തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്ത കേരളത്തിലെ (കെഎസ്ഡബ്ലുഎംപി) സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചത് ഇഷ്ടക്കാരെയും യോഗ്യതയില്ലാത്തവരെയും തിരുകിക്കയറ്റിയതോടെ. പദ്ധതിയില്‍ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ വന്നതോടെ ലോക ബാങ്ക് വായ്‌പാ പദ്ധതിപ്രകാരമുള്ള 2200 കോടി നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സ്വജനപക്ഷപാതം കൂടിയായതോടെ പദ്ധതി കടലാസില്‍ ഒതുങ്ങി.
2021 മാര്‍ച്ച് 9നാണ് 2200 കോടി വായ്‌പയ്‌ക്ക് അംഗീകാരം നല്‍കിയത്. പദ്ധതി നടത്തിപ്പുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ആദ്യം നിയമിച്ചത്. സീനിയര്‍ എഞ്ചിനീയറുടെ യോഗ്യത ബിടെക് സിവില്‍ എഞ്ചിനീയറിങ് ആയിരിക്കെ ബിടെക് കെമിക്കല്‍ എഞ്ചിനീയറായ ജയകുമാറിനെയാണ് ആ പോസ്റ്റിലേക്ക് നിയമിച്ചത്. ഇതോടെ സിവില്‍ ഏഞ്ചിനീയറിങുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യം ഉണ്ടാക്കുന്നത് തന്നെ നിലച്ചു. ജലനിധിയില്‍ നിന്നും സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയ അമിത് രമണനെയാണ് സോഷ്യല്‍ എക്‌സ്‌പേര്‍ട്ടായി നിയമിച്ചത്. അത് ലോകബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
സ്റ്റേറ്റ് പ്രോജക്ട് മോണിറ്ററിങ് യൂണിറ്റില്‍ (എസ്പിഎംയു) പൊതുജനങ്ങള്‍ക്ക് പദ്ധതിബോധവത്കരണം നല്‍കുന്നതിനുള്ള ഐഇസി (ഇന്‍ഫര്‍മേഷന്‍, എജ്യൂക്കേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍) കോഓര്‍ഡിനേറ്ററായി നിയമിച്ചതിലും പിഴവുണ്ടായി. ആ ഉദ്യോഗസ്ഥന്‍ ആദ്യം ചെയ്തത് അതുവരെ ഉണ്ടായിരുന്ന സ്റ്റാര്‍ക്ക് എന്ന പരസ്യകമ്പനിയെ മാറ്റി പകരം യാതൊരു മുന്‍ പരിചയവും ഇല്ലാത്ത മറ്റൊരു കമ്പനിയെ നിയോഗിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ ബ്രാന്റ് ചെയ്യാനായി പ്രൊപ്പോസല്‍ നല്‍കാനും പരിശീലനമെന്ന പേരിലും ലക്ഷങ്ങള്‍ ചെലവഴിച്ചു.
ബോധവത്കരണത്തിന്റെ പേരില്‍ തുടങ്ങിയിട്ടില്ലാത്ത ഖരമാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്ക് വയ്‌ക്കാനായി കോഫി ടേബിള്‍ ബുക്ക് ഇറക്കി. ഒരു പേജിന് 500 രൂപ നിരക്കിലാണ് ബുക്ക് ചെയ്തത്. ഇതിന്റെ മറവിലും ലക്ഷങ്ങള്‍ പൊടിച്ചു. ഒരു വികസന പദ്ധതിയിലും പരിചയമില്ലാത്ത ആളാണ് കെഎസ്ഡബ്ലുഎംപിയുടെ ഐഇസിയുടെ ചുമതല വഹിക്കുന്ന യുവതി.
ഫിനാന്‍ഷ്യല്‍ എക്‌സ്പര്‍ട്ടായി നിയമിച്ചത് ധനവകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ. ബ്രഹ്‌മപുരം പോലെ പലയിടങ്ങളിലായി വര്‍ഷങ്ങളോളം കുന്നുകൂടിക്കിടക്കുന്ന ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ (ബയോ മൈനിങ്) കരാര്‍ നല്‍കിയത് ഇതേ പ്രോജക്ടിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും. ലോകബാങ്ക് ചട്ടം അനുസരിച്ച് ഒരു പ്രോജക്ടിലെ കരാറുകള്‍ അതേ പ്രോജക്ടിലുള്ളവര്‍ക്ക് നല്‍കാന്‍ പാടില്ല.
താത്കാലിക ഡയറക്ടര്‍ക്ക് പകരം ഒരു മുഴുവന്‍ സമയ ഡയറക്ടര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ദിവ്യ എസ്. അയ്യരെ ഡയറക്ടറാക്കി. എന്നാല്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ദിവ്യ ലോകബാങ്കിന്റെ അവലോകനയോഗത്തില്‍ പോലും കൃത്യമായി പങ്കെടുക്കാറില്ല. പദ്ധതിയില്‍ ചെലവഴിച്ച 120 കോടി ശമ്പളത്തിനും ധൂര്‍ത്തിനും മാത്രമായി. ഇതോടെ 800 കോടി ആദ്യഘട്ടത്തില്‍ ലോകബാങ്ക് വെട്ടിക്കുറച്ചു. എന്നിട്ടും പദ്ധതി ചലിപ്പിക്കാന്‍ നടപടികളുണ്ടാകാതെ വന്നതോടെ ഒക്ടോബറില്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനെ അതൃപ്തി അറിയിക്കുകയായിരുന്നു.
പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധതയും മുന്നോട്ടുവച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ചര്‍ച്ച നടത്തി. ആറുമാസത്തെ സമയപരിധി കൂടി വാങ്ങിയിട്ടുണ്ട്. എന്നിട്ടും പദ്ധതി തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
















