ന്യൂദൽഹി : ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ആറാമത്തെ രാംനാഥ് ഗോയങ്ക പരിപാടിയിലെ പ്രധാനമന്ത്രി മോദിയുടെ പ്രഭാഷണത്തെ പ്രകീർത്തിച്ച ശരി തരൂർ എംപിയെ ഇകഴ്‌ത്തി സംസാരിച്ച് മുതിർന്ന കോൺഗ്രസ് വനിത നേതാവ് സുപ്രിയ ശ്രീനേറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പ്രശംസനീയമായ ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് സുപ്രിയ പറഞ്ഞു. കടുത്ത ജലദോഷവും പനിയും ഉണ്ടായിരുന്നിട്ടും ആ പരിപാടിയിൽ സദസ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് ശശി തരൂർ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സുപ്രിയയുടെ വാക്കുകൾ.
“പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിൽ അഭിനന്ദിക്കേണ്ട ഒന്നും എനിക്ക് തോന്നിയില്ല. പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ഞാൻ കരുതുന്നു, ” – സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. കൂടാതെ പ്രസംഗം ചെറിയതായി തനിക്ക് തോന്നിയെന്നും തരൂർ അതിനെ അഭിനന്ദിക്കാൻ ഒരു കാരണം കണ്ടെത്തിയതെങ്ങനെയെന്ന് മനസ്സിലായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രി ഒരു പത്രത്തിന്റെ പരിപാടിയിലായിരുന്നു. ന്യായമായ പത്രപ്രവർത്തനത്തിൽ അദ്ദേഹത്തിന് എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ഞങ്ങളോട് പറയണം. സത്യം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരിൽ അദ്ദേഹം എന്തുകൊണ്ട് സന്തുഷ്ടനല്ലെന്ന് അദ്ദേഹം ഞങ്ങളോട് പറയണമായിരുന്നു. അപ്പോൾ, അദ്ദേഹത്തെ അഭിനന്ദിക്കാൻ ഒരു കാരണവും ഞാൻ കണ്ടില്ല. അദ്ദേഹം (ശശി തരൂർ) എങ്ങനെയാണ് അത് കണ്ടെത്തിയതെന്ന് എനിക്കറിയില്ല. അതൊരു നിസ്സാര പ്രസംഗമാണെന്ന് എനിക്ക് തോന്നി,” – സുപ്രിയ പറഞ്ഞു.

അതേ സമയം പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് തരൂർ പറഞ്ഞത്. കടുത്ത ജലദോഷവും പനിയും അനുഭവിച്ചിട്ടും സദസ്സിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നാണ് തരൂർ എക്സിൽ എഴുതിയത്.
ഇന്ത്യയുടെ സാമ്പത്തിക അഭിലാഷങ്ങളെയും സാംസ്കാരിക ദിശയെയും കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു സുപ്രധാന നിമിഷമായാണ് തരൂർ പരിപാടിയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സാമ്പത്തിക ശക്തി ഉയർത്തിക്കാട്ടുന്നതിനിടയിൽ ഇന്ത്യ ലോകത്തിന് വെറുമൊരു ഉയർന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ഒരു ഉയർന്നുവരുന്ന മാതൃകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായി തരൂർ പറഞ്ഞു.
രണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള അടിമത്തം, മക്കാലെയുടെ കൊളോണിയൽ ചിന്ത എന്നിവയെ മറികടക്കുന്നതിലാണ് പ്രധാനമന്ത്രി തന്റെ മുഖ്യപ്രഭാഷണം കേന്ദ്രീകരിച്ചതെന്ന് തരൂർ പറഞ്ഞു. ഇതിനു പുറമെ പ്രധാനമന്ത്രി മോദി എപ്പോഴും തെരഞ്ഞെടുപ്പ് മൂഡിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അദ്ദേഹം യഥാർത്ഥത്തിൽ വൈകാരിക മൂഡിലായിരുന്നു. വികസനത്തിനായുള്ള ഇന്ത്യയുടെ സർഗ്ഗാത്മകതയെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതായും പോസ്റ്റ്-കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് മാറാൻ ആഹ്വാനം ചെയ്തതായും തരൂർ വ്യക്തമാക്കിയിരുന്നു.
















