ന്യൂദൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ ഇഡി വ്യാഴാഴ്ച പുതിയ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ഏജൻസിയുടെ പക്കൽ തെളിവുകളോ പ്രസ്താവനയോ ഇല്ലെന്നും രാഷ്‌ട്രീയ കാരണങ്ങളാൽ തന്നെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും വാദ്ര ആരോപിച്ചു. നടപടിയെ “മന്ത്രവാദ വേട്ട” എന്ന് വിശേഷിപ്പിച്ച വാദ്ര അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്നും വർഷങ്ങളായി 30,000-ത്തിലധികം രേഖകൾ ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തിട്ടും ഒരു തെറ്റും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോപിച്ചു.
ദൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് ഇഡി കേസ് മുന്നോട്ട് കൊണ്ടുപോയത്. പിഎംഎൽഎ നിയമപ്രകാരം ജൂലൈയിൽ വാദ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം രണ്ടുതവണ ചോദ്യം ചെയ്യലിനായി സമൻസ് അയച്ചിരുന്നു, എന്നാൽ അസുഖം കാരണം ഒരു തവണയും കോടതി അനുവദിച്ച വിദേശ യാത്ര കാരണം രണ്ടാമത്തെ തവണയും അദ്ദേഹം സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടു. ഹരിയാനയിലെയും രാജസ്ഥാനിലെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും വാദ്ര അന്വേഷണം നേരിടുന്നുണ്ട്. 2008 ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏപ്രിലിൽ അദ്ദേഹത്തെ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടാമത്തെ കേസ് ബിക്കാനീർ ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്.
വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കൾ കൈവശം വച്ചതിന് ഇതിനകം തന്നെ നിയമനടപടി നേരിടുന്ന പ്രതിരോധ ഡീലർ ഭണ്ഡാരിയുമായി ബന്ധപ്പെട്ട വിദേശ ആസ്തികളിലും സാമ്പത്തിക ഇടപാടുകളിലും വദ്രയ്‌ക്ക് പങ്കുണ്ടെന്ന് ഇഡി പറയുന്നു. 2016-ൽ ഭണ്ഡാരിക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. വാദ്രയുമായും കൂട്ടാളികളുമായും ഭണ്ഡാരിയ്‌ക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഇമെയിലുകളും രേഖകളും കണ്ടെത്തുകയും ചെയ്തു. സഞ്ജയ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ളതെന്ന് കരുതുന്ന ലണ്ടനിലെ ഒരു വസ്തുവിന്റെ നവീകരണത്തെക്കുറിച്ച് ഈ രേഖകളിൽ പരാമർശിച്ചിട്ടുണ്ട് .
റോബർട്ട് വാദ്രയുടെ നിർദ്ദേശപ്രകാരം അദ്ദേഹവുമായി ബന്ധപ്പെട്ട ഇടനിലക്കാർ വഴിയുമാണ് നവീകരണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2016 ൽ ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഭണ്ഡാരിയെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വാദ്രയുമായോ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ ബന്ധമുള്ളതായി പറയപ്പെടുന്ന ഇന്ത്യയിലെ നിരവധി സ്വത്തുക്കൾ ഏജൻസി മുമ്പ് കണ്ടുകെട്ടിയിരുന്നു. ഭണ്ഡാരിയുടെ വിദേശ ഇടപാടുകളിലൂടെ സമ്പാദിച്ച കുറ്റകൃത്യത്തിന്റെ വരുമാനമാണിതെന്ന് ഇഡി വ്യക്തമാക്കി.
















