ക്ഷേത്രങ്ങളുടെ പുനരുദ്ധാരണകര്‍മ്മം അപൂര്‍വ്വമായ ദൈവനിയോഗമാണ് വാസ്തുശില്പിയായ മുക്കടക്കാട്ടില്‍ രാജേഷ്വേലിന്. നാല്പതുകാരനായ ഈ ശില്‍പി ഇതിനകം അമ്പതിലേറെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തിയില്‍ ആചാര്യസ്ഥാനം നിര്‍വ്വഹിച്ചവരില്‍ ഒരാളാണ്. പുനരുദ്ധരിക്കപ്പെട്ട ഏതാണ്ടെല്ലാ ക്ഷേത്രങ്ങളും ടിപ്പുവന്റെ പടയോട്ടമുള്‍പ്പെടെ പല കാരണങ്ങളാല്‍, പല കാലങ്ങളില്‍ തകര്‍ക്കപ്പെട്ട് മണ്ണോട് ചേര്‍ന്നവയാണ്.
പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം ഇരട്ടയപ്പന്‍ (ശിവ-ദക്ഷിണാമൂര്‍ത്തി) ക്ഷേത്രം, പരുതൂര്‍ തെക്കേക്കുന്ന് വൈദ്യനാഥമഹാക്ഷേത്രം, കൊടിക്കുന്ന് ദേവസ്വം ക്ഷേത്രപാലക്ഷേത്രം, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരയിലുള്ള നന്ദീശ്വരം ക്ഷേത്രം, താമരശ്ശേരി മാനാംകുന്ന് മഹാദേവക്ഷേത്രം, പയ്യോളി കുനിപ്പയില്‍ വിഷ്ണുക്ഷേത്രം, കൊയിലാണ്ടി കുരുവങ്ങാട് ശിവക്ഷേത്രം, കണ്ണൂര്‍ പാനൂര് മൊയ്ലോത്ത് വിഷ്ണുക്ഷേത്രം, മലപ്പുറം ജില്ലയിലെ കടുങ്ങാത്തുകുണ്ട് പറങ്ങോട്ട് ചോല ശിവക്ഷേത്രം, എടത്തനാട്ടുകര ഹരിഹരകുളങ്ങര വിഷ്ണുക്ഷേത്രം, നിലമ്പൂര്‍ കാരാട് ഏറാട്ടുകളന്‍ ക്ഷേത്രഗോപുരം, ചളവ ശ്രീ ദുര്‍ഗ്ഗാഭഗവതിക്ഷേത്രം, കരുവാരക്കുണ്ട് പവനപുരം ശ്രീരാമക്ഷേത്രം, അരീക്കോട് പൂവത്തിങ്കല്‍ വിഷ്ണുക്ഷേത്രം, വള്ളുവമ്പുറം പുല്ലാര അയ്യപ്പക്ഷേത്രം, പുല്ലാര ഭദ്രകാളീക്ഷേത്രം, പാണ്ടിക്കാട് അമ്പലക്കള്ളി വിഷ്ണുക്ഷേത്രം എന്നിങ്ങനെ നീളുന്നു കല്ലോടു കല്ലുവച്ച് രാജേഷ്വേലിന്റെ സ്ഥാപത്യത്തില്‍ പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക.
ഒരവധൂതനെപ്പോലെ നാടുനീളെ സഞ്ചരിച്ച്, പണ്ടെങ്ങോ മണ്ണടിഞ്ഞുപോയ ദേവാലയങ്ങളുടെ, അന്തരീക്ഷത്തില്‍ ഇനിയും മങ്ങാതെ പ്രഭാവപ്പെടുന്ന മൂര്‍ത്തിചൈതന്യം തിരിച്ചറിഞ്ഞ്, നാട്ടുകാരുടെയും വിശ്വസികളുടെയും ഉള്ളുണര്‍ത്തി, അവരുടെ ഉത്സാഹത്തില്‍ തച്ചുശാസ്ത്രത്തികവോടെ, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം സാക്ഷാത്ക്കരിക്കുക എന്നത് ജീവിതദൗത്യമാക്കിയിരിക്കുകയാണ് രാജീവ്. അഗസ്ത്യമലയാണ് രാജേഷ്വേലിന്റെ കര്‍മ്മ സപര്യയെ ക്ഷേത്രനിര്‍മ്മാണത്തിലേക്ക് ആനയിക്കുന്നത്. മാര്‍ഗ്ഗദര്‍ശിയായ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്, അഞ്ചുമൂല ഇരട്ടപ്പന്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തിക്കായി രാജേഷ് നിയോഗിക്കപ്പെടുന്നത്.

കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ, പണ്ടെന്നോ തകര്‍ന്നുപോയി, ക്ഷേത്രഭൂമി പോലും അന്യാധീനപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരട്ടപ്പന്‍ ദേവസ്ഥാനം, ഇന്ന് ശ്രീകോവിലും മുഖമണ്ഡപവും ചുറ്റമ്പലവും കൊടിമരവും തിരുമുറ്റവും പ്രദക്ഷിണവഴിയും ഉപദേവതാക്ഷേത്രങ്ങളും തിടപ്പള്ളിയും അഗ്രശാലകളുമെല്ലാമായി തികവൊത്ത ഒരു ക്ഷേത്രസമുച്ചയമാണ്. തന്റെ വാസ്തുകലാവൈദഗ്ദ്യത്തിന്റെ കൈമുദ്ര ചാര്‍ത്തിയ ഈ ക്ഷേത്ര നിര്‍മ്മിതിയോടെ രാജേഷ്വേലിന് നിരവധി സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രപുനരുദ്ധാരണത്തിനുള്ള ‘ദൈവാനുജ്ഞകള്‍’ വന്നുകൊണ്ടേയിരിക്കുന്നു.
കര്‍മ്മവൈഭവത്തിന് പന്തളത്തുരാജാവില്‍ നിന്നും പട്ടും വളയും കിട്ടിയിട്ടുള്ള വാസ്തു ശില്പി, ഉണ്ണി എന്ന സേവാര്‍ത്ഥന്‍ കേരളവര്‍മ്മന്‍ ആചാരി, മലപ്പുറം മുറയൂര്‍ ശിവന്‍ എന്നിവര്‍ രാജേഷിന് ഗുരുസ്ഥാനീയരാണ്.
ക്ഷേത്രപ്രാകാരങ്ങളുടെ, വിശേഷിച്ച് ശ്രീകോവിലന്റെ നിര്‍മ്മാണം ഏറെ വൈദഗ്ദ്യവും സൂക്ഷ്മതയും വേണ്ടുന്ന ശില്പവൃത്തിയാണ്. തലനാരിഴ തെറ്റാത്ത കയ്യും കണക്കും, അതോടൊപ്പം ഗുരുത്വവും പ്രാര്‍ത്ഥനയും ഭാവനയും ധ്യാനാത്മകതയും ഒത്തിണങ്ങുമ്പോഴാണ് ശ്രീകോവില്‍ മൂര്‍ത്തിക്ക് കുടികൊള്ളാന്‍ പാകത്തില്‍ ചൈതന്യവത്തായ സ്ഥൂലദേഹമായിത്തീരുന്നത്.
പുനരുദ്ധാരണത്തിന്റെ ഭാഗമായി താന്‍ പണിതീര്‍ത്ത ശ്രീകോവിലുകളില്‍ ഏറ്റവും സൂക്ഷ്മവും സങ്കീര്‍ണ്ണവും സുന്ദരവുമായ വാസ്തുമാതൃക ശാലാകൂടരൂപത്തിലുള്ളതാണെന്ന് രാജേഷ് നിരീക്ഷിക്കുന്നു.
പാദുകത്തിന്റെ വിസ്തൃതിയും ഏണും കോണും അടിസ്ഥാനമാക്കി, ക്ഷേത്രരൂപരേഖയെ ആധാരമാക്കി, പണിയാന്‍ പോകുന്ന ശ്രീകോവിലിന്റെ ത്രിമാനരൂപം വളരെ കൃത്യമായി അനുമാനിച്ച് അതിന് വേണ്ടുന്നതായ വടിവിലും വലിപ്പത്തിലും കല്ലുകളോരോന്നോരോന്നായി പാകത്തില്‍ ചെത്തിമിനുക്കി ശില്പപ്പെടുത്തിക്കൊണ്ടുള്ള നിര്‍മ്മാണത്തിന്റെ എഞ്ചിനീയറിംഗ് തീര്‍ത്തും വിസ്മയകരമാണ്.
ശാലാകൂടമാതൃകയില്‍ താന്‍ നിര്‍മ്മിച്ച ശ്രീകോവിലുകളില്‍ ഏറ്റവും വലുതും വേറിട്ട് നില്‍ക്കുന്നതുമാണ് പരുതൂര്‍ തെക്കേക്കുന്ന് വൈദ്യനാഥമഹാക്ഷേത്രത്തിന്റേതാണെന്ന് രാജേഷ് പറയുന്നു. ത്രിതല (മൂന്ന് തട്ടുള്ള) പ്രാസാദത്തോട് കൂടിയ മുഖായാമ സഹിതമുള്ള ശാലാകൂടമാതൃകയിലാണ് അവിടത്തെ നിര്‍മ്മിതി.
പാദുകം, ജഗതി, കുമുദം, ഗളംകമ്പം, ഗളംപടി, മകരത്തല എന്നിങ്ങനെയുള്ള സവിശേഷതകളോടെ അടിത്തറ. വേദികയും അലങ്കാരങ്ങളും ചേരുന്ന ചുമര്. പഞ്ജരക്കാല്‍, കുംഭം, കുടം, പറ, ഉത്തരപ്പുറം, കല്ലുത്തരം, വളര്, കപോതം, ഗളംപടി, വേദിക, ഭിത്തി, കപോതം, മഹാനാസിക എന്നിങ്ങനെയുള്ള ക്രമത്തിലാണ് പ്രാസാദത്തിന്റെ ഓരോ നിലയും പണിയുന്നത്. ഈ വിധത്തില്‍ നിര്‍മ്മിച്ച രണ്ടു നിലകള്‍ക്ക് മുകളില്‍ ‘മാടക്കൂട്’ രൂപത്തിലാണ് വൈദ്യനാഥക്ഷേത്രത്തിന്റെ മൂന്നാം നില പണിതീര്‍ത്തിട്ടുള്ളത്.
മുഖായാമത്തോടുകൂടിയ ത്രിതലപ്രസാദവും നമസ്‌കാരമണ്ഡപവും വലിയ ബലിക്കല്ലും ചുറ്റമ്പലത്തറയും തിടപ്പള്ളിയും അഗ്രശാലയും ഇതിനകം പണി പൂര്‍ത്തിയാക്കി. ശേഷം പ്രവൃത്തികള്‍ നടക്കാനിരിക്കുന്നു.
2012-ല്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ സ്ഥപിതസ്ഥാനത്തേക്കുവന്ന്, ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോള്‍, രാജേഷ്വേല്‍, തന്റെ കര്‍മ്മകാണ്ഡത്തിന്റെ നാള്‍വഴിയില്‍ നാലുഡസനിലേറെ ക്ഷേത്രങ്ങളുടെ പേര് കൊത്തിവെച്ചുകഴിഞ്ഞു. ആ ശില്പവൈഭവം കൂടുതല്‍ തിളക്കത്തോടെ മുന്നേറട്ടെ എന്ന് ആശംസിക്കാം.
നൂറ്റാണ്ടുകളിലെ കാലതാഡനങ്ങളെയൊക്കെയും അതിജീവിച്ച് കരിങ്കല്ലില്‍ വിരിഞ്ഞു നില്‍ക്കുന്ന മഹാശില്പങ്ങളുടെ വിസ്മയഭൂമിയാണ് ഭാരതം. നമ്മുടെ പുരാണേതിഹാസങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവശില്പിയായ ബൃഹസ്പതിയും അസുരശില്പിയായ മയനും സ്ഥാപത്യത്തിന്റെ മൂര്‍ത്തീഭാവമായ വിശ്വകര്‍മ്മാവും ആരൂഢസ്ഥാനത്ത് പ്രതിഷ്ഠിതമായ ഭാരതീയ വാസ്തുകലാസംസ്‌കൃതിക്ക് ഈ കലികാലത്തും രാജേഷ് വേലിനെപ്പോലുള്ളവരിലൂടെ കണ്ണി പൊട്ടാത്ത തുടര്‍ച്ചയുണ്ടാകുന്നു എന്നതില്‍ നാടിനഭിമാനിക്കാം.
പരേതനായ വേലപ്പന്റെയും, തങ്കമ്മയുടെയും മകനായ രാജേഷ് വേല്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി പള്ളിപ്പുറം സ്വദേശിയാണ്.
കേരള സര്‍ക്കാര്‍ ഓഡിറ്റ് വകുപ്പ്, മുന്‍ ജോയന്റ് ഡയറക്ടര്‍











