കണ്ണൂർ: പയ്യന്നൂരിൽ പോലീസിനെതിരെ ബോംബെ റിഞ്ഞ കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി സ്ഥാനാർത്ഥിയായി തുടരുമെന്ന് സിപിഎം. ഇന്നലെയാണ് തളിപറമ്പ കോടതി പയ്യന്നൂർ നഗരസഭയിലെ നാൽപ്പത്തിയാറാം വാർഡിലെ സിപിഎം സ്ഥാനാർത്ഥി വി. കെ നിഷാദിനെ ശിക്ഷിച്ചത്. നിഷാദിന് സ്ഥാനാർത്ഥിയായി തുടരാൻ സാങ്കേതികമായ തടസമില്ലെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും സിപിഎം പറയുന്നു.
നിഷാദിന് വേണ്ടി പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും പാർട്ടി ഏര്യാ കമ്മിറ്റി വ്യക്തമാക്കുന്നു. വിധി വരുന്ന പശ്ചാത്തലത്തിൽ ലോക്കൽ കമ്മിറ്റി അംഗത്തെ ഡമ്മി സ്ഥാനാർത്ഥിയായി സിപി എം നിർത്തിയിരുന്നു. എന്നാൽ ഡമ്മി സ്ഥാനാർത്ഥിയെ മുന്നോട്ട് കൊണ്ടുവരേണ്ടതിന്റെ ആവശ്യമില്ലെന്നും നിഷാദ് തന്നെ മത്സരിച്ചാൽ മതിയെന്ന് ശിക്ഷ വന്നപ്പോൾ തന്നെ പാർട്ടി തീരുമാനം എടുക്കുകയായിരുന്നു.
നോമിനേഷൻ നേരത്തേ തന്നെ നൽകിയതിനാൽ സ്ഥാനാർത്ഥി ആകുന്നതിനോ മത്സരിക്കുന്നതിനോ സാങ്കേതികമായി പ്രശ്നമില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ മാത്രമേ കോടതി വിധി ബാധകമാകുക. എന്നാൽ ഈ സമയം വിധിക്കെതിരെ മേൽ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയാൽ കൗൺസിലർ സ്ഥാനത്ത് നിഷാദിന് തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
















