ന്യൂദൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കോ ഗവർണർമാർക്കോ സമയ പരിധി നിർണ്ണയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടിതിയുടെ ഭരണഘടനാ ബഞ്ച് നിർണ്ണായക ഉത്തരവിൽ പറഞ്ഞു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബഞ്ചിന്റേതാണ് വിധി.
ഇപ്പോൾ പുറത്തുവന്ന ഉത്തരവിൽനിന്ന് ലഭ്യമായ വിവരങ്ങൾ ഇങ്ങനെ:
ഗവർണർക്കും രാഷ്‌ട്രപതിക്കും വിവേചനാധികാരമുണ്ട്. മണി ബില്ലുകൾ ഒഴികെ, പാസാക്കുന്നില്ലെങ്കിൽ തിരിച്ചയക്കണം. അകാരണമായി താമസിപ്പിക്കരുത്. എന്നാൽ സമയ പരിധി നിശ്ചയിക്കാൻ കഴിയില്ല, കോടതി അഭിപ്രായപ്പെട്ടു.
രണ്ട് എക്‌സിക്യൂട്ടീവുകൾ ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഭരിക്കേണ്ടത്. ഗവർണർമാർക്ക് അധിക അധികാരങ്ങളില്ല. ഈ കാര്യത്തിൽ തീരുമാനം വിധിക്കാൻ കോടതിക്കും പരിമിതികളുണ്ട്.
സുപ്രീം കോടതിയുടെ ഡിവിഷൻ ബഞ്ച് രാഷ്‌ട്രപതി പാസാക്കേണ്ട് ബില്ലുകൾക്കും സമയ പരിധി വേണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു കോടതിക്ക് നൽകിയ റഫറൻസിനോടുള്ള പ്രതികരണമായാണ് ഇന്ന് കോടതി ഉത്തരവ് പറഞ്ഞത്.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്‌ട്രപതി ഉന്നയിച്ചിരുന്നത്. റഫറൻസിൽ സുപ്രീംകോടതിയുടെ തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഏറെ നിർണായകമായിരിക്കുന്നത്. വിരമിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. ഗവർണർമാർ ബില്ലുകൾ തടഞ്ഞു വയ്‌ക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്നായിരുന്നു റഫറൻസിൽ കേരളം അടക്കം സംസ്ഥാനങ്ങൾ വാദിച്ചത്.
കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഗവർണറും രാഷ്‌ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്‌ട്രപതിയുടെ വാദം സുപ്രീം കോടതിയിലെത്തിയത്.
















