ഇരുപത്തിനാലാമത്തെ വയസിലാണ് ഗ്ലുക്കോമ വന്ന് രാംകുമാറിന്റെ രണ്ട് കണ്ണിനും കാഴ്ച നഷ്ടമായത്. യുവാവായിരിക്കെ കണ്ണിന് കാഴ്ച നഷ്ടമായത് രാംകുമാറിനെ വല്ലാതെ ഉലച്ചു. അതുവരെ എല്ലാവരെയും കണ്ടിരുന്ന പ്രകാശമാനമായ ജീവിതമാണ് ഇരുട്ട് നിറഞ്ഞത്. അങ്കമാലി എല്‍എഫ് ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടറുടെ ചികിത്സ കിട്ടിയെങ്കിലും നഷ്ടമായ വെളിച്ചം തിരിച്ചുകിട്ടിയില്ല. 110 ദിവസമാണ് ആശുപത്രിയിലായിരുന്നത്. നിരാശമാത്രമായിരുന്നു ഫലം. ഇനിയെന്തെന്ന ചോദ്യം വല്ലാതെ ഉലച്ചു. ആ നിരാശയില്‍ നിരവധി തവണയാണ് രാംകുമാര്‍ ലോകത്തോട് വിടപറയാന്‍ ശ്രമിച്ചത്. എന്നാല്‍ അതും പരാജയപ്പെട്ടു.
ഒരിക്കല്‍ കൊച്ചി റിഫൈനറിയുടെ ഡയറക്ടറായിരുന്ന കോശി വര്‍ഗീസും സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന ഭാര്യ മോളി വര്‍ഗീസും രാംകുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കാറില്‍ കയറ്റി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഗുരുതരമായ അസുഖങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന 14 പേരുടെ വീടുകളിലാണ് രാംകുമാറിനെ കൊണ്ടുപോയത്. ചിലര്‍ ശരീരം തളര്‍ന്ന് കിടക്കുകയാണ് മറ്റ് ചിലര്‍ ആഹാരത്തിന്റെ രുചിയെന്താണെന്ന് പോലും അറിയാതെ ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. രോഗങ്ങള്‍ മൂലം തീവ്രദുരിതമനുഭവിക്കുന്നവരായിരുന്നു അവരെല്ലാവരും. ഇവര്‍ക്കെല്ലാം ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളാണ് മോളി വര്‍ഗീസ് ചെയ്തിരുന്നത്. രാംകുമാറിന് കണ്ണ് കാണാന്‍ കഴിയില്ലായെന്നല്ലേയുള്ളു. മറ്റുള്ളവരുടെ അവസ്ഥ എത്ര ഭീകരമാണെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ജീവിക്കണമെന്ന ആഗ്രഹം രാംകുമാറിനണ്ടുണ്ടായി. ഇതിനായി താങ്ങും തണലുമായി കരുത്ത് പകര്‍ന്ന് വര്‍ഗീസും മോളിയും ഒപ്പമുണ്ടായിരുന്നു. അവരുടെ പരിശ്രമഫലമായി റിഫൈനറിയില്‍ ജോലിയും ലഭിച്ചു. 28-ാം വയസില്‍ കൊച്ചിന്‍ റിഫൈനറിയില്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലിക്ക് കയറി.
പ്രകാശം പകര്‍ന്ന് ഭാര്യ സതി
സതീര്‍ത്ഥ്യയായിരുന്ന സതിയെ 1998ല്‍ വിവാഹം കഴിച്ചു. പിന്നീടുള്ള ജീവിതത്തില്‍ വെളിച്ചമായി സതിയുണ്ടെപ്പോഴും. വിവാഹത്തിനുശേഷമാണ് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്കുന്നതിനായുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തലച്ചോറിലെ ഞെരമ്പ് മുറിഞ്ഞതിനാല്‍ വെളിച്ചം തിരിച്ചുകിട്ടില്ലെന്ന് രാംകുമാറിനറിയാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്നതാവട്ടെ ഇനിയുള്ള ജീവിതമെന്ന് തീരുമാനിക്കുകയായിരുന്നു. അമ്മുമ്മ മരിച്ചപ്പോള്‍ അമ്മുമ്മയുടെ കണ്ണുകളാണ് ആദ്യം മറ്റൊരാള്‍ക്ക് വെളിച്ചം പകരാനായി എടുത്തത്. ആദ്യമൊക്കെ ആളുകളുടെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പായിരുന്നു. തങ്ങളെ ഇവന്‍ നാണം കെടുത്തുമെന്ന രീതിയിലായിരുന്നു ബന്ധുക്കള്‍ പോലും സംസാരിച്ചിരുന്നത്. ചിലര്‍ ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. എന്നാലും തളര്‍ന്നില്ല. പ്രവര്‍ത്തനം തുടര്‍ന്നു. ഒരാള്‍ മരിച്ചാല്‍ കണ്ണിന്റെ കോര്‍ണിയ മാത്രമാണ് എടുക്കുന്നത്. കാഴ്ചയില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. കാര്യങ്ങള്‍ മനസിലാക്കിയ നിരവധി പേരുണ്ടായിരുന്നു. അങ്ങനെയാണ് കരയോഗം സെക്രട്ടറിയായിരുന്ന മുകുന്ദന്‍ മരിക്കുന്നതിന് മുന്‍പ് കണ്ണ് ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും മറ്റൊരാള്‍ക്ക് വെളിച്ചം പകരുകയും ചെയ്തതായി രാംകുമാര്‍ പറഞ്ഞു.
നേത്രദാന പ്രവര്‍ത്തനങ്ങളില്‍
കേരളത്തില്‍ ഏഴ് ലക്ഷം പേരും എറണാകുളം ജില്ലയില്‍ ഒന്നേമുക്കാല്‍ ലക്ഷം പേരും ദൃഷ്ടിഹീനരായി ഉണ്ടെന്നാണ് രാംകുമാര്‍ പറയുന്നത്. മരണശേഷം കണ്ണ് ദാനം ചെയ്യാന്‍ സമ്മതപത്രം നല്കാന്‍ തയ്യാറാണ് ആളുകള്‍. എന്നാല്‍ മരിച്ചശേഷം പലപ്പോഴും ബന്ധുക്കള്‍ സമ്മതിക്കാറില്ല. മരിച്ചാല്‍ പലപ്പോഴും അറിയാറുമില്ല. വെളിച്ചം പകരാന്‍ കണ്ണിന്റെ കോര്‍ണിയയാണ് എടുക്കുന്നതെന്ന അവബോധം വളര്‍ത്തണമെന്നാണ് രാംകുമാര്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി നിരവധി സ്ഥലങ്ങളില്‍ ക്ലാസെടുക്കാന്‍ അദ്ദേഹം പോവാറുണ്ട്. റെയില്‍വെ സ്റ്റേഷന്‍ തുടങ്ങി പലയിടങ്ങളിലും ആളുകളുമായി സംസാരിക്കാറുണ്ട്. പത്തുപേരുമായി സംസാരിച്ചാല്‍ ഒരാള്‍ തയാറായാല്‍ അത്രയും ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇപ്പോള്‍ ജ്യോതിസ് ഐ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മാസത്തില്‍ 25 കുടുംബങ്ങളിലെങ്കിലും പോയി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കും. ഇവര്‍ക്കായി കിറ്റുകള്‍ വിതരണം ചെയ്യാറുണ്ട്. 50 പേരെ കുടുംബമായി താമസിപ്പിക്കാവുന്ന ആശ്വാസകേന്ദ്രം നിര്‍മിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. സൊസൈറ്റിയുടെ പ്രസിഡന്റാണിപ്പോള്‍ രാംകുമാര്‍. രാജീവ് നാരായണനാണ് സെക്രട്ടറി.
കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ച് നിരവധി ഗ്രാമങ്ങളില്‍ പാവപ്പെട്ട രോഗികള്‍ക്കായി ക്യാമ്പ് നടത്തി. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം സൗജന്യമാണ്. തുടര്‍ ചികിത്സ വേണ്ടവര്‍ക്കായി സൗജന്യമായി അതിനുള്ള അവസരം ഒരുക്കുകയാണ് ചെയ്യാറെന്ന് രാംകുമാര്‍ പറഞ്ഞു. പാവങ്ങളെ സഹായിക്കുന്നതിലൂടെ വെളിച്ചമാണ് അനുഭവക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്താംപാട്ട് രംഗത്ത്
നല്ലൊരു കലാകാരനുമാണ് രാംകുമാര്‍. കാഴ്ച നഷ്ടമായതിനുശേഷം ശാസ്താം പാട്ട് പഠിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ശാസ്താം പാട്ട് രംഗത്തുണ്ട്. കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് ശാസ്താംപാട്ട് അവതരിപ്പിക്കാറുണ്ട്. ദേശവിളക്കുകള്‍ക്ക് വാഴ പോളകൊണ്ട് മനോഹരമായി അമ്പലം നിര്‍മിക്കാറുണ്ട്. നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നാരായണീയസഭ അംഗീകാരം നല്കിയിരുന്നു. ആര്‍എസ്എസ് വിജയദശമിയോടനുബന്ധിച്ചും ആദരിച്ചിരുന്നു. കഴിഞ്ഞദിവസം അഖില കേരള ശാസ്താംപാട്ട് കലാകാര സമിതി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടത്തിയ ദേശവിളക്കും സമാദരണ സഭയും ചടങ്ങില്‍ ശബരിമല മുന്‍മേല്‍ ശാന്തി പുത്തിലത്ത് മഹേശ് നമ്പൂതിരി പൊന്നാട ചാര്‍ത്തി രാംകുമാറിനെ ആദരിച്ചിരുന്നു. മക്കള്‍: അപര്‍ണ ആര്‍. മേനോന്‍, ഐശ്വര്യ ആര്‍. മേനോന്‍. അപര്‍ണ ഫാംഡി കഴിഞ്ഞ് കെയര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഐശ്വര്യ സുധീന്ദ്ര ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.












