തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ ഗൂഢാലോചനയും ഭരണനേതൃത്വത്തിന്റെ സഹായവുമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണം പര്യാപ്തമല്ല, അതിനാൽ കേന്ദ്ര ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
30 വർഷത്തെ ഓഡിറ്റ്-വിജിലൻസ് റിപ്പോർട്ടുകൾ പുറത്തുവിടുകയും ദേവസ്വം മന്ത്രി രാജിവെക്കുകയും വേണം. ഇതാണ് തുടക്കം മുതൽ ബിജെപി ആവശ്യപ്പെടുന്നതും.
സംസ്ഥാന സർക്കാരിന് ശബരിമലയെയും വിശ്വാസികളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം തുറന്നു പറയണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഇതൊരു കൺകറൻ്റ് വിഷയമാണ്. സംസ്ഥാനത്തിന് സാധിക്കില്ലെങ്കിൽ ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞങ്ങൾ അറിയിക്കാം.
സ്വര്‍ണ്ണക്കൊള്ളയില്‍ മുപ്പത്ദിവസമായി സംസ്ഥാനത്ത് നടക്കുന്നത് നാടകമാണ്. ആദ്യം പറഞ്ഞു ഇതൊരുവീഴ്ചയാണെന്ന്. ഇതെങ്ങിനെയാണ് വീഴ്ചയാവുന്നത്. സിപിഎം ചെയ്യുന്ന കൊള്ളയും, സിപിഎം ചെയ്യുന്ന ദ്രോഹവും, സിപിഎം ചെയ്യുന്ന ഉപദ്രവവുമെല്ലാം വീഴ്ച. മറ്റുള്ളവര്‍ ചെയ്യുന്നത് ക്രൈം. ഇനി ഇത് നടക്കില്ല. സര്‍ക്കാരിലെ ഉദ്യോഗസ്ഥനായാലും മന്ത്രിയായാലും നിയമം നിയമമായിരിക്കണം.
സര്‍ക്കാരിന്റെ ഭാഗമായിരിക്കുമ്പോള്‍ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അഴിമതി നടത്തിയാല്‍ ഇത്തിരി ഉളുപ്പുണ്ടെങ്കില്‍ രാജിവയ്‌ക്കണമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഇതെല്ലാം മറന്നു. അത് ബിജെി സമ്മതിക്കില്ല.
വി എൻ വാസവന്‍ രാജിവയ്‌ക്കണം, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആദ്യം മുതല്‍ ആവശ്യപ്പെടുന്നതാണ്. വിശ്വാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് പറയുക. ഞങ്ങള്‍ നരേന്ദ്രമോദിജിയെ അറിയിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















