പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി പെട്ടെന്ന് തോളില്‍ പിടിച്ച് തടയുകയും സ്‌നേഹപൂര്‍വം കൈകോര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം മടങ്ങാനായി വിമാനത്തിലേക്ക് കയറുന്നതിനുമുമ്പായിരുന്നു ഇരുനേതാക്കളും ഭാരതീയ സംസ്‌കാരത്തിന്റെ മനോഹര നിമിഷം പങ്കുവെച്ചത്.
74 കാരനായ നിതീഷ് കുമാര്‍ കൂപ്പുകൈകളോടെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്തി പാദസ്പര്‍ശത്തിനായി കുനിയുന്ന ദൃശ്യവും, 75 കാരനായ നരേന്ദ്ര മോദി മൃദുത്വത്തോടെ അദ്ദേഹത്തെ ഉയര്‍ത്തിപ്പിടിച്ച് ഹസ്തദാനം ചെയ്യുന്ന ദൃശ്യവും പ്രേക്ഷകര്‍ ഏറെ പ്രശംസയോടെ ഏറ്റെടുത്തു. രാഷ്‌ട്രീയരംഗത്ത് അപൂര്‍വം കാണുന്ന സൗഹൃദവും പരസ്പര ആദരവുമാണ് ഈ രംഗത്ത് പ്രതിഫലിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പ്രതികരണങ്ങളും നിതീഷ് കുമാറിന്റെ പ്രവൃത്തിയെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ശിഷ്ടാചാരത്തെയും പ്രതിഫലിപ്പിക്കുന്നതെന്ന നിലയിലാണ്. രാഷ്‌ട്രീയ വാദപ്രതിവാദങ്ങള്‍ക്കപ്പുറം ആളുകളോടുള്ള ആദരവും മാന്യതയും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് നിരവധി ഉപയോക്താക്കള്‍ നിരീക്ഷിച്ചു.
നിരവധി രാഷ്‌ട്രീയ നിരീക്ഷകരും ഈ ദൃശ്യങ്ങളെ ‘നിതീഷ് കുമാറിന്റെ വ്യക്തിത്വത്തെയും ഭാരതീയ സാംസ്‌കാരിക ശിഷ്ടാചാരത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു. പരസ്പരം വ്യത്യസ്ത കക്ഷികളെ പ്രതിനിധീകരിക്കുന്ന നേതാക്കളായിട്ടും സൗഹൃദവും പരിചരണവും പ്രകടിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണെന്നാണ് അവര്‍ വിലയിരുത്തുന്നത്.
നിതീഷ് കുമാര്‍ മുതിര്‍ന്ന നേതാക്കളോട് ആദരവോടെ പെരുമാറുന്നത് പുതുമയല്ല. കഴിഞ്ഞ നവംബറില്‍ ദര്‍ഭംഗയില്‍ എയിംസിന് തറക്കല്ലിടുന്ന ചടങ്ങിനിടയില്‍ മോദിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചതും അന്ന് പ്രധാനമന്ത്രി തടഞ്ഞതുമുളള സമാന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിതീഷ് കുമാര്‍ മോദിയുടെ പാദങ്ങളില്‍ തൊടുവണങ്ങാന്‍ ശ്രമിച്ചതും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നവാഡയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലും മോദിയുടെ കാലില്‍ സ്പര്‍ശിച്ച് നിതീഷ് അനുഗ്രഹം സ്വീകരിച്ചിരുന്നു.
മുതിര്‍ന്നവരോടുള്ള ആദരം തന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നാണ് നിതീഷ് കുമാര്‍ നിരവധി അവസരങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. “രാഷ്‌ട്രീയ സ്ഥാനങ്ങള്‍ മാറാം, പക്ഷേ ആദരത്തിന്റെ സംസ്കാരം മാറ്റാന്‍ പാടില്ല” എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
ബിഹാറിലെ NDA ഭരണം ശക്തിപ്പെട്ടതിനു പിന്നില്‍ മോഡിയുടെയും നിതീഷിന്റെയും ദീര്‍ഘകാല അനുഭവസമ്പത്തും നേതൃപരിചയവുമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് സ്ത്രീശാക്തീകരണ മേഖലയിലെ ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ ബിഹാറിലെ സ്ത്രീകളുടെ വന്‍ പങ്കാളിത്തത്തെ സ്വാധീനിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
















