ന്യൂദല്‍ഹി: പോലീസ് തകര്‍ത്തെറിഞ്ഞത് ഇസ്ലാമിക ഭീകരരുടെ ഹമാസ് മോഡല്‍ ഭീകരാക്രമണ പദ്ധതി. ഭീകര സംഘടന ഹമാസ് ഇസ്രയേലിനെതിരേ നടത്തുന്ന തരം ആക്രമണങ്ങള്‍ ദല്‍ഹിയില്‍ അടക്കം നടപ്പാക്കാനായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഭീകര സംഘം തീരുമാനിച്ചതും വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങിക്കൂട്ടിയതും. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്ന് പിടിയിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബിലാല്‍ വാനിയെ (ഡാനിഷ്) ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2023 ഒക്ടോബര്‍ ഏഴി
ന് ഹമാസ്, ഇസ്രയേലിനെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് സമാനമായ പദ്ധതിയാണ് തയാറാക്കിയത്. സ്‌ഫോടക വസ്തുക്കളും ശേഖരിച്ചു. ഡ്രോണില്‍ ഇത് നിറയ്‌ക്കാനായിരുന്നു നീക്കം. ഡ്രോണുകളില്‍ ക്യാമറ ഘടിപ്പിക്കാനും ഹമാസ് ഭീകരര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ചെറിയ റോക്കറ്റുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു.
ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായങ്ങള്‍ നല്കിയത് ജസീറാണ്. ചെറിയ ആയുധങ്ങള്‍ വഹിക്കുന്ന ഡ്രോണുകള്‍ നിര്‍മിച്ച് ജസീറിന് പരിചയമുണ്ട്. തിരക്കേറിയ സ്ഥലത്ത് ബോംബുകള്‍ നിറച്ച ഡ്രോണ്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. 2021ല്‍ ജമ്മുവിലെ വ്യോമസേനാ സ്റ്റേഷന് നേരേ സമാന ആക്രമണമുണ്ടായിരുന്നു. ദല്‍ഹിയില്‍ നിന്ന് പിടിയിലായ അമീര്‍ റാഷിദ് അലിയാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. ദല്‍ഹി സ്‌ഫോടനത്തിന് കാര്‍ വാങ്ങിയതും അമീറിന്റെ സഹായത്താലാണ്.
ഡോക്ടര്‍മാര്‍ പിടിയിലാകാന്‍ തുടങ്ങിയതോടെ ഇവരുടെ പദ്ധതി പൊളിഞ്ഞു. അതിനാല്‍ പെട്ടെന്ന് കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നതായും സംശയമുണ്ട്.
















