ന്യൂദൽഹി: വോട്ടർ പട്ടികയുടെ അതിതീവ്ര പരിശോധന (എസ്‌ഐആർ) കേസിൽ കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതി താൽക്കാലിക സ്‌റ്റേ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ. ഹർജി പരിഗണിച്ച് സുപ്രീം കോടതി കേരളത്തിന്റെ കേസ് മറ്റൊരു ദിവസം പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റി. എസ്‌ഐആർ ഭരണഘടനാ വിരുദ്ധമാണെന്നും നിർത്തിവെക്കണമെന്നുമായിരുന്നു പിണറായി സർക്കാരിന്റെയും മുസ്ലിം ലീഗ് ഉൾപ്പെടെ ചില രാഷ്‌ട്രീയ പാർട്ടികളുടെയും ആവശ്യം. വിഷയത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന്റെ നിലപാട് അറിയണമെന്ന് കോടതി പറഞ്ഞു.
എന്നാൽ, സമാനമായ ഹർജികളിൽ മറ്റ് ഹൈക്കോടതികളിൽ തെരഞ്ഞെടുപ്പുകമ്മീഷൻ പറഞ്ഞ നിലപാടുകൾ ആവർത്തിക്കാനേ അവർക്ക് സാധിക്കൂ. എസ്‌ഐആറിന്റെ ആവശ്യകത അതത് കോടതികളിലെ ഹർജികളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്.
കേരളത്തിന്റെ ആവശ്യം, വ്യത്യസ്തമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു നടപടികൾ നടക്കുന്നതിനാൽ എസ്‌ഐആർ നീട്ടിവെക്കണമെന്നും നിർത്തിവെക്കണമെന്നുമാണ്. പക്ഷേ, ഈ ആവശ്യത്തിൽ കഴമ്പില്ലായിരുന്നതിനാൽ ആവണം കോടതി താൽക്കാലിക സ്‌റ്റേ നൽകാത്തതത്. വീണ്ടും ഹർജി പരിഗണിക്കാൻ കോടതി തീയതി നിശ്ചയിച്ചിട്ടുമില്ല.
















