മലയാളികളുടെ പ്രിയപ്പെട്ട അനശ്വര നടൻ ജയൻ അന്തരിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് ജയൻ അപകടത്തിൽപെട്ട് മരിക്കുന്നത്. ഏറെ വിവാദങ്ങൾക്കും മറ്റും വഴിയൊരുക്കിയ സംഭവമായിരുന്നു അത്. പിന്നാലെ പലവിധ കഥകളും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിരുന്നു. ജയന്റെ മരണത്തിന് പിന്നിൽ മറ്റ് പല കാരണങ്ങളും ഉണ്ടെന്നായിരുന്നു അന്ന് പ്രചരിച്ച പ്രധാന കാര്യം.
എന്നാൽ അടുത്ത കാലത്തായി ഉയർന്നുവന്ന മറ്റൊരു കാര്യമായിരുന്നു ജയന്റെ മകൻ എന്ന പേരിൽ ഒരാളുടെ രംഗ പ്രവേശം. മുരളി എന്ന വ്യക്തിയാണ് ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ജയന്റെ മകനാണ് താനെന്ന് അവകാശപ്പെട്ട് പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. രണ്ടര പതിറ്റാണ്ടിന് ശേഷവും ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്‌ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ മലയാള മനസുകൾ കീഴടക്കിയ സാഹസിക നടൻ ജയന് ഒരു മകനുണ്ടോ? ഇന്നും അതൊരു ദുരൂഹതയാണ്. എക്കാലത്തെയും കരുത്തുറ്റ മലയാളത്തിലെ നടൻ ജയന്റെ ഓർമ്മദിനം ഇക്കഴിഞ്ഞ നവംബർ 16ന് ആയിരുന്നല്ലോ. ഈ സമയത്ത് എല്ലായ്‌പോഴും സാധാരണയായി അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ സാഹസിക രംഗങ്ങളെ കുറിച്ചും അദ്ദേഹം അഭിനയിച്ച സിനിമകളിലെ രംഗങ്ങളെ കുറിച്ചും ഡയലോഗുകളെ കുറിച്ചും ഒക്കെയാണ് സംസാരം ഉണ്ടാവാറുള്ളത്.
എന്നാൽ ഇക്കഴിഞ്ഞ നവംബർ 16 ഓർമ്മനാളിൽ സാഹസിക നടനായ ജയന് ഒരു മകനുണ്ടോ ഇല്ലയോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതിപ്പോഴും ഒരു ഉത്തരമില്ലാത്ത ചോദ്യമായി മാറുകയാണ്. ജയനുമായും ജയന്റെ അനുജൻ സോമൻ നായരുമായും എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. എന്റെ ആദ്യ ചിത്രത്തിൽ ജയന്റെ മീൻ എന്ന ചിത്രത്തിലെ രംഗം ഉൾപ്പെടുത്തിയിരുന്നു. സോമൻ നായർ എന്റെ ആദ്യ ചിത്രത്തിൽ ഒരു നല്ല വേഷവും ചെയ്‌തിരുന്നു.
അതിപ്രശസ്‌തരായ പലർക്കും പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്താൻ കഴിയാത്തവണ്ണം കുട്ടികൾ ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരെ അംഗീകരിച്ച ചരിത്രവുമുണ്ട്. അതിന്റെ ഉദാഹരണമായിരുന്നു ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്‌മി. അതുപോലെ മുൻ വ്യവസായമന്ത്രി ടിവി തോമസിന് ഒരു മകൻ ഉണ്ടായിരുന്നതും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി കെആർ ഗൗരി അദ്ദേഹത്തെ മകനായി അംഗീകരിച്ചതും എല്ലാവർക്കും അറിയാവുന്നതാണ്.
മുരളി ജയൻ വെളിപ്പെടുത്തലുമായി എത്തിയിട്ട് കാൽ നൂറ്റാണ്ട് കാലമായി. അദ്ദേഹത്തിന്റെ മാതാവ് മുൻപ് ഒരിക്കൽ തന്റെ മകന്റെ പിതാവ് ജയനാണ് എന്ന് വെളിപ്പെടുത്തിയത് ചർച്ചയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മുരളി ജയൻ കോടതിയെ സമീപിച്ചെങ്കിലും അന്ന് അത് തള്ളിപ്പോവുകയായിരുന്നു. അതോടെ വിഷയം ആരും ഗൗനിച്ചിട്ടില്ല, എന്നാൽ സോഷ്യൽ മീഡിയ ശക്തമായതോടെ വീണ്ടും ഉയർന്ന് വരികയായിരുന്നു. സോമൻ നായരുടെ മക്കളായ ആദിത്യൻ ജയനും ലക്ഷ്‌മിയും ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ലക്ഷ്‌മി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. ഇത് അയാളുടെ പ്രശസ്‌തിക്കും സിനിമയിലേക്ക് കടക്കാനുള്ള കുറുക്ക് വഴിക്ക് വേണ്ടിയാണെന്നും അവർ ആരോപിക്കുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ രണ്ട് ചേരിയിലാണ്.
മുരളി ജയൻ ഉയർത്തുന്ന ചില വാദങ്ങളോട് യോജിക്കാനും യോജിക്കാതിരിക്കാനും കാരണങ്ങളുണ്ട്. മുരളി ജയൻ ആരെന്ന് പൊതു സമൂഹം അറിയുന്നതിന് മുൻപ് മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ജോർജിന്റെ പിതാവ് എംഒ ദേവസ്യ നാന സിനിമാ വാരികയിൽ എഴുതിയ ഒരു അനുഭവക്കുറിപ്പിൽ പറയുന്നുണ്ട്, ജയൻ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് രഹസ്യബന്ധത്തിൽ ഒരു മകനുണ്ടെന്ന്. മുരളി ജയനെ അദ്ദേഹത്തിന് അറിയുക പോലുമില്ല.
അതുപോലെ മുരളി ജയന്റെ വാദങ്ങൾ എതിർക്കുന്നതിനും കാരണങ്ങളുണ്ട്. ജയൻ അപകടത്തിൽ മരിച്ചതല്ലെന്നും അതൊരു കൊലപതകമാണെന്നുമാണ് മുരളി ജയൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. അത്രയും ആളുകൾ ഉള്ളൊരു ലൊക്കേഷനിൽ നടന്ന അപകടത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം അബദ്ധ പ്രസ്‌താവനകൾ അദ്ദേഹത്തിന്റെ മറ്റ് അവകാശവാദങ്ങളുടെ കൂടി വിശ്വാസ്യതയെ ചോദ്യം ചെയ്യും.
















