നാളെ ഭരണഘടനാ ദിനം. നമ്മുടെ ഭരണഘടനാ ശില്‍പ്പിയായ ഡോ. ബി. ആര്‍. അംബേദ്കര്‍, ഭരണഘടനാ നിര്‍മാണ വേളയില്‍ പങ്കുവച്ച ചില ആശങ്കകളെയും അവയുടെ ആനുകാലിക പ്രസക്തിയെയും കുറിച്ച് ഒരു ചിന്ത.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1949 നവംബര്‍ 25ന് ഡോ.അംബേദ്കര്‍ നടത്തിയ അവസാന പ്രസംഗം വളരെ പ്രസക്തമാണ്. വര്‍ഷങ്ങളോളം നൂറ് കണക്കിന് മഹാരഥന്മാര്‍ ചര്‍വ്വിതചര്‍വ്വണം ചെയ്ത് മുന്നോട്ട് വച്ച, നമ്മുടെ ഭരണഘടനയുമായി ബന്ധപ്പെട്ട് ഭാവിയില്‍ വന്നേക്കാവുന്ന ചില പ്രശ്‌നങ്ങളെ ഉല്‍കണ്ഠയോടെ അംബേദ്ക്കര്‍ ആ പ്രസംഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഈ കാര്യംകൊണ്ട് തന്നെ ഈ പ്രസംഗം വളരെയേറെ ചര്‍ച്ച ചെയ്യപെട്ട അല്ലെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമായി എന്നും നിലനില്‍ക്കും. വര്‍ത്തമാനകാല ഭാരതത്തില്‍ ഈ പ്രസംഗം വീണ്ടും വീണ്ടും പുനര്‍ വായിക്കേണ്ടതിന്റെയും ചര്‍ച്ച ചെയ്യേണ്ടതിന്റെയും ആവശ്യകത വര്‍ദ്ധിക്കുകയാണ്. പ്രസംഗം മുന്നോട്ട് വയ്‌ക്കുന്ന ആശയം പലതരം ചിന്തകള്‍ക്കും സാമൂഹ്യ ചര്‍ച്ചകള്‍ക്കും ഇക്കാലത്തും ഇടയാവേണ്ടതുണ്ട്. അംബേദ്ക്കര്‍ മുന്നോട്ടുവച്ച ഉത്കണ്ഠകള്‍ സാമൂഹ്യ രാഷ്‌ട്രീയ പ്രതിസന്ധികളായി ഉയര്‍ന്നു വരുന്ന കാലഘട്ടമാണിത്. ഭരണഘടനയുടെ ‘യഥാര്‍ത്ഥ സംരക്ഷണം’ ഇത്തരം ചര്‍ച്ചയില്‍ നിന്ന് സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന വിദ്യാഭ്യാസ, സാമൂഹിക, രാഷ്‌ട്രീയ മുന്നേറ്റത്തെക്കൂടി ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
വളരെയേറെ ആഴത്തിലും പരപ്പിലും ഭാരതത്തെ മനസ്സിലാക്കിയ ദൂരക്കാഴ്ചയുള്ള ചിന്തകന്‍ എന്ന നിലയിലാണ് അബേദ്കറുടെ ആശയത്തെ കാണേണ്ടത്. കാലം കഴിയുമ്പോള്‍ വന്നുചേരാന്‍ സാധ്യതയുള്ള അപകടങ്ങളെ ആശങ്കയുടെ രൂപത്തില്‍ മുന്നോട്ടു വയ്‌ക്കുന്ന അദ്ദേഹം, അത്തരം ഉത്കണ്ഠയില്‍ നിന്ന് മുക്തമായ സാഹചര്യത്തെ സൃഷ്ടിക്കാനുള്ള മുന്നറിയിപ്പായാണ് തരുന്നത്. പക്ഷേ ഈ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊള്ളേണ്ടവര്‍ പലരും ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് രാഷ്‌ട്രം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
അംബേദ്ക്കറെ വേണ്ടതിനും വേണ്ടാത്തതിനും ഉദ്ധരിക്കുകയും ഭരണഘടനയെ രാഷ്‌ട്രീയ സമരത്തിന്റെ പരിചയാക്കുകയും ചെയ്യുന്ന പലരും അദ്ദേഹം മുന്നോട്ടു വച്ച പ്രധാന കാര്യം ചര്‍ച്ച ചെയ്യുന്നതായി കാണുന്നില്ല. മാത്രമല്ല, ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ അംബേദ്ക്കറുടെ ആശങ്കകളെ കൂടുതല്‍ കൂടുതല്‍ ആശങ്കാജനകമാക്കി ദേശസ്‌നേഹികള്‍ക്ക് മുന്നില്‍ വച്ച് അപകടകരമായ സഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
പ്രസംഗത്തിന്റെ ആദ്യ ഭാഗത്ത് ഭരണഘടനാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഭരണഘടനയുടെ വലിപ്പം, നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാലദൈര്‍ഘ്യം തുടങ്ങിയവും വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പ്രതിപക്ഷത്തിന്റെ ധര്‍മ്മത്തെയും ക്രിയാത്മക സമീപനത്തെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് അംബേദ്ക്കര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്.
‘ ഈ ഭരണഘടനാ അസംബ്ലി വെറുമൊരു ജനക്കൂട്ടമായി, സിമന്റ് ഇല്ലാത്ത നടപ്പാതയായി ഇവിടെയൊരു കറുത്ത കല്ലും അവിടെ ഒരു വെളുത്ത കല്ലും പോലെ മാത്രമായിരുന്നെങ്കില്‍, ഓരോ അംഗവും അല്ലെങ്കില്‍ ഓരോ ഗ്രൂപ്പും സ്വയം നിയമമായിരുന്നെങ്കില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ദൗത്യം വളരെ ബുദ്ധിമുട്ടുള്ള ഒന്നാകുമായിരുന്നു…
… എല്ലാ അംഗങ്ങളും പാര്‍ട്ടി അച്ചടക്കത്തിന് മാത്രം വഴങ്ങിയിരുന്നെങ്കില്‍ ഈ ഭരണഘടനാ അസംബ്ലിയുടെ നടപടികള്‍ വളരെ വിരസമാകുമായിരുന്നു. പാര്‍ട്ടി അച്ചടക്കം, അതിന്റെ എല്ലാ കാഠിന്യത്തിലും, ഈ അസംബ്ലിയെ ‘അതേ പാര്‍ട്ടിക്കാരുടെ ‘ സമ്മേളനമാക്കി മാറ്റുമായിരുന്നു. ‘
രാഷ്‌ട്രീയ പാര്‍ട്ടി നയങ്ങള്‍ക്കും ആശയങ്ങള്‍ക്കും അപ്പുറത്ത് ജനാധിപത്യ സഭകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ അംഗത്തിനും ഉണ്ടാവേണ്ട ദേശീയ പ്രതിബദ്ധതയെ ഊന്നിപ്പറയാന്‍ ഇവിടെയദ്ദേഹം ശ്രമിക്കുന്നുണ്ട്. സമീപകാലത്തെ പ്രതിപക്ഷ സമീപനം അംബേദ്ക്കറുടെ ജനാധിപത്യ സമീപനത്തില്‍ നിന്ന് എത്രകണ്ട് അകലെയാണെന്ന് ഈ കാര്യങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരും.
ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെയും പാര്‍ട്ടികളെയും ആശ്രയിച്ചാണ് അതിന്റെ നിലനില്‍പ്പ്. പ്രസംഗത്തില്‍ അംബേദ്കര്‍ ഇക്കാര്യം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന കക്ഷികള്‍ ദേശീയ സമീപനമില്ലാത്ത വെറും അധികാര രാഷ്‌ട്രീയത്തിന്റെ വക്താക്കളായാല്‍ ഉണ്ടാവുന്ന വെല്ലുവിളിയെയും ഭരണഘടനയുടെ തെറ്റായ വ്യാഖ്യാനങ്ങളെയും ഈയൊരര്‍ത്ഥത്തില്‍ കാണേണ്ടതാണ്. നിയമനിര്‍മ്മാണ സഭയെന്നത് വെറും കക്ഷി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയല്ലായെന്നും അതിനുമുപരിയായ ഒരു ദേശീയ സമീപനം മുന്നോട്ട് വയ്‌ക്കേണ്ട ഇടമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
പ്രസംഗത്തിന്റെ അവസാനഭാഗത്ത്, ഡോ. അംബേദ്കര്‍ രാഷ്‌ട്രത്തെയും ഭരണഘടനയുടെ ഭാവിയെയും പറ്റി പലതരത്തിലുള്ള ഉത്കണ്ഠകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഭാവിയില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച ഉത്കണ്ഠ എല്ലാ കാലത്തും പ്രധാന്യമര്‍ഹിക്കുന്നതാണ്. പ്രസംഗത്തില്‍ ഭരണഘടന പരാജയപ്പെടാനുള്ള സന്ദര്‍ഭമായി അദ്ദേഹം മുന്നോട്ട് വയ്‌ക്കുന്ന പ്രധാന കാര്യമാണ് താഴെ പറയുന്നത്.
‘ … ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് ചിലപ്പോള്‍ മോശമായി തീരും. കാരണം അത് നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ മോശക്കാരായിരിക്കും. ഭരണഘടന എത്ര മോശമാണെങ്കിലും, അത് നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നല്ലവരാണെങ്കില്‍ അത് നല്ലതായി മാറുകയും ചെയ്യും. നിയമനിര്‍മ്മാണസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി തുടങ്ങിയ സംവിധാനങ്ങള്‍ മാത്രമേ ഭരണഘടനയ്‌ക്ക് രൂപീകരിക്കാന്‍ കഴിയൂ. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങള്‍ ജനങ്ങളും, അവരുടെ ആഗ്രഹങ്ങളും രാഷ്‌ട്രീയവും നടപ്പിലാക്കുന്നതിനുള്ള ഉപകരണങ്ങളായി അവര്‍ നിശ്ചയിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുമാണ്. ‘
ഇവിടെ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്‌ട്രീയ കക്ഷികള്‍ അവര്‍ മുന്നോട്ടു വയ്‌ക്കുന്ന ആശയം, സ്ഥാനാര്‍ത്ഥിയുടെ കഴിവ്, അവരുടെ നാടിനോടുള്ള കൂറ് എല്ലാം പ്രധാനമാണ്. കഴിവ് , സമീപനം , ആശയം ഇവയെല്ലാം നടപ്പിലാക്കപ്പെടുന്ന സമയത്ത് ഭരണഘടനയെ മുന്നോട്ടേയ്‌ക്കും പിന്നോട്ടേയ്‌ക്കും നയിക്കും. 75 വര്‍ഷത്തിനിടയില്‍ ഇവ രണ്ടും നാം കണ്ടു.
ചരിത്രം ആവര്‍ത്തിക്കുമോ? ഈ ചിന്തയാണ് ഉത്കണ്ഠ നിറയ്‌ക്കുന്നത്. ജാതികളുടെയും മതങ്ങളുടെയും രൂപത്തിലുള്ള നമ്മുടെ പഴയ ശത്രുക്കളെ കൂടാതെ, വൈവിധ്യവും പരസ്പരവിരുദ്ധവുമായ രാഷ്‌ട്രീയ വിശ്വാസങ്ങളുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ നമുക്ക് ഉണ്ടാകാന്‍ പോകുന്നു എന്ന വസ്തുത തിരിച്ചറിയുമ്പോള്‍ ഈ ഉത്കണ്ഠ വര്‍ദ്ധിക്കുന്നു.
ഭാരതത്തില്‍ കാലങ്ങള്‍ മുന്‍പേ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ സത്യസന്ധതയും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള വിശ്വാസവുമൊക്കെ പ്രസക്തമാണ്. സ്വതന്ത്രമായ സമൂഹത്തിന്റെ എല്ലാ മേന്മയും അന്ന് സമൂഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ യുദ്ധരംഗത്തും ഭരണ രംഗത്തും സാമൂഹിക ജീവിതത്തിലും സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഉള്ള സഹവര്‍ത്തിത്വം നഷ്ടപ്പെട്ടപ്പോള്‍ ഭാരതം അടിമത്തത്തിലേക്ക് വഴുതിവീണു. ഒറ്റക്കെട്ടായി നില്‍ക്കേണ്ട പലരും സഹപ്രവര്‍ത്തക മനോഭാവത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല ചതിയുടെ മാര്‍ഗ്ഗത്തിലൂടെ ശത്രുകള്‍ക്ക് ആയുധമാവുകയും ചെയ്തു. ഇത്തരം വഞ്ചനയുടെ ചരിത്രത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് അംബേദ്ക്കര്‍ പറയുന്നത് ഇപ്രകാരമാണ്. ‘പൃഥ്വിരാജിനെതിരെ ഇന്ത്യയെ ആക്രമിക്കാന്‍ മുഹമ്മദ് ഘോറിയെ ക്ഷണിച്ച രാജാവ് ജയ്ചന്ദ്രന്‍, ശിവജിയെ സഹായിക്കാതെ ഔറംഗസീബിന് സഹായം ചെയ്ത മറാഠ പ്രഭുക്കന്മാര്‍, ബ്രിട്ടീഷുകാരുമായി പോരാടാന്‍ സിഖ് ഭരണാധികാരികള്‍ക്ക് സഹായിയായി മാറിയ ഗുലാബ് സിംഗ്… ഇവരെല്ലാം ഭാരതത്തെ അടിമത്തത്തിലേക്ക് നയിച്ച ചതിപ്രയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
‘നമ്മുടെ രാഷ്‌ട്രത്തിന്റെ മുന്നോട്ടു പോക്കിനെ ബാധിക്കാന്‍ സാധ്യതയുള്ള മറ്റൊരു സാമൂഹിക പ്രശ്‌നമായി ഡോ. അബേദ്ക്കര്‍ മുന്നോട്ട് വയ്‌ക്കുന്നത് ജാതീയ ഉച്ചനീചത്വങ്ങളും ബിംബവല്‍ക്കരണവുമാണ്. സാമൂഹിക സഹവര്‍ത്തിത്വവും സമാജസമരസതയും നേടിയെടുക്കാനുള്ള പ്രവര്‍ത്തനം പ്രധാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
വീര പരിവേഷവും, കുടുംബാധിപത്യവുമൊക്കെ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം മുന്നോട്ടു വയ്‌ക്കുന്നു.
‘ സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥിതി ചെയ്യുന്നില്ലെങ്കില്‍ രാഷ്‌ട്രീയ ജനാധിപത്യം നിലനില്‍ക്കില്ല. സാമൂഹിക ജനാധിപത്യം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതിയെന്നതാണ് ഇതിനര്‍ത്ഥം…’ സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം ഇവയില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിനെ വേര്‍പെടുത്തുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്ന അര്‍ത്ഥത്തില്‍ അവര്‍ ത്രിത്വത്തിന്റെ ഒരു യൂണിയന്‍ രൂപപ്പെടുത്തുന്നു. സമത്വമില്ലെങ്കില്‍, സ്വാതന്ത്ര്യം പലരുടെയും മേല്‍ ചുരുക്കം ചിലര്‍ക്ക് ആധിപത്യം സൃഷ്ടിക്കും. സാഹോദര്യമില്ലെങ്കില്‍, സ്വാതന്ത്ര്യം പലരുടെയും മേല്‍ ചുരുക്കം ചിലര്‍ക്ക് ആധിപത്യം സൃഷ്ടിക്കും.
ഭരണഘടനയുടെ സംരക്ഷണത്തിന്റെ ശരിയായ വഴി വളരെ വ്യക്തമായി അംബേദ്ക്കര്‍ വിശദീകരിക്കുന്നുണ്ട് . ഭരണഘടനാപരമായ സമീപനത്തില്‍ക്കൂടി മുന്നോട്ടുപോവുക എന്നതാണ് ഭരണഘടനാ സംരക്ഷണത്തിനായി നാം ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു.
‘ജനാധിപത്യം പേരില്‍ മാത്രമല്ലാതെ നിലനിര്‍ത്തണമെങ്കില്‍, നമ്മള്‍ എന്തുചെയ്യണം? എന്റെ അഭിപ്രായത്തില്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉള്ള ഭരണഘടനാപരമായ രീതികള്‍ മുറുകെ പിടിക്കുക എന്നതാണ്.
അതിനര്‍ത്ഥം വിപ്ലവത്തിന്റെ രക്തരൂഷിതമായ രീതികള്‍ നാം ഉപേക്ഷിക്കണം എന്നാണ്. അതായത്, സിവില്‍ നിയമലംഘനം , നിസ്സഹകരണം, സത്യഗ്രഹം തുടങ്ങിയ സമര സമീപനങ്ങള്‍ത്തന്നെ നാം ഉപേക്ഷിക്കണം. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഭരണഘടനാപരമായ രീതികള്‍ക്ക് ഒരു വഴിയും അവശേഷിക്കാത്തപ്പോള്‍, ഭരണഘടനാ വിരുദ്ധമായ രീതികള്‍ക്ക് ധാരാളം ന്യായീകരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനില്‍ക്കുന്നിടത്ത് ഇത്തരം ഭരണഘടനാ വിരുദ്ധമായ രീതികള്‍ക്ക് ന്യായീകരണമില്ല. ഈ രീതികള്‍ അരാജകത്വത്തിന്റെ നീതീകരണമല്ലാതെ മറ്റൊന്നുമല്ല. ‘
എന്നാല്‍ സമീപകാലത്ത് ഭരണഘടനാ പദവികളായ ഗവര്‍ണര്‍ , രാഷ്‌ട്രപതി തുടങ്ങിയ സ്ഥാനങ്ങളേയും പരമോന്നത നീതിന്യായ കോടതി, ഇലക്ഷന്‍ കമ്മിഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും കടന്നാക്രമിക്കുക, ഇത്തരം കേന്ദ്രങ്ങളില്‍ വിശ്വാസമില്ലെന്ന് പറയാതെപറയുക ഇതെല്ലാമാണ് ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനമായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. നിരവധി ഭരണഘടനാ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കേ അതിനെയെല്ലാം നോക്കുകുത്തിയാക്കി പ്രക്ഷോഭത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാപരമായ സാമൂഹിക മുന്നേറ്റത്തിന് ഒരു കാലത്തും ശരിയായ മാര്‍ഗ്ഗമല്ല. മാത്രമല്ല ഭരണഘടനാ വിരുദ്ധമായ സമീപനമാന്നെന്നും വരുന്നു.
നീതികരിക്കാന്‍ പറ്റാത്ത ഇത്തരം സമീപനങ്ങള്‍ ഭരണഘടനാ ശില്‍പിയായ അബേദ്ക്കറുടെ ആശയ സമീപനങ്ങളില്‍ നിന്നു നേര്‍ വിപരീതവും തെറ്റായതുമാണെന്ന് വളരെ വ്യക്തമാണ്.
അംബേദ്ക്കറുടെ ഓര്‍മ്മകളും വാക്കുകളും എപ്പോഴെങ്കിലും അത്തരക്കാര്‍ക്ക് ശരിയായ മാര്‍ഗ്ഗം നല്‍കാന്‍ പ്രേരണയാകുമെന്ന് പ്രതീക്ഷിക്കാം.
















