കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക്ക് ഭട്ടാചാര്യ. 2026ല്‍ ബംഗാളില്‍ ബിജെപി ഭരണം നേടും. അത് ഉറപ്പാണ്. കാരണം തൃണമൂലിന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ വിജയിപ്പിക്കാനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും സാമിക്ക് പറഞ്ഞു. ‘മഹാ ജംഗിള്‍ രാജാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ബിഹാറില്‍ സംഭവിച്ചത് തന്നെ ബംഗാളിലും നടക്കും. എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് ഭരണത്തിലെത്തും. ക്രമസമാധാന നില അടക്കം തകര്‍ന്ന സംസ്ഥാനത്ത് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.’സാമിക്ക് കുറ്റപ്പെടുത്തി.
ബിജെപിയെ വിജയിപ്പിക്കാനായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ബീഹാർ തെരഞ്ഞെടുപ്പിൽ വളരെയധികം കഠിനാധ്വാനം ചെയ്തു. പക്ഷേ ഫലം എല്ലാവർക്കും അറിയാം. 12 സംസ്ഥാനങ്ങളിലാണ് എസ്.ഐ.ആർ പുരോഗമിക്കുന്നത്. പക്ഷേ ഏറ്റവും കൂടുതൽ കോലാഹലം സംഭവിക്കുന്നത് പശ്ചിമ ബംഗാളിലാണ്. കാരണം എന്താണ്? നമ്മുടെ ബംഗാൾ സംസ്ഥാനത്തിന് ബംഗ്ലാദേശുമായി 2,200 കിലോമീറ്ററിലധികം അതിർത്തിയുണ്ട്… – സാമിക് ഭട്ടാചാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത്രയും നീണ്ടതും തുറന്നതുമായ ഒരു സംസ്ഥാനത്ത്, കേന്ദ്ര സേനകളുടെയും ബിഎസ്എഫിന്റെയും പോലീസിന്റെയും സംയുക്ത പ്രവർത്തനം ഇല്ലെങ്കിൽ, രാഷ്‌ട്രീയ സമവായമില്ലെങ്കിൽ, ജനങ്ങൾക്കിടയിൽ അവബോധം ഇല്ലെങ്കിൽ, മനുഷ്യക്കടത്ത് തടയാൻ കഴിയില്ല. ജനസംഖ്യാപരമായ മാറ്റങ്ങൾ ഇവിടെ ദൃശ്യമാണ്. ഒരു ശക്തിക്കും മമത ബാനർജിയെ മൂന്നാം തവണയും അധികാരത്തിലെത്തിക്കാൻ കഴിയില്ല. പശ്ചിമ ബംഗാളിലെ ജനങ്ങൾ ‘മഹാ ജംഗിൾ രാജ്’ സർക്കാരിനെ അവസാനിപ്പിക്കും,” അദ്ദേഹം പറഞ്ഞു.
















