ന്യൂദൽഹി : എയർ ഷോയിൽ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്തത്. 8 മിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിനു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോൾ ഓവർ ചെയ്തു മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിക്കുകയായിരുന്നു.ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയാണ് നമാംശ് സ്യാൽ .
അതേസമയം വിമാനം കാണികളുടെ ഇടയിലേക്ക് പറക്കുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചതായും അവരെ സംരക്ഷിക്കാൻ ദിശ മാറ്റുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത് . ദുബായ് എയർഷോയുടെ അവസാന ദിവസമായിരുന്നു ഇന്ന് . അപകടം നടന്നപ്പോൾ എയർഷോ കാണാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. എയർഷോയിൽ നിരവധി ഇന്ത്യൻ പ്രവാസികളും പങ്കെടുത്തു.
വിമാനം കാണികളുടെ നേർക്ക് തിരിയാതിരിക്കാൻ പൈലറ്റ് അത് മറുവശത്തേക്ക് തിരിച്ചുവെന്ന് ഇന്ത്യൻ പൗരനായ ഷാജുദ്ദീൻ ജബ്ബാർ പറഞ്ഞു. പൈലറ്റ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് കൂടുതൽ സങ്കടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
“അപകടം സംഭവിക്കുന്നത് വരെ ഷോ വളരെ നന്നായി പോയിക്കൊണ്ടിരുന്നു. ഈ ദുരന്തം ഞങ്ങളെയെല്ലാം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. വിമാനം തകർന്നുവീഴുന്നതിനു മുമ്പ് വശത്തേക്ക് തിരിഞ്ഞ രീതി കണ്ടപ്പോൾ, പൈലറ്റ് പ്രേക്ഷകരെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഞങ്ങൾക്ക് മനസിലായി . പൈലറ്റിന് സ്വയം രക്ഷിക്കാൻ കഴിയാത്തത് വളരെ നിർഭാഗ്യകരമാണ്. നമ്മുടെ കൺമുന്നിൽ ഒരാൾ ഇങ്ങനെ മരിച്ചതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്, അതിലുപരി പൈലറ്റ് ഒരു ഇന്ത്യൻ പൈലറ്റാണെന്ന് അറിഞ്ഞപ്പോൾ. കാണികളെ രക്ഷിക്കാനാണ് അദ്ദേഹം ജീവൻ നൽകിയത്” ഷാജുദ്ദീൻ ജബ്ബാർ പറഞ്ഞു.













