ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്‌ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24×7 കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഹൈദരാബാദില്‍ നിന്നെത്തിയ 42 ഇന്ത്യൻ ഉംറ തീർഥാടകരാണ് സംഭവത്തില്‍ മരണപ്പെട്ടത്. ഇവരില്‍ 11 പേർ കുട്ടികളാണ്.
കണ്‍ട്രോള്‍ റൂം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഹൈദരാബാദില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. ഉംറ നിര്‍വ്വഹിച്ച ശേഷം മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1:30 നാണ് മദീനക്കടുത്ത മുഫ്രിഹത്ത് എന്ന സ്ഥലത്ത് വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും കത്തുകയും 42 തീര്‍ത്ഥാടകര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. മരണപെട്ട 42 പേരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് പ്രാഥമിക വിവരം. ബസില്‍ 43 യാത്രക്കാര്‍ ഉണ്ടായിരുന്നത് ഇവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ഇയാള്‍ ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കോണ്‍സുലേറ്റിന്റെ ഹെല്‍പ്പ്ലൈനിന്റെ കോണ്‍ടാക്റ്റ് നമ്പറായ 8002440003 (ടോള്‍ ഫ്രീ നമ്പര്‍),0122614093, 0126614276 എന്നീ ലാന്‍ഡ് ലൈനിലും, +966 556122301 എന്ന വാട്ട്സ്‌ആപ്പ് നമ്പറിലും ബന്ധപ്പെടണമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
















