പാലക്കാട്: സ്ത്രീ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയെങ്കിലും നടത്തിപ്പു കാര്യത്തില്‍ ഇതുവരെയും ഉദ്യോഗസ്ഥതലങ്ങളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ല. അപേക്ഷാ ഫോം മുതല്‍ സോഫ്റ്റ്വെയര്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ തീരുമാനമാകാത്തതിനാല്‍ ഈ പദ്ധതി എന്നു നടപ്പിലാകും എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ അറിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തട്ടിക്കൂട്ടി പുറത്തിറക്കിയ ഉത്തരവാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തിലെല്ല പോലെ അവതാളത്തിലായിരിക്കുന്നത്.
സംസ്ഥാന ധനകാര്യവകുപ്പ് (വനിതാ ശിശു വികസനം) അഡീ. ചീഫ് സെക്രട്ടറിയുടെ, നമ്പര്‍ 142/25 തീയതി 19/11/25 പ്രകാരം അപേക്ഷകരില്‍ നിന്ന് യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടിക തദ്ദേശ വകുപ്പ് സെക്രട്ടറിക്കു സമര്‍പ്പിക്കേണ്ടത് അതാതു പഞ്ചായത്ത് സെക്രട്ടറിമാരാണ്. സ്ത്രീ സുരക്ഷാ പദ്ധതി മാനദണ്ഡമനുസരിച്ച് 35 നും 60 നും ഇടയില്‍ പ്രായമുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്ന, മറ്റു ക്ഷേമ പെന്‍ഷനുകളൊന്നും വാങ്ങാത്ത സ്ത്രീകള്‍ക്കാണ് ഈ പദ്ധതി ആനുകൂല്യം ലഭിക്കുക. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്് ഈ തുക അനുവദിക്കുന്നത്. നിലവില്‍ പല ക്ഷേമ പെന്‍ഷനുകളിലും കുടിശികയുള്ളപ്പോള്‍ തിടുക്കപ്പെട്ട് ഈ പദ്ധതി സംബന്ധിച്ച ഉത്തരവു പുറത്തിറക്കിയത് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണെന്ന് ആരോപണം ഉയരുന്നു.
50 വയസിനു മുകളിലുള്ള ഈ വിഭാഗത്തില്‍ പെടുന്ന സ്ത്രീകളില്‍ ഭൂരിപക്ഷം പേര്‍ക്കും മാനദണ്ഡങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരായിരിക്കും. ഇക്കാരണത്താല്‍ സ്ത്രീ സുരക്ഷാ പെന്‍ഷന് ഇവര്‍ അര്‍ഹരായിരിക്കില്ല. 35 നും 50 തിനുമിടയില്‍ പ്രായമുള്ളവരില്‍ വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, തൊഴിലില്ലായ്‌മ വേതന ആനുകൂല്യം എന്നിവ ലഭിക്കുന്നവരുണ്ടെങ്കില്‍ അവരും പദ്ധതിയുടെ പരിധിക്ക് പുറത്താണ്. ചുരുക്കത്തില്‍ പാവപ്പെട്ട പത്തു ശതമാനം വനിതകള്‍ക്കുപോലും സര്‍ക്കാറിന്റെ അഭിമാന നേട്ടമായി പ്രചാരണം നടത്തുന്ന ഈ പദ്ധതിയുടെ അനുകൂല്യം ലഭിക്കില്ലെന്നുള്ളതാണ് വാസ്തവം.
പ്രധാന അപേക്ഷാ മാനദണ്ഡങ്ങള്‍: ഉത്തരവ് പ്രകാരം അപേക്ഷകരായിട്ടുള്ള വനിതകള്‍ സംസ്ഥാനത്തു സ്ഥിരതാമസമുള്ളവരാകണം, ഇവര്‍ വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, മറ്റു സാമൂഹ്യ പെന്‍ഷന്‍ ഇവയില്‍ ഏതെങ്കിലും കൈപ്പറ്റുന്നവര്‍ ആകരുത്, തൊഴില്‍രഹിത വേതനം വാങ്ങുന്നവരും പദ്ധതി മാനദണ്ഡമനുസരിച്ചു അര്‍ഹത ഉണ്ടായിരിക്കുന്നവരല്ല. ഓരോ അപേക്ഷകരും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന അപേക്ഷയോടൊപ്പം നല്‍കണമെന്നും ഉത്തരവു നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നു. റേഷന്‍ കാര്‍ഡ് തരം മാറ്റപ്പെടുകയാണെങ്കില്‍ പദ്ധതി ആനുകൂല്യം നഷ്ടമാകും. ഈ പദ്ധതി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും ഉത്തരവു നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
















