ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍ വിജയ് രൂക്ഷമായി വിമർശിച്ചു. സമൂഹ നീതിയ്‌ക്കായാണ് തന്റെ പോരാട്ടമെന്നും, എം കെ സ്റ്റാലിൻ നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിലും ഡിഎംകെയ്‌ക്ക് രൂക്ഷ വിമർശനം.
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറയുന്നു നമുക്ക് ആശയം ഇല്ലെന്ന്. സമൂഹ നീതി വേണം എന്നതാണ് നമ്മുടെ ആശയമെന്ന് വിജയ് പറഞ്ഞു. എല്ലാത്തിനും വിമർശനം എന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്നും ടിവികെ ഇനിയും വിമർശിക്കാൻ തുടങ്ങിയിട്ടില്ലെന്നും വിജയ് പറഞ്ഞു. പെരിയാറിന്റെയും അണ്ണാദുരൈയുടെയും പേരില്‍ ഭരണം നടത്തുന്നവർ നാടിനെ നശിപ്പിക്കുകയാണെന്ന് അദേഹം വിമർശിച്ചു.
മണല്‍ കടത്തിലൂടെ ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചെന്ന് വിജയ് ആരോപിച്ചു. മുകളില്‍ നിന്നും താഴെ വരെയുള്ളവർ സിൻഡിക്കേറ്റായി കൊള്ളയടിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പറയുന്നവനെ ഭരണകർത്താക്കള്‍ എതിർക്കും. ഇതെല്ലാം തിരിച്ച് ചോദിക്കുന്ന ദിവസം വരുമെന്ന് അദേഹം പറഞ്ഞു. കരൂർ ദുരന്തത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും അത് പിന്നീട് പറയാമെന്നും വിജയ് കൂട്ടിച്ചേർത്തു.
കർശന നിയന്ത്രണങ്ങളോടെയാണ് യോഗം നടന്നത്. പാസുമായി എത്തിയവർക്ക് മാത്രമായിരുന്നു പ്രവേശനം. സ്വകാര്യ കോളജ് ക്യാമ്പസ്സിൽ രാവിലെ 11 മണിക്കായിരുന്നു യോഗം. ജില്ലയിലെ 35 ഗ്രാമങ്ങളിൽ നിന്നുള്ള 2000 പേർ പങ്കെടുത്തു. കർഷകർ, വിദ്യാർഥികൾ, ടിവികെ പ്രവർത്തകർ തുടങ്ങിയവരാണ് പങ്കെടുത്തത്. ക്യു ആർ കോഡ് ഉള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് അനുമതി ലഭിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയിയുടെ ജനസമ്പർക്ക പരിപാടികൾ വേഗത്തിലാക്കാൻ ടിവികെ ശ്രമിക്കുന്നുണ്ട്. ഡിസംബർ നാലിന് സേലത്ത് ഒരു മെഗാ റാലി നടത്താനുള്ള പാർട്ടിയുടെ അഭ്യർഥന മറ്റ് പരിപാടികളുമായുള്ള സമയപ്രശ്നങ്ങൾ കാരണം പോലീസ് നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷിതമായ ബദൽ എന്ന നിലയിൽ ഇൻഡോർ യോഗങ്ങൾ നടത്താൻ ടിവികെ തീരുമാനിച്ചത്.
















