ന്യൂദൽഹി: ദൽഹിയിലെ നിരവധി കീഴ്‌ക്കോടതികൾക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സാകേത് കോടതി, പട്യാല ഹൗസ് കോടതി, തിസ് ഹസാരി കോടതി, മറ്റ് നിരവധി ജില്ലാ കോടതികൾ എന്നിവിടങ്ങളിൽ ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടു.
തുടർന്ന് ബോംബ് സ്‌ക്വാഡ് വാനുകൾ, ഡോഗ് സ്‌ക്വാഡുകൾ, അട്ടിമറി വിരുദ്ധ യൂണിറ്റുകൾ എന്നിവ സ്ഥലങ്ങളിലെത്തി കോടതി പരിസരം ഒഴിപ്പിച്ചു. നഗരത്തിലെ എല്ലാ ജില്ലാ കോടതികളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. മുൻകരുതൽ നടപടിയായി ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തുന്നു. അതിനിടെ ദൽഹിയിലെ തന്നെ രണ്ട് സിആർപിഎഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി ലഭിച്ചു. ദ്വാരകയിലെ സിആർപിഎഫ് സ്കൂളിനും പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിനുമാണ് ഭീഷണി സന്ദേശം എത്തിയത്.
തുടർന്ന് ക്യാമ്പസിൽ പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തു. ഭീഷണിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തലസ്ഥാനത്ത് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഭീഷണി ബാധിത സ്ഥലങ്ങളുടെ സമഗ്ര പരിശോധന ഉറപ്പാക്കാൻ എല്ലാ യൂണിറ്റുകളും സജീവമാക്കിയിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കോടതികൾക്കും സ്കൂളുകൾക്കും പുറത്ത് കൂടുതൽ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മാതാപിതാക്കളും സന്ദർശകരും ശാന്തത പാലിക്കാനും ഔദ്യോഗിക അപ്‌ഡേറ്റുകൾ പിന്തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. കോളുകളെല്ലാം വന്നത് ഒരേ സ്ഥലത്ത് നിന്നാണോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
















