ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ക്ക് 100 ശതമാനം പിന്തുണ. ഭീകരവാദത്തിനെയും മയക്കമരുന്ന് എന്ന വിപത്തിനെയും ഒറ്റക്കെട്ടായി നേരിടണമെന്ന മോദിയുടെ ആഹ്വാനം ഉച്ചകോടി അംഗീകരിച്ചു.
ഏതു തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്കരുതെന്നും ജി20 പ്രഖ്യാപനം ആവശ്യപ്പെട്ടു. വനിതകൾ നയിക്കുന്ന വികസനത്തിന് ഊന്നൽ നല്കണം എന്ന മോദിയുടെ പ്രസംഗത്തിലെ നിലപാടിനെയും ജി20 ഉച്ചകോടി അംഗീകരിച്ചു. മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന പ്രധാനമന്ത്രി ആവശ്യവും ഉച്ചകോടി ഉയര്‍ത്തിപ്പിടിച്ചു.
മയക്കുമരുന്നിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നും അതിനാല്‍ മയക്കമരുന്ന് എന്ന വിപത്ത് തുടച്ചുനീക്കണമെന്നും ഉള്ള മോദിയുടെ നിര്‍ദേശത്തിനും പിന്തുണകിട്ടി.
ഇന്ത്യ -കാനഡ- ആസ്ത്രേല്യ സാങ്കേതി സഹകരണ കൂട്ടായ്‌മയും ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചു. ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്നു എന്നതിന് ഇത് തെളിവായി. ബ്രസീൽ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും മോദി പ്രത്യേകം കണ്ടു.ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇരുപതാമത്തെ ഈ ജി20 ഉച്ചകോടി ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഈ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്‍റ് ട്രം പ് പങ്കെടുക്കുന്നില്ല. കുറച്ചുനാളായി ചില വിദേശയാത്രകള്‍ റദ്ദാക്കിയ മോദി ഒരിടവേളയ്‌ക്ക് ശേഷമാണ് ജോഹന്നാസ് ബര്‍ഗിലേക്ക് പറന്നത്.
















