കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ, ആയിരം കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ നടപടി അങ്ങേയറ്റം ദുരൂഹവുമാണ്, എന്തെന്നാല്‍ കോടികള്‍ കട്ട പ്രതികള്‍ കോണ്‍ഗ്രസുകാരാണ്. രാഷ്‌ട്രീയപരമായി എതിര്‍ചേരിയിലുള്ളവര്‍ക്കു വേണ്ടി പോലും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കളി നടത്തുന്നത് എന്തിനാണെന്നാണ് ഇന്നലെ കോടതിയും ചോദിച്ചത്. കേസിലെ പ്രതികള്‍ മുതിര്‍ന്ന കോണ്‍. നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍. ചന്ദ്രശേഖരനും അളിയനും കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡിയുമായ കെ.എ. രതീഷുമാണ്. ഇവരെ ആരാണ് സംരക്ഷിക്കുന്നതെന്നാണ് ഇന്നലെ ഹൈക്കോടതി ചോദിച്ചത്.
അഴിമതി ആരോപണം അഞ്ചു വര്‍ഷം അന്വേഷിച്ചാണ് സിബിഐ ഇവര്‍ക്ക് കുറ്റപത്രം നല്‍കിയത്. അഴിമതി നിരോധനനിയമം ചുമത്താന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ നടപടികള്‍ ഒന്നും നടക്കുന്നില്ല. ഈ കേസില്‍ സര്‍ക്കാര്‍ പലകുറിയാണ് അനുമതി നിഷേധിച്ചത്. കടകംപള്ളി മനോജ് എന്നയാളാണ് പരാതി നല്‍കിയത്. വിജിലന്‍സ് അടക്കം സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഇവര്‍ കുറ്റക്കാരെന്നും കണ്ടെത്തി. പക്ഷെ നടപടി ഉണ്ടായില്ല.
തുടര്‍ന്നാണ് മനോജ് ഹൈക്കോടതിയെ സമീപിച്ചത്. അങ്ങനെയാണ് കേസില്‍ സിബിഐ അന്വേഷണം വന്നത്. പക്ഷെ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നില്ല.
തുടര്‍ന്ന് മനോജ് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കി. ഈ കേസില്‍ സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കാനും അനുമതി നല്‍കാനും കോടതി നിര്‍ദേശിച്ചു. അതോടെ ഹൈക്കോടതി നിര്‍ദേശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സര്‍ക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടിയാണ് ഉണ്ടായത്. കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതിയില്‍ വാദം നടക്കെ പഴയ തീരുമാനം പുന:പരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷെ ഉറപ്പ് കടലാസില്‍ മാത്രമായി. പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. വ്യവസായ വകുപ്പ് സെക്രട്ടറിയും മന്ത്രിയും പ്രോസിക്യൂഷന് അനുമതി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പു സെക്രട്ടറിയെ മാറ്റുകയാണ് ഉണ്ടായത്. അതിനു ശേഷം അനുമതി നിഷേധിക്കുകയായിരുന്നു.
സിജെഎം കോടതി മുതല്‍ സുപ്രീംകോടതി വരെ ഇടപാടില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയാണ്. 2014ല്‍ സിബിഐ അന്വേഷണം തേടി മനോജ് ഹര്‍ജി നല്‍കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെയാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ വന്ന വിധി സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയാണ്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐ കണ്ടെത്തിയത്.
















