്ന കത്ത് എന്നും കരുതുന്നു. എന്തായാലും വീരശൂരപരാക്രമികളായ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ സമയം ചോദിച്ച് തുറന്ന കത്തയക്കുന്നത് അത്യപൂര്‍വ്വമായ നടപടിയാണ്. അതുകൊണ്ട് തന്നെ ഇത് അസാമാന്യ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വികസിത ഇന്ത്യയില്‍ ചുവപ്പ് ഭീകരത വേണ്ട
ഹിദ്മ എന്ന അതിഭീകരമാവോയിസ്റ്റ് നേതാവിനെ കഴിഞ്ഞ ദിവസം വധിച്ചതോടെ ഇനി മാവോയിസ്റ്റുകള്‍ക്ക് രക്ഷയില്ല എന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണ്. വികസിത ഇന്ത്യയില്‍ ചുവന്ന ഭീകരതയ്‌ക്ക് സ്ഥാനമില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നയം. ലോകമാകെ തള്ളിക്കളഞ്ഞ ചുവപ്പ് ഭീകരത ഇന്ത്യയില്‍ ഇനി ആവശ്യമില്ലെന്നതാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന നിലപാട്. വനപ്രദേശങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ലക്ഷ്യം ഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമമല്ല, പകരം ലോകമാകെ തള്ളിക്കളഞ്ഞ ഇടത് തീവ്ര നിലപാട് നിലനിര്‍ത്തുക എന്നത് മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റുകളുടെ സാന്നിധ്യം കാരണം ഈ ഗോത്രമേഖലകളിലേക്ക് വികസനം എത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യം ഭാവിയില്‍ ഉണ്ടാകരുതെന്നും മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നക്സല്‍ മേഖലകളില്‍ വികസനം എത്താത്തതിന്റെ കാരണം നക്സലുകള്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. നക്സലിസമെന്ന ആശയത്തെ പരിപോഷിപ്പിക്കുന്നവര്‍, അവര്‍ക്ക് നിയസഹായം എത്തിക്കുന്നവര്‍, അവര്‍ക്ക് ധനസഹായം എത്തിക്കുന്നവര്‍ എന്നിവരെയെല്ലാം സര്‍ക്കാര്‍ തുറന്നുകാണിച്ചുകൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തന ലോബികള്‍, ചില പരമ്പരാഗത രാഷ്‌ട്രീയപാര്‍ട്ടികള്‍, എന്‍ജിഒകള്‍ എന്നിവര്‍ മാവോയിസ്റ്റുകളെ അവരുടെ ആവശ്യങ്ങള്‍ക്ക് ദുരപയോഗം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം അവസാനിപ്പിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
നേരത്തെ ഇടത് പാര്‍ട്ടികളും നക്സലുകളെ രക്ഷിക്കാന്‍ എത്തി
മാവോയിസ്റ്റുകളെ തീര്‍ക്കാനായി ഓപ്പറേഷന്‍ ബ്ലാക് ഫോറസ്റ്റ് എന്ന ദൗത്യം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ നിരവധി ഇടത് പാര്‍ട്ടികള്‍ മാവോയിസ്റ്റുകളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അവര്‍ക്ക് മുന്‍പില്‍ മുട്ടുമടക്കിയില്ല. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും മാവോയിസ്റ്റുകള്‍ക്കായി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെയ്‌ക്കാന്‍ തയ്യാറായില്ല. മതപരിവര്‍ത്തനലോബികളും പല രീതികളില്‍ നക്സലിസത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. മതപരിവര്‍ത്തനലോബികള്‍ നക്സലൈറ്റുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ വനപ്രദേശങ്ങളിലെ ഗോത്രമേഖലയില്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തിയത്. ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ വരെ തെരുവില്‍ ഇറക്കിച്ച് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. മാവോയിസ്റ്റുകളും അവരെ പിന്തുണയ്‌ക്കുന്നവരും അവസാന ശ്വാസം വരെ മാവോയിസ്റ്റുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഇതിനെ കാണുന്നത്.
















