കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വരുതിയില്‍ നിര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പല രീതികളുണ്ട്, മാര്‍ഗ്ഗങ്ങളുണ്ട്. കലാ സാംസ്‌കാരിക പ്രവര്‍ത്തനം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സര്‍ഗ്ഗബോധമുള്ളവരെ പാര്‍ട്ടിയുടെ വഴിയില്‍ നടത്തുക എന്നതുതന്നെയാണ്. അത് കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെ ഈ പാര്‍ട്ടിയുടെ ആശയം ഏത് പേരിലും രൂപത്തിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം അങ്ങനെതന്നെ. ഇങ്ങനെ പറയാന്‍ കാരണം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നല്ല, ‘ഏതു രാജ്യ’മായാലും, അടിസ്ഥാനപരമായി കമ്യൂണിസത്തില്‍നിന്ന് അകന്നുകഴിഞ്ഞിരിക്കുന്നതിനാലാണ്; കേരളത്തിലുള്‍പ്പെടെ. പക്ഷേ, ചത്താലും ചില വിഷപ്പാമ്പുകള്‍ വാലാട്ടുമെന്ന് പറയാറുള്ളതുപോലെയാണ് ഈ പാര്‍ട്ടിയുടെ, അല്ല പാര്‍ട്ടികളുടെ കാര്യം; കാക്കത്തൊള്ളായിരമാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
ചത്താലും വാലനങ്ങാന്‍ പാകത്തില്‍ കലാ-സാഹിത്യ സാംസ്‌കാരിക-സര്‍ഗ്ഗ മേഖലയില്‍ ആ പാര്‍ട്ടി ഉണ്ടാക്കിയെടുത്ത സ്വാധീനത്തിന് പല രീതികള്‍ അവര്‍ അവലംബിക്കാറുണ്ട്. പോഷണം, പ്രീണനം, ഭീഷണി, നശീകരണം എന്നിങ്ങനെയാണവരുടെ വഴികള്‍. കമ്യൂണിസം ഒരു കാലത്ത് കൊടുങ്കാറ്റോ മഹാമാരിയോ ആയിമാറിയ ചൈനയും റഷ്യയുമൊക്കെ അതിന്റെ മാതൃകകളാണല്ലോ. അവിടെ എഴുത്തുകാര്‍ക്ക് കഴുത്തു പോയത് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് അനിഷ്ടമായത് എഴുതിയതിനാലാണ്. പാര്‍ട്ടിക്ക് വഴങ്ങിയവര്‍ക്കാണ് പുരസ്‌കാരങ്ങളും സമ്മാനങ്ങളും സ്ഥാനമാനങ്ങളും കിട്ടിയത്. ഭാരതത്തില്‍ രാജ്യമാകെ അധികാരമൊന്നും കിട്ടിയിട്ടില്ലെങ്കിലും അവസരങ്ങള്‍ കിട്ടിയപ്പോഴെല്ലാം അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ചും വിനിയോഗിച്ചും കമ്യൂണിസ്റ്റുകള്‍ ചെയ്തത്, നടപ്പാക്കിയത് അതേ രീതികളായിരുന്നു. കമ്യൂണിസ്റ്റ് കളിപ്പാവയായി മാറിയ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ സാംസ്‌കാരിക- കലാ സാഹിത്യമേഖലയെ ഭരിച്ചിരുന്ന് കമ്യൂണിസ്റ്റുകളായിരുന്നു. മതേതരത്വത്തിന് നെഹ്‌റു കൊടുത്തിരുന്ന നിര്‍വചനത്തിനും സാംസ്‌കാരിക മേഖലയില്‍ സ്വീകരിച്ചിരുന്ന ന യത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിയന്ത്രണവും നിര്‍ബന്ധങ്ങളുമായിരുന്നുവല്ലോ വഴികാട്ടിയിരുന്നത്. അക്കാലത്തെ കമ്യൂണിസ്റ്റ് സ്വാധീനം വര്‍ഷം 70 കഴിഞ്ഞിട്ടും ഭാരതത്തിന്റെ സാംസ്‌കാരിക ഘടനയിലാകെ വരട്ടുചൊറിപോലെ ബാധിച്ചിട്ടുണ്ട് എന്ന് സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് കണ്ടെത്താനാവും.
കേരളത്തില്‍, സംസ്ഥാനം രൂപംകൊണ്ട് ഇതുവരെയുളള 69 വര്‍ഷത്തിനിടെ മുപ്പതോളം വര്‍ഷം പലതവണയായി ഭരിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. പ്രതിപക്ഷത്തായിരിക്കുമ്പോഴും സാംസ്‌കാരിക- കലാസാഹിത്യ കേരളത്തിന്റെ സര്‍ക്കാര്‍ നയനിലപാടുകള്‍ നിയന്ത്രിച്ചിരുന്നത് കമ്യൂണിസ്റ്റുകാര്‍തന്നെയാണ്. കോണ്‍ഗ്രസിനും മുന്നണിക്കും സാംസ്‌കാരികനയമില്ല. നെഹ്‌റുവിന്റെ പൈതൃകം പിന്തുടരുന്നുവെന്ന് വീമ്പുപറഞ്ഞ്, ആ ജോലി കമ്യൂണിസ്റ്റുകള്‍ക്ക് അടിയറവുവച്ചിരിക്കുകയാണ് അവര്‍. കമ്യൂണിസ്റ്റുകളാകട്ടെ അതിന് പാകത്തിന് ഏത് രാഷ്‌ട്രീയക്കാര്‍ ഭരിച്ചാലും വഴങ്ങിക്കൊടുക്കാന്‍ സമര്‍ത്ഥരായ ചില സാംസ്‌കാരിക നായകന്മാരെ പിന്തുണച്ചും പോറ്റിയും വളര്‍ത്തി നിര്‍ത്തിയിട്ടുമുണ്ട്. അവരില്‍ പലര്‍ക്കും കൊച്ചുകൊച്ചു സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ മതി അധികാരികള്‍ക്കും യജമാനന്മാര്‍ക്കും ‘റാന്‍’ മൂളിക്കൊണ്ട് ഓച്ഛാനിച്ചുനില്‍ക്കും. അതാണ് ചരിത്രം. പക്ഷേ ചിലരുണ്ടായിരുന്നു നട്ടെല്ലുള്ളവര്‍. അവര്‍ ഒരു അധികാരകേന്ദ്രത്തേയും കാല്‍തൊട്ടുഴിയാന്‍ നടുവളച്ചില്ല. കമ്യൂണിസ്റ്റുകള്‍ക്ക് ‘ശിങ്കിടി’ പാടിയില്ല, കോണ്‍ഗ്രസിന്റെ അടിയന്താവസ്ഥക്കാലത്ത് നിലത്തിഴഞ്ഞില്ല. അങ്ങനെ വഴങ്ങാത്തവരുടെ പരമ്പരയില്‍ ഇന്നും ധീരചേതസ്സുകളുണ്ട് എന്നതിന് ഏറ്റവും പുതിയ തെളിവാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ ഈ വര്‍ഷത്തെ സംഭവവികാസങ്ങള്‍.
കലാകാരന്മാര്‍ സര്‍ഗ്ഗപക്ഷമാണ് പ്രധാനമെന്നും വലതുപക്ഷവും ഇടതുപക്ഷവും പക്ഷപാതവും പക്ഷവാതവും രാഷ്‌ട്രീയക്കാര്‍ക്കേ യോജിക്കൂ എന്ന് വിളിച്ചുപറയാതെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കലാകാരന്മാര്‍ക്ക്, സംഗീതജ്ഞര്‍ക്ക്, ഗുരുവായൂരില്‍ കരുത്തുണ്ടാക്കിയത് സര്‍വകലകളുടെയും നാഥനായി സങ്കല്‍പ്പിക്കപ്പെടുന്ന സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെയായിരിക്കണം. ചെമ്പൈ സംഗീതോത്സവത്തില്‍നിന്ന് പിന്മാറിയ കലാകാരന്മാര്‍ ഗുരുവായൂരിലെ ക്ഷേത്ര- ദേവസ്വം ഭരണാധികാരികളുടെ, സംസ്ഥാനത്തെ കമ്യൂണിസ്റ്റ് ഭരണ സ്വേച്ഛാധിപതികളുടെ, തീട്ടുരങ്ങള്‍ക്ക് തുല്യം ചാര്‍ത്താന്‍ സന്നദ്ധരായില്ല. തുറുങ്കിലടയ്‌ക്കാനും തലവെട്ടിയെറിയാനും കഴിയാത്തതിനാല്‍ അവര്‍ ലോകപ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനുള്ള അവരുടെ അവസരം റദ്ദാക്കി. കലാകാരന്മാര്‍ പ്രതികരിച്ചത്, ഗുരുക്കന്മാര്‍ക്ക് കൊടുക്കേണ്ട ആദരം കൊടുക്കാത്തവരോട് നിസ്സഹകരിച്ചുകൊണ്ടായിരുന്നു. തികച്ചും ഉചിതമായ നിലപാട്. പുതിയ ചുവരെഴുത്ത് ഇതാണ്; ഏറെ പ്രതീക്ഷ നല്‍കുന്ന ചുവടുവയ്‌പ്പ്.
ചെമ്പൈ സംഗീതോത്സവത്തിന്റെ അമ്പതാം വര്‍ഷമാണിത്, സുവര്‍ണജയന്തി. 1974 ല്‍ ലോകപ്രസിദ്ധ വാഗ്ഗേയകലാകാരന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരിലേക്ക് മാറിയ, അതിനും മുമ്പ് തുടങ്ങി, നൂറുവര്‍ഷം കഴിഞ്ഞ പ്രസിദ്ധമായ ഗുരുവായൂരപ്പസംഗീതാര്‍ച്ചനയാണ് ചെമ്പൈ സംഗീതോത്സവം. ഗുരുവായൂരിലെ പുണ്യദിനമായ ഏകാദശിവിളക്കിന്റെ ഉത്സവകാലത്ത് ചെമ്പൈ ഭാഗവതര്‍, ഗുരുവായൂരപ്പനു നടത്തിപ്പോരുന്ന സംഗീത സമര്‍പ്പണമാണത്. ”ചെമ്പൈയ്‌ക്ക് നാദം നിലച്ചപ്പോള്‍ തന്റെ ശംഖംകൊടുത്ത” ഗുരുവായൂരപ്പന് നടത്തുന്ന സംഗീതാര്‍ച്ചന എന്റെ കാലശേഷവും മുടങ്ങാതെ തുടരണമെന്ന ഗുരുവരുള്‍ ഇന്നും അനുസരിക്കുന്ന ശിഷ്യവര്യന്മാരുടെ സമര്‍പ്പണം. പക്ഷേ ക്ഷേത്രത്തിലെ സ്വര്‍ണത്തിലും ദേവന്റെ സ്വത്തിലും കണ്ണുവച്ച് ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ കയറിക്കൂടിയവര്‍ക്ക് അത് മനസ്സിലാകില്ല; അവര്‍ കമ്യൂണിസ്റ്റുകാരാണെങ്കില്‍ പ്രത്യേകിച്ചും. കാരണം കലയും കലപ്പയും രണ്ടാണെന്ന ബോധം അവര്‍ക്കില്ല. രണ്ടും ആയുധങ്ങളായേ തോന്നൂ. തംബുരുവിനെ വാരിക്കുന്തമായും താളവും ഈണവും സാഹിത്യവും മുദ്രാവാക്യമായും മാത്രമേ മനസ്സിലാക്കാനാകൂ. സായുധ വിപ്ലവത്തിലൂടെ സാമ്രാജ്യം പിടിച്ചടക്കുന്ന തത്ത്വശാസ്ത്രത്തിന് കലയും സാഹിത്യവും സാംസ്‌കാരികതയും വെറും പണിയായുധങ്ങള്‍ മാത്രമാണ്. സംഗീതം സായുജ്യത്തിനുള്ള മാര്‍ഗ്ഗമാണെന്ന സപ്തസ്വരസാരം അവര്‍ക്കറിയില്ല. സാക്ഷാല്‍ ഗുരുവായൂരപ്പന്റെ നടയ്‌ക്കല്‍ നമസ്‌കരിച്ച് സായുജ്യം (സയൂജ്യമല്ല, സാ യുജ്യം ആണ് – ‘അതി’നോടുള്ള ചേര്‍ച്ചയെന്നര്‍ത്ഥം) നേടിയ പുണ്യജന്മമാണ് ചെമ്പൈയുടേത്. 1975 ല്‍ ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത് ചെമ്പൈ സംഗീതോത്സവം ആക്കി മാറ്റിയപ്പോള്‍ സംഗീതജ്ഞരില്‍ പ്രഗത്ഭരെ തിരഞ്ഞെടുത്ത് ആദരിക്കാന്‍ തുടങ്ങി. അതിനായി സംഗീതജ്ഞരുടെ സമിതിയെ നിയോഗിക്കുകയുമായി. ഇത്തവണ ആ സമിതിയുടെ അധ്യക്ഷന്‍ ചേര്‍ത്തല രംഗനാഥ ശര്‍മ്മയെന്ന സുപ്രസിദ്ധ സംഗീതജ്ഞനായിരുന്നു. പുരസ്‌കാരം നല്‍കാന്‍ സമിതി നിശ്ചയിച്ച സംഗീതപ്രതിഭയ്‌ക്ക് കൊടുക്കാതെ, പകരം ഭരണസമിതി നിര്‍ദേശിച്ച പാട്ടുകാരനെ വേണം പുരസ്‌കാര ജേതാവായി പ്രഖ്യാപിക്കാന്‍ എന്ന ‘തീട്ടി’ന് (ഉത്തരവ്)’നീട്ട്’ (ഒപ്പ്) ചേര്‍ക്കാന്‍ ചേര്‍ത്തല രംഗനാഥ ശര്‍മ്മയും ജൂറിയംഗങ്ങളും തയ്യാറായില്ല. വിഖ്യാത സംഗീതജ്ഞ പാല്‍ക്കുളങ്ങര അംബികാദേവിയെയാണ് അവര്‍ തിരഞ്ഞെടുത്തത്. തുടര്‍ന്ന് മുമ്പ് പറഞ്ഞതുപോലെ, ജൂറിയംഗങ്ങളെ കാരാഗൃഹത്തിലടയ്‌ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അധികാരമില്ലെന്നറിയാവുന്ന ഭരണാധികാരികള്‍, പതിവായി ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ അവകാശവും അധികാരവുമുള്ള ചേര്‍ത്തല രംഗനാഥ ശര്‍മ്മയേയും കൊല്ലം ജി.എസ്. മുരളിയേയും മറ്റും ഇത്തവണ ‘തമസ്‌കരിച്ചു’; അവരെ ആരാധനയില്‍നിന്ന് വിലക്കി. പകരക്കാരായി കെ.എസ്. വിഷ്ണുദേവെന്ന സംഗീതജ്ഞനെ പാടാന്‍ ക്ഷണിച്ചു. സമ്മതിച്ചെങ്കിലും കാര്യകാരണങ്ങള്‍ അറിഞ്ഞ കെ.എസ്. വിഷ്ണുദേവ് പിന്മാറി. ഗുരുവിനു തുല്യനായ മുതിര്‍ന്ന സംഗീതജ്ഞനെ ഒഴിവാക്കി, തനിക്ക് നല്‍കിയ അവസരം ഉപേക്ഷിക്കുന്നുവെന്നാണ് വിഷ്ണുദേവിന്റെ വിശദീകരണം. കൂടുതല്‍ സംഗീതജ്ഞര്‍ പിന്മാറിക്കൊണ്ടിരിക്കുന്നു. ഇത് പിന്മാറ്റവും സമരവും പോര്‍വിളികളും നടത്തി സംഘര്‍ഷത്തിലൂടെയും സംഘട്ടനത്തിലൂടെയും സമ്പൂര്‍ണ വിപ്ലവം കൊണ്ടുവരാമെന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വഴി അല്ലേയല്ല. മറിച്ച്, സര്‍ഗ്ഗശേഷിയേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും കലാസംസ്‌കൃതിയെയും ഭീഷണിപ്പെടുത്തിയും കൂച്ചുവിലങ്ങിട്ടും വരുതിയില്‍ നിര്‍ത്തുന്ന കമ്യൂണിസ്റ്റ് സംസ്‌കാരത്തിന് ‘ധനാശിപാട’ലാണ്, പുതിയൊരു തുടക്കത്തിന്റെ ശംഖനാദമാണ്; തികച്ചും ശുഭ ലക്ഷണം.
‘വേടന്’ സിനിമയിലെ പാട്ടവാര്‍ഡ് കൊടുക്കാന്‍ കമ്യൂണിസ്റ്റ് മാനദണ്ഡപ്രകാരമുള്ള ഉത്തരവില്‍ ഒപ്പുവെച്ച ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ‘പ്രകാശ്രാജി’ന്റെ ഗണത്തിലല്ല ചേര്‍ത്തല രംഗനാഥ ശര്‍മ്മയും മറ്റും. (മുമ്പ് കോട്ടയത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ ‘കള്ളുപാട്ടി’ന് നല്‍കിയ മറുപടി പ്രസംഗമോര്‍മ്മയില്ലേ? ‘വേട’ന്റെ അവാര്‍ഡ് കിട്ടിയ പാട്ടില്‍ അതിന് തുടര്‍ച്ച കണ്ടിട്ടുണ്ടാവണം പ്രകാശ് രാജിന് അവാര്‍ഡ് നിര്‍ണയിച്ച് ഉത്തരവ് കൊടുത്ത കമ്യൂണിസ്റ്റ് സാംസ്‌കാരിക നായകര്‍ എന്നു വേണം കരുതാന്‍)
പക്ഷേ, ചെമ്പൈ സംഗീതോത്സവ പുരസ്‌കാര നിര്‍ണയവും തുടര്‍ സംഭവങ്ങളും ഒരു കാര്യം നിസ്സംശയം വ്യക്തമാക്കുന്നുണ്ട്. ഇവിടെ ചില പൈതൃകങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യം കുറ്റിയറ്റുപോയിട്ടില്ല എന്ന്. ഓര്‍മ്മയില്ലേ, കേരളചരിത്രം എഴുതാന്‍ നിയോഗിച്ച്, ആചരിത്രമെഴുത്തിന് കമ്യൂണിസ്റ്റ് വഴിയും രീതിയും വിധിച്ചുകൊടുത്ത സാക്ഷാല്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനോട് ”അതിന് എന്നെക്കിട്ടില്ല” എന്ന് മുഖത്തടിച്ചപോലെ പറഞ്ഞ ചരിത്രകാരന്‍ പ്രൊഫ. ശ്രീധരമേനോനെ? ഇഎംഎസ്സിന്റെ ചരിത്രവും സാഹിത്യദര്‍ശനവും ഭോഷ്‌കാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ലോകപ്രസിദ്ധ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണനെ. അവരെപ്പോലുള്ളവരുടെ തന്റേടവും ആര്‍ജ്ജവവും പിന്‍തുടരാന്‍ കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക നായകര്‍ ഇന്നും ഇവിടെയുണ്ടെന്നത് ഉന്നതമായ പ്രതീക്ഷയാണ്, ആശ്വാസമാണ്. മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയത്തില്‍ പാടിയതുപോലെ ”ഹന്ത ഭാഗ്യം ജനാനാം.”
ഇതു കൂടി: ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപനത്തില്‍ ”കരുണ ചെയ്വാന്‍ എന്ത് താമസം കൃഷ്ണാ” എന്നുതന്നെയാണ്പാടുന്നത്, അത് അധികാരവര്‍ഗത്തോടല്ല എന്ന് ഓര്‍മ്മ വേണം.
















