ഗുർദാസ്പുർ: പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിൽ അരങ്ങേറിയത് ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകവും ആത്മഹത്യയും. മുൻ സൈനികനും പഞ്ചാബ് എക്സ് സർവീസ്മെൻ കോർപ്പറേഷനിൽ ജീവനക്കാരനുമായ ഗുർപ്രീത് സിംഗ് ഭാര്യയെയും അമ്മായിയമ്മയെയും വെടിവച്ചു കൊന്ന് ആത്മഹത്യ ചെയ്തു. ഇന്നലെയാണ് അതിദാരുണമായ സംഭവം നടന്നത്.
ഭാര്യയെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയ ശേഷം ഗുർപ്രീത് ക്വാർട്ടേഴ്‌സിൽ ഒളിച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസിന് പ്രതി എകെ 47 റൈഫിൾ കൈവശം വച്ചിട്ടുണ്ടെന്ന് മനസിലായി. പോലീസ് അദ്ദേഹത്തെ വളഞ്ഞു കീഴടങ്ങാൻ അഭ്യർത്ഥിച്ചു. ഗുർപ്രീതിനെ കീഴടക്കാൻ ഒരു മണിക്കൂറോളം പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു, പക്ഷേ മാധ്യമങ്ങളെ വിളിച്ചതിന് ശേഷമേ കീഴടങ്ങൂ എന്ന് അദ്ദേഹം നിർബന്ധിച്ചു. മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ പ്രതി പെട്ടെന്ന് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. എസ്എസ്പി ആദിത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം മരിച്ച ഗുർപ്രീത് സിംഗ് 2016 മുതൽ ഭാര്യയുമായി തർക്കത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വഴക്കുകൾ കാരണം ഭാര്യ വർഷങ്ങളോളം മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന രാത്രി വൈകി പ്രതി ജയിലിലെ തന്റെ ജോലിസ്ഥലത്ത് നിന്ന് തോക്കെടുത്ത് നേരെ ഭാര്യ വീട്ടുകാർ താമസിക്കുന്ന സ്ഥലത്ത് പോയി കുറ്റകൃത്യം നടത്തുകയായിരുന്നു.
ഗുരുദാസ്പൂരിലെ പഞ്ചാബ് എക്സ് സർവീസ്മെൻ കോർപ്പറേഷനിൽ സെക്യൂരിറ്റി ഗാർഡായി ഗുർപ്രീത് സിംഗ് സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് കുടുംബ സംഘർഷങ്ങളാണ് സംഭവത്തിന് പ്രധാന കാരണമെന്ന് കരുതപ്പെടുന്നു.
















