സന്നിധാനം: ശബരിമലയില്‍ കേന്ദ്ര സേനകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ വീഴ്ച. മുന്‍ വര്‍ഷങ്ങളില്‍ ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ കേന്ദ്ര സേനകളാണ് ക്ഷേത്രത്തിന് സുരക്ഷ ഒരുക്കിയിരുന്നത്.
തീര്‍ത്ഥാടനത്തിന്റെ തുടക്കം മുതല്‍ ഈ സേനകളുടെ സേവനം ഉറപ്പാക്കിയിരുന്നതാണ്. നിരീക്ഷണ ടവറുകളിലും ക്ഷേത്രത്തിന് ചുറ്റും സായുധരായ ഇവരുടെ കര്‍ശന നിരീക്ഷണം ഉണ്ടായിരുന്നു. പതിനെട്ടാം പടിക്ക് താഴെ ബങ്കര്‍ ഒരുക്കി സുസജ്ജരായി സൈനികര്‍ മുന്‍വര്‍ഷങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. വലിയ നടപ്പന്തലില്‍ പതിനെട്ടാം പടിയുടെ നേരെയുമാണ് ആര്‍എഎഫും എന്‍ഡിആര്‍എഫും ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യം നിലനില്‍ക്കുന്ന ഈ വര്‍ഷം കേന്ദ്ര സേനകളുടെ സേവനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ മുന്‍കൂട്ടി നടപടി സ്വീകരിച്ചില്ല.
സുരക്ഷ ഉറപ്പാക്കുന്നതില്‍ മാത്രമല്ല തിരക്ക് നിയന്ത്രണത്തിലും കേന്ദ്ര സേനകള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വിവിധ ഭാഷക്കാരായ തീര്‍ത്ഥാടകരുമായി ആശയവിനിമയത്തിനുള്ള കേന്ദ്ര സേനയുടെ കഴിവ് കാര്യങ്ങള്‍ സുഗമമാക്കുന്നതില്‍ ഏറെ സഹായകമായിരുന്നു.
സന്നിധാനത്ത് കേരളാ പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി ഭാഷാ പ്രശ്നമാണ്. ഇതര സംസ്ഥാന പോലീസിന്റെയും സേവനം ഇതുവരെ ലഭ്യമാക്കാത്തതും പ്രതിസന്ധിയാണ്.
അതേസമയം മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നശേഷം ഇന്നലെ ഉച്ചയ്‌ക്ക് 12 വരെ ദര്‍ശനത്തിന് എത്തിയത് 1,96,594 പേരെന്ന് ഔദ്യോഗിക കണക്ക്. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് ഉള്‍പ്പെടെയാണിത്. 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്നശേഷം 53,278 പേരും നവംബര്‍ 17 ന് 98,915 പേരും ഇന്നലെ ഉച്ചയ്‌ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.
















