ന്യൂദൽഹി : പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയ നാല് പേർ പിടിയിൽ. രാജേഷ് കുമാർ എന്ന സോനു ഖത്രി സംഘവുമായി ബന്ധപ്പെട്ട ആയുധക്കടത്ത് സംഘത്തെയാണ് ദൽഹി പോലീസ് ക്രൈം ബ്രാഞ്ച് തകർത്തത്. മൻദീപ് സിംഗ് (38), ദൽവീന്ദർ സിംഗ് (34), രോഹൻ (30), അജയ് എന്ന മോനു (37) എന്നീ നാല് സംഘാംഗങ്ങളിൽ നിന്ന് 10 ഹൈ-എൻഡ് ടർക്കിഷ് (പിഎക്സ്-5.7), ചൈനീസ് (പിഎക്സ്-3) പിസ്റ്റളുകളും 92 വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
നവംബർ 19-ന് ക്രൈംബ്രാഞ്ചിന്റെ ആന്റി-റോബറി സ്നാച്ചിംഗ് സെൽ സംഘത്തിന് ദൽഹി-എൻസിആറിൽ അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്ന ഒരു അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു. ആയുധങ്ങൾ എത്തിക്കാൻ അവർ ദൽഹിയിലെ രോഹിണിയിൽ എത്തുമെന്നായിരുന്നു വിവരം. ഇതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് ഡിസിപി സഞ്ജീവ് കുമാർ യാദവിന്റെ മേൽനോട്ടത്തിൽ എസിപി സഞ്ജയ് നാഗ്പാൽ, ഇൻസ്പെക്ടർ മാൻ സിംഗ്, സുന്ദർ ഗൗതം, മറ്റുള്ളവർ എന്നിവരടങ്ങുന്ന ഒരു സംഘം രൂപീകരിച്ചു. രോഹിണി സെക്ടർ 28-ൽ സംഘം ഒരു കെണിയൊരുക്കി.
തുടർന്ന് അന്വേഷണത്തിനിടെ ഒരു സ്വിഫ്റ്റ് ഡിസയർ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. കാർ പരിശോധിച്ചപ്പോൾ സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഒരു ബാഗ് കണ്ടെത്തി, അതിൽ എട്ട് ഉയർന്ന നിലവാരമുള്ള വിദേശ നിർമ്മിത പിസ്റ്റളുകളും 84 റൗണ്ട് വെടിയുണ്ടകളും ഉണ്ടായിരുന്നു. പ്രതികളായ മൻദീപിനെയും ദൽവീന്ദറിനെയും ഉടൻ അറസ്റ്റ് ചെയ്തു. ഇരുവരും പഞ്ചാബിലെ ജലന്ധർ നിവാസികളാണ്. ചോദ്യം ചെയ്യലിൽ, രണ്ട് പ്രതികൾക്കും വിദേശ ഓപ്പറേറ്റർമാരുമായി ബന്ധമുണ്ടെന്നും അവരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ വിവിധ സംഘങ്ങൾക്കും മറ്റ് വ്യക്തികൾക്കും ആയുധങ്ങൾ വിതരണം ചെയ്തതായും വെളിപ്പെടുത്തി.
ക്രൈംബ്രാഞ്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആയുധ നിയമത്തിലെയും മറ്റ് പ്രസക്തമായ വകുപ്പുകളുടെയും കീഴിൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്ന് രണ്ട് പ്രധാന ഇടനിലക്കാരായ റോഹൻ, അജയ് എന്ന മോനു എന്നിവരെയും അറസ്റ്റ് ചെയ്തു. അവരുടെ വിവരമനുസരിച്ച് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും എട്ട് വെടിയുണ്ടകളും കണ്ടെടുത്തു.
തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പാക്കിസ്ഥാൻ അതിർത്തിയിൽ രാത്രി വൈകി ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ കൈമാറാൻ അവർ വാണിജ്യ ഡ്രോണുകൾ വിന്യസിക്കുന്നുണ്ടെന്ന് കണ്ടെത്തി. റഡാറിൽ നിന്ന് രക്ഷപ്പെടാൻ ഈ ഡ്രോണുകൾ സാധാരണയായി താഴ്ന്ന ഉയരത്തിലാണ് പറക്കുക. ചെറുതും എന്നാൽ ഭാരമേറിയതുമായ ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ ഇവയ്‌ക്ക് കഴിയുമെന്നും പ്രതികൾ വെളിപ്പെടുത്തി.
മുൻകൂട്ടി തിരഞ്ഞെടുത്ത ജിപിഎസ് ലൊക്കേഷനുകളിലാണ് ഐസ്ഐ ആയുധങ്ങൾ നിക്ഷേപിക്കുന്നത്. അവിടെ നിന്നാണ് ഇന്ത്യൻ ഭാഗത്തുള്ളവർ , സാധാരണയായി പ്രാദേശിക കുറ്റവാളികളോ ആയുധ കള്ളക്കടത്തുകാരോ ആണ് അവ ശേഖരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ വഴി ഓപ്പറേറ്റർമാർ വിവരങ്ങൾ കൈമാറുകയും പോലീസിന്റെ കണ്ടെത്തൽ ഒഴിവാക്കാൻ സ്ഥലങ്ങളും സമയങ്ങളും പതിവായി മാറ്റുകയും ചെയ്യുന്നു. പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും എത്രയും വേഗം വസ്തുക്കൾ ശേഖരിക്കുകയും ചെയ്യുന്ന പ്രാദേശിക സഹകാരികളെയാണ് നെറ്റ്‌വർക്ക് ആശ്രയിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















