ന്യൂദൽഹി: ജി20 ഉച്ചകോടിക്കിടെ നടന്ന ഐബിഎസ്എ ( ഇന്ത്യ-ബ്രസീൽ – സൗത്ത് ആഫ്രിക്ക ) നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദത്തെക്കുറിച്ച് സുപ്രധാന പ്രസ്താവന നടത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും ഗുരുതരമായ ഒരു വിഷയത്തിൽ ഇരട്ടത്താപ്പിന് ഇടമില്ല. ലോകമെമ്പാടുമുള്ള സമാധാനത്തിനും സമൃദ്ധിക്കും ഐക്യവും നിർണായകവുമായ നടപടി അത്യാവശ്യമാണ്. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള എൻഎസ്‌എ തലത്തിലുള്ള യോഗങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിന്റെ പരിഷ്കരണത്തിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ ആതിഥേയത്വം വഹിച്ചതും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പങ്കെടുത്തതുമായ ട്രൈലാറ്ററൽ മെക്കാനിസം യോഗത്തിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു. ആഗോള സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
നമ്മളാരും യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമല്ല. ആഗോള സ്ഥാപനങ്ങൾ ഇന്നത്തെ ലോകത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഇത് വ്യക്തമായി കാണിക്കുന്നു. അതിനാൽ ഐബിഎസ്എ ലോകത്തിന് ഒരു സന്ദേശം നൽകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
















