രാമേശ്വരം: പ്രണയം വിസമ്മതിച്ചതിന് രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ മുനിയരാജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേരങ്കോട്ട സ്വദേശി ശാലിനിയാണ് കൊല്ലപ്പെട്ടത്. ഇതേ സ്ഥലത്ത് തന്നെയുള്ള ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശാലിനി പഠിക്കുന്നത്.
സ്കൂളിലേക്ക് പോകുന്നതിനിടെയാണ് യുവാവ് തടഞ്ഞ് നിർത്തി പ്രണയാഭ്യർത്ഥന നടത്തിയത്. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. ഇതേത്തുടർന്ന് യുവാവ് പെൺകുട്ടിയെ കുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടക്കുന്ന വിദ്യാർത്ഥിയുടെ മൃതദേഹം കണ്ട് ഞെട്ടിയ പ്രദേശവാസികൾ രാമേശ്വരം തുറമുഖ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് നടന്നിയ അന്വേഷണത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആ റു മാസമായി ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. എന്നാൽ പെൺകുട്ടി വഴങ്ങിയില്ല. ഇതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം.
ഏകപക്ഷീയമായ പ്രണയത്തെ തുടർന്നാണ് യുവാവ് മുനിയരാജ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
















