കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ‍്യയിലുള്ള ഒരു വീട്ടിൽ പാക്കിസ്ഥാൻ സൈന‍്യം ബോംബ് വച്ചതായാണ് വിവരം.
താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര‍്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാർ, പക്തിക എന്നീ പ്രവിശ‍്യകളിൽ പാക്കിസ്ഥാൻ റെയ്ഡ് നടത്തിയതായും നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ബോംബേറിൽ പ്രദേശവാസിയായ വിലായത്ത് ഖാന്റെ വീട് പൂർണമായും തകർന്നു.
മരിച്ചവരുടെ ചിത്രങ്ങൾ സഹിതം എക്‌സിലെ പോസ്റ്റിൽ മുജാഹിദ് പങ്കുവച്ചു. പാകിസ്ഥാനിലെ പെഷവാറിൽ ഇരട്ട ചാവേർ ബോംബാക്രമണത്തിൽ മൂന്ന് അർദ്ധസൈനികർ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനിലെ ആക്രമണം. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ അക്രമമാണിത്. ഒക്ടോബറിൽ പാകിസ്ഥാൻ, അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി, ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബറിൽ ദോഹയിൽ ഇരുപക്ഷവും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു, എന്നാൽ അഫ്ഗാനിസ്ഥാനുള്ളിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാനോട് ശത്രുതയുള്ള തീവ്രവാദ ഗ്രൂപ്പുകളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് തുർക്കിയിലെ സമാധാന ചർച്ചകൾ പൊളിയുകയായിരുന്നു.
















