ന്യൂദല്‍ഹി: ദല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ ബോംബുസ്‌ഫോടനങ്ങള്‍ക്കു തങ്ങള്‍ 2023ലാണ് പദ്ധതിയിട്ടതെന്ന് അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീല്‍ വെളിപ്പെടുത്തിയതായി എന്‍ഐഎ. ദല്‍ഹി ചെങ്കോട്ടയ്‌ക്കടുത്ത് 13 ജീവനെടുത്ത സ്‌ഫോടനത്തിലെ വൈറ്റ് കോളര്‍ ഭീകര സംഘാംഗം, ഡോ. ഉമര്‍ നബിയുടെ അടുത്ത കൂട്ടാളിയാണ് ഡോ. മുസമില്‍.
രണ്ടു വര്‍ഷമായി പദ്ധതി തയാറാക്കി സ്‌ഫോടക വസ്തുക്കളും റിമോട്ടുകളും ശേഖരിക്കുകയായിരുന്നെന്നും അയാള്‍ എന്‍ഐഎയോടു സമ്മതിച്ചു.
യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങുകയായിരുന്നു തന്റെ ദൗത്യം. ഇവ ചേര്‍ന്ന മിശ്രിതം ബോംബുണ്ടാക്കാന്‍ ഉപയോഗിക്കാം. ഗുരുഗ്രാമില്‍ നിന്നും ഹരിയാന നൂഹില്‍ നിന്നും മൂന്നു ലക്ഷം രൂപയ്‌ക്കു താന്‍ 26 ക്വിന്റല്‍ എന്‍പികെ വളവും വാങ്ങി. ബോംബുണ്ടാക്കാന്‍ വേണ്ട മറ്റു സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് നൂഹില്‍ നിന്നാണ്. ഫരീദാബാദിലെ രണ്ടിടത്തു നിന്നാണ് ഇലക്‌ട്രോണിക് സാധനങ്ങള്‍ വാങ്ങിയത്. രാസവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഡീപ് ഫ്രീസറും വാങ്ങി. വളവും മറ്റു രാസവസ്തുക്കളും പൊടിച്ചതും മിശ്രിതമാക്കിയതും ഡോ. ഉമറാണ്. യൂറിയയും മറ്റും പൊടിക്കാന്‍ ഉപയോഗിച്ച ഫ്‌ളവര്‍ മില്‍ എന്‍ഐഎ കണ്ടെത്തി.
ഇവയ്‌ക്കുള്ള പണം സ്വയം ശേഖരിക്കുകയായിരുന്നു. ഫരീദാബാദ് മൊഡ്യൂള്‍ അംഗങ്ങള്‍ കൈയില്‍ നിന്നു കാശിട്ട് 26 ലക്ഷം രൂപയുണ്ടാക്കി. ഇത് ഉമറിനു നല്കി. ഉമര്‍ രണ്ടു ലക്ഷം രൂപയുമിട്ടു. താന്‍ അഞ്ചു ലക്ഷം രൂപ അധികം നല്കിയതായും മുസമില്‍ സമ്മതിച്ചു. ആദില്‍ റാത്തര്‍ എട്ടു ലക്ഷവും മുസാഫര്‍ റാത്തര്‍ ആറു ലക്ഷവും വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ് അഞ്ചു ലക്ഷവും കൊടുത്തു.
പണത്തെച്ചൊല്ലി മുസമിലും ഉമറും തമ്മില്‍ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ തര്‍ക്കമുണ്ടായി. അതിനു ശേഷമാണ് ഉമര്‍ തന്റെ ചുവന്ന എക്കോസ്‌പോട്ട് കാര്‍ മുസമലിനു നല്കിയത്. ഈ കാര്‍ ഫരീദാബാദില്‍ നിന്നു കണ്ടെത്തിയിരുന്നു.
മുസമില്‍ ആറര ലക്ഷം രൂപയ്‌ക്ക് എകെ 47 തോക്കു വാങ്ങി. ഇതാണ് ആദില്‍ റാത്തറിന്റെ ലോക്കറില്‍ നിന്നു പിന്നീട് പോലീസ് കണ്ടെടുത്തത്. തന്റെ ഹാന്‍ഡ്‌ലര്‍ മന്‍സൂറും ഉമറിന്റേത് ഹാഷിമുമായിരുന്നു. ഇരുവരും ഇബ്രാഹിം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
മുസമിലും ആദിലും മുസാഫറും ഉകാസ നിര്‍ദേശ പ്രകാരം തുര്‍ക്കിയില്‍ പോയിരുന്നതായും എന്‍ഐഎ കണ്ടെത്തി.
















