ന്യൂദൽഹി: ഇന്ത്യൻ റെയിൽവേയിൽ “ഹലാൽ” മാംസം മാത്രമേ വിളമ്പുന്നുള്ളൂ എന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേ ബോർഡ് ചെയർമാന് നോട്ടീസ് അയച്ചു. വിഷയത്തിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ നടപടിയെടുത്ത റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.
ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് സർവീസുകളിൽ ഹലാൽ മാംസം മാത്രമേ വിളമ്പുന്നുള്ളൂവെന്നും ഇതുമൂലം ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതിക്കാരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും ഒരാൾ എൻഎച്ച്ആർസിയിൽ പരാതി നൽകിയിട്ടുണ്ട്. ഹലാൽ മാംസം വിളമ്പുന്നത് കാരണം, ഹിന്ദു, സിഖ്, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട മാംസ വ്യാപാരികൾക്ക് റെയിൽവേയിൽ ഭക്ഷണ വിതരണത്തിനും ബിസിനസിനും ശരിയായ അവസരം ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ എൻഎച്ച്ആർസിയിൽ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
കൂടതെ ഹലാൽ ഇതര ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ഹിന്ദു, സിഖ് യാത്രക്കാർക്ക്, അവരുടെ സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണ ഓപ്ഷനുകൾ നിഷേധിക്കപ്പെടുന്നു. ഇത് പൊതു സേവനങ്ങളിലേക്കുള്ള തുല്യ പ്രവേശനം നിഷേധിക്കുന്നുവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21, 19(1)(g), 25 എന്നിവ പ്രകാരം സമത്വം, വിവേചനമില്ലായ്‌മ, വ്യക്തിസ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയ്‌ക്കുള്ള അവരുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും പരാതിക്കാരൻ വാദിച്ചു.
തുടർന്ന് പരാതിയുടെ ഗൗരവം കണക്കിലെടുത്ത് എൻഎച്ച്ആർസി ഇക്കാര്യം ശ്രദ്ധിക്കുകയും റെയിൽവേ ബോർഡ് ചെയർമാന് നോട്ടീസ് അയയ്‌ക്കുകയും ചെയ്തു. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് രണ്ടാഴ്ചയ്‌ക്കുള്ളിൽ റെയിൽവേ പൂർണ്ണമായ ഒരു ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എടിആർ) സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
വാസ്തവത്തിൽ റെയിൽവേയിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് സംബന്ധിച്ച് പൊതുചർച്ചകളും പരാതികളും ഇടയ്‌ക്കിടെ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് വിവിധ കാരണങ്ങളും അവകാശവാദങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഹലാൽ സർട്ടിഫിക്കേഷന്റെ ആവശ്യകത ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.
















