തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് തുടക്കമിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാൻ പ്രസിഡന്റ് നിർദേശിച്ചതായി ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് ഇദ്ദേഹമായിരുന്നു.
ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു. ശബരിമല സ്വർണതട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണം നൽകാനുള്ള തീരുമാനം ദേവസ്വം ബോർഡ് അംഗങ്ങളെ അറിയിച്ചതും പത്മകുമാറായിരുന്നു. ഇതിനുള്ള ശ്രമങ്ങൾ 2019 ഫെബ്രുവരി മുതൽ ആരംഭിച്ചിരുന്നതായാണ് കണ്ടെത്തൽ.
പത്മകുമാറിന്റെ നിർദേശങ്ങൾ മുന്നോട്ടുവച്ചതിന് പിന്നാലെ തന്നെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ രേഖകൾ തയാറാക്കിയിരുന്നു. ഇതിന് പിന്നാലെ ഇടപാടുകളും ആരംഭിച്ചിരുന്നു. ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പെടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടെന്നും അങ്ങനെയാണ് താൻ പോറ്റിയുമായി ബന്ധം സ്ഥാപിച്ചതെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.
















