ഹൈദരാബാദ് : ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനം നടത്തിയ ചാവേർ ബോംബർ ഉമർ ഉൻ നബിയുടെ വൈറലായ വീഡിയോയ്‌ക്ക് മറുപടിയുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീൻ ഒവൈസി. ഇസ്ലാമിൽ ആത്മഹത്യ നിഷിദ്ധമാണ്, നിരപരാധികളെ കൊല്ലുന്നത് ഗുരുതരമായ പാപമാണ് എന്നാണ് ഒവൈസി മറുപടി നൽകിയത്.
ഉമറിന്റെ വീഡിയോയിൽ ദൽഹിയിലെ ചാവേർ ആക്രമണത്തിന് മുമ്പ് ചാവേർ ബോംബാക്രമണത്തിലൂടെ ഒരാൾ തന്റെ ജീവൻ ഉപേക്ഷിക്കുന്നത് രക്തസാക്ഷിത്വം ആണെന്ന് ഉമർ പറയുന്നത് കാണാം. ഇതിനെതിരെയാണ് ഒവൈസിയുടെ പ്രതികരണം. തന്റെ എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ഒവൈസി തന്റെ അഭിപ്രായ പ്രകടിപ്പിച്ചത്.
“ദൽഹി സ്‌ഫോടനക്കേസിലെ പ്രതി ഉമർ നബിയുടെ ഒരു വീഡിയോ ഉണ്ട്, അതിൽ അയാൾ ചാവേർ ബോംബാക്രമണത്തെ ‘രക്തസാക്ഷിത്വം’ എന്ന് വിളിച്ചുകൊണ്ട് ന്യായീകരിക്കുന്നു, എന്നാൽ അത് തെറ്റിദ്ധാരണയാണ് , ഇസ്ലാമിൽ ആത്മഹത്യ നിഷിദ്ധമാണ്, നിരപരാധികളെ കൊല്ലുന്നത് ഗുരുതരമായ പാപമാണ്” – ഒവൈസി മറുപടി എഴുതി.
കൂടാതെ, ഇത്തരത്തിലുള്ള പ്രവൃത്തി രാജ്യത്തെ നിയമത്തിന് വിരുദ്ധവുമാണ്. ഇത് തീവ്രവാദമാണ്, മറ്റൊന്നുമല്ലെന്നും ഒവൈസി തുടർന്നും കുറിച്ചിട്ടു.
















