ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ സ്വർണമാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രി ഗുണ്ടൽപേട്ട് മദൂർ ചെക്പോസ്റ്റിന് സമീപമാണു സംഭവം.
നഞ്ചൻഗുഡ് കടക്കോളയിൽ നിന്നു സ്വർണവുമായി സുഹൃത്തിനൊപ്പം കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ വനമേഖലയില്‍ എത്തിയപ്പോഴാണ് സംഭവം. ആയുധങ്ങളുമായി വാഹനത്തില്‍ പിന്തുടര്‍ന്നു എത്തിയ കവര്‍ച്ചാ സംഘം ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിച്ച് നിര്‍ത്തുകയും ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ മടങ്ങുന്ന ബാഗുമായി കടന്നുകളഞ്ഞെന്നും വിനുവിന്റെ പരാതിയിൽ പറയുന്നു. വിനുവിന്റെ പരാതിയില്‍ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. എസ്പി കവിത ബിടി, അഡീഷണൽ എസ്പി ശശിധർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
















