കൊച്ചി: കേരള ഹൈക്കോടതിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധം. ദേശീയ നിയമദിനത്തോടനുബന്ധിച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ഗവർണർ. സംഭവത്തിൽ ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണ് നടന്നതെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഭിഭാഷക യൂണിറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പിന്നാലെ പ്രതികരണവുമായി ഗവര്‍ണറും രംഗത്തെത്തി.
ഭാരതാംബയ്‌ക്ക് അയിത്തം കൽപ്പിക്കുന്നത് മൂല്യശോഷണമാണെന്ന് അദ്ദേഹം പറഞ്ഞു. “ഭാരതാംബയുടെ ചിത്രം നോക്കി ‘ആരാണീ സ്ത്രീ’ എന്ന് ചോദിക്കുന്നു. ഇത്തരം ചിന്തകൾ സാംസ്കാരിക അധഃപതനമാണ്. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരിൽ ചിലർ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നു. ഭാരതമാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടത്? ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്ന്നോ? ഇത്തരം ചിന്തകൾ സാംസ്കാരിക അധഃപതനമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സാംസ്കാരിക വൈവിധ്യം എന്നത് പാശ്ചാത്യ സങ്കല്പമാണ്. മഴവില്ലിന്റെ നിറഭേദങ്ങൾപോലെ പല നിറങ്ങളുണ്ടാകാമെങ്കിലും ഭാരതീയ സംസ്കാരം ഒന്നേയുള്ളൂ. മതനിരപേക്ഷത എന്ന ആശയം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ധർമ സമഭാവനയാണ് ശരിയായ ആശയം. ഭാരതീയ സംസ്കാരവും ദേശീയതയും ഒന്നുതന്നെയാണെന്ന് തിരിച്ചറിയണമെന്നും’ ഗവർണർ പറഞ്ഞു.
















