പാലത്തായി കേസ് ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. കേസിലെ വിധിയും ശ്രദ്ധയാകര്‍ഷിക്കുന്നു. കേസിന്റെ വിചാരണ മുഴുവന്‍ ചെയ്ത ജഡ്ജി സ്ഥലം മാറ്റപ്പെടുകയും പകരം പുതിയ ജഡ്ജി വരികയും 33 പേജ് വിധി എഴുതാന്‍ പോലും എങ്ങനെ സമയം കിട്ടും എന്ന് കരുതും പോലെ, അതിവേഗതയില്‍ വിധി എഴുതുകയും ചെയ്തു. 40 വര്‍ഷം തടവും പിന്നീട് ജീവപര്യന്തവുമാണ് വിധിച്ചത്. ഭരണഘടനയനുസരിച്ച് കോടതി വിധികള്‍ അനുസരിക്കേണ്ടതും മാനിക്കപ്പെടേണ്ടതുമാണ്. അതിനാല്‍ മറ്റൊരു കോടതി വിധി ഉണ്ടാകും വരെ ഈ വിധി മാനിച്ചേ പറ്റൂ.
അതേസമയം കോടതി വിധിയെ വിമര്‍ശിക്കുക തെറ്റല്ല. ജഡ്ജിമാരെ കുറ്റപ്പെടുത്തുകയാണ് കോടതിയലക്ഷ്യം. കോടതി വിധിയില്‍ വളരെയധികം വൈരുദ്ധ്യങ്ങളുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തി.
പൊയിലൂര്‍ എന്ന സ്ഥലത്ത് കുട്ടിയെ കൊണ്ടുപോയി അവിടെ ഒരു അമ്പലത്തിനടുത്തു വച്ച് വെള്ളം കൊടുത്തു, മറ്റൊരാള്‍ പീഡിപ്പിച്ചു എന്നൊക്കെ പറയുന്നത് അബ്ദുള്‍ റഹീം എന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുകയും ഇത് കെട്ടിച്ചമച്ചതായി കണ്ടെത്തുകയും ചെയ്തതാണ്. ഇതിന്റെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്താണ്. ഇത്തരമൊരു പരാതി ഉന്നയിക്കപ്പെടുന്നത് അന്വേഷണത്തിലാണ്. പരാതി അതിജീവിതയുടെയല്ല, അമ്മയാണ് പരാതി നല്‍കിയതും. മാത്രമല്ല അബ്ദുള്‍ റഹീം എന്ന ഡിവൈഎസ്പിയെ ഡിഫന്‍സ് സാക്ഷിയായിത്തന്നെ വിസ്തരിച്ചിട്ടുള്ളതാണ്. അതില്‍ത്തന്നെ ഇതെല്ലാം പറഞ്ഞിട്ടുമുണ്ട്. 127 വൈരുധ്യങ്ങളാണ് അതിജീവിത പറയുന്നതിലുള്ളത്. മാത്രമല്ല ലോക്കല്‍ പോലീസ് അന്വേഷിച്ചു. ഐജിപിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. വനിതാ ഐപിഎസ് ഓഫീസറെ വീണ്ടും മൊഴിയെടുക്കാന്‍ ഏര്‍പ്പെടുത്തി. കൗണ്‍സിലര്‍മാരെ ഏര്‍പ്പെടുത്തി. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഇതില്‍ മറ്റുനടപടികള്‍ ഉണ്ടാകുന്നത്.
ഏറ്റവും ഒടുവിലാണ് രത്‌നകുമാര്‍ എന്ന ഡിവൈഎസ്പിയെ കേസ് ഏല്‍പ്പിക്കുന്നത്. അതോടു കൂടിയാണ് കേസില്‍ വലിയ മാറ്റങ്ങള്‍ വരുന്നത്. സംഭവസ്ഥലം മാറുന്നു. സംഭവസ്ഥലത്തു നിന്ന് 11 മാസത്തിനു ശേഷം രക്തക്കറ കിട്ടിയെന്ന് പറയുന്നു. അത് മനുഷ്യ രക്തമാണോയെന്നു പോലും പറയാന്‍ പറ്റില്ല. ഇതെല്ലാം കൃത്യമായ പൊരുത്തക്കേടുകളാണ്. വിതുരക്കേസില്‍, എത്രയോ വര്‍ഷം ഞങ്ങള്‍ അതിജീവിതയുടെ കൂടെ ഒരുമിച്ചു നില്‍ക്കേണ്ടിവന്നു. അവര്‍ നിക്കാഹ് കഴിച്ചു. കുട്ടികളുണ്ടായി, അതിനു ശേഷം ആരോപണ വിധേയരായ ഒന്നോ രണ്ടോ പേര്‍ക്കെതിരെ ഒഴികെ കോടതിയില്‍ ഹാജരാകാന്‍ പോലും തയാറായില്ല. പക്ഷെ അതൊക്കെ ഞങ്ങള്‍ക്ക് മനസിലാക്കാമായിരുന്നു.
പക്ഷേ, ഈ കേസ് വളരെ ആസൂത്രിതമായി ഒരാളെ പെടുത്തണമെന്ന ലക്ഷ്യത്തോടെ ചെയ്തിരിക്കുന്ന കാര്യങ്ങള്‍ പോലെ തോന്നുന്നു. അന്വേഷണത്തിന്റെ നിഗമനങ്ങള്‍ കൃത്യമായി എതിരായിട്ട് വരുന്നു, എല്ലാ അന്വേഷണങ്ങളെയും കടന്നുകൊണ്ട് ഒരു ഡിവൈഎസ്പിയുടെ അന്വേഷണം വരുന്നു. അങ്ങനെയെങ്കില്‍ ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും ശിക്ഷിക്കാന്‍ കൂടി നടപടി എടുക്കേണ്ടതല്ലേ? അതും ഈ വിധിയുടെ ഭാഗമാകേണ്ടതല്ലേ? കാരണം ഇത്തരം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എങ്ങനെയാണ് അന്വേഷണം നടത്തുക? രത്‌നകുമാര്‍ എന്ന മുന്‍ ഡിവൈഎസ്പി ഇപ്പോള്‍ സിപിഎമ്മിന്റെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയാണെന്നു കൂടി നാം മനസിലാക്കണം. അദ്ദേഹം തന്നെയാണ് നവീന്‍ ബാബുക്കേസും അന്വേഷിച്ചത്. ഇവയെല്ലാം വലിയ സംശയങ്ങള്‍ക്കാണ് ഇട നല്‍കുന്നത്. മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. പ്രതിയായി കണ്ടിരുന്ന പദ്മരാജന്‍ മാസ്റ്റര്‍ നിയമത്തിന് അനുകൂലമായി പോസ്റ്റിട്ടിരുന്നു. അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും മനസിലാക്കണം. അദ്ദേഹത്തെ പുറത്താക്കാന്‍ കള്ളക്കേസ് എങ്കിലും എടുത്തുകൂടെ എന്ന് ഒരു സാക്ഷി പറയുന്നുണ്ട്.
നിരപരാധികള്‍ ശിക്ഷിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. അവരെല്ലാം മേല്‍ക്കോടതികളില്‍ ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. ഒരാളെ ഇല്ലാതാക്കാന്‍ ഇത്തരം കഥകള്‍ ഉണ്ടാക്കാം. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ നിരപരാധിയാണെങ്കില്‍ അയാളുടെ വീട്ടുകാര്‍ക്ക് നാം ശക്തമായ പിന്തുണ നല്‍കണ്ടേതാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണം. പ്രത്യേക കാരണങ്ങള്‍ കാണിച്ച് സീനിയോറിറ്റി മറികടക്കാന്‍ സാധിക്കുന്ന രീതിയില്‍ അപ്പീല്‍ നല്‍കണം. അപാകതകളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി ഇതിനെതിരായ വിധി സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് മനസിലാക്കുന്നത്.
(യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്ന് തയാറാക്കിയത്)















