പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ഓഫീസുകളിലും കോടികള്‍ ചെലവഴിച്ച് കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കാന്‍ നടത്തിയ ശ്രമം മൂന്നാംതവണയും ഇടത് ഉദ്യോഗസ്ഥവൃന്ദം പരാജയപ്പെടുത്തി.
കഴിഞ്ഞദിവസം സ്ഥാനം ഒഴിഞ്ഞ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും കമ്പ്യൂട്ടര്‍വത്കരണത്തിന്റെ പേരില്‍ കോടികളാണ് കളഞ്ഞു കുളിച്ചത്. പേപ്പര്‍ രസീതുകളിലൂടെ നടത്തുന്ന കോടികളുടെ അഴിമതിക്ക്, കമ്പ്യൂട്ടര്‍വത്കരണം തടയിടുമെന്ന തിരിച്ചറിവാണ് ഇടത് യൂണിയന്‍ ഇടപെട്ട് പദ്ധതി അട്ടിമറിച്ചത്. 2005ലാണ് ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കാന്‍ ആദ്യം ശ്രമം നടന്നത്. ഇതിനായി പ്രമുഖ ഏജന്‍സിയുടെ സഹായത്തോടെ രാജ്യത്തെ വന്‍കിട കമ്പ്യൂട്ടര്‍ നിര്‍മാണ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ ചെലവാക്കി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനായി ഇടനിലക്കാരായ ഏജന്‍സിയെ തന്നെ ചുമതലപ്പെടുത്തി.
വിവിധ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്നു മാസക്കാലം ഏജന്‍സി സ്റ്റാഫുകള്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിട്ടും ഫലം കണ്ടില്ല. അതിനാല്‍ മൂന്നു മാസം കൂടി അധികസമയം അനുവദിച്ചു. എന്നാല്‍ കമ്പ്യൂട്ടര്‍ ഓണാക്കാന്‍ പോലും അറിയാത്ത ജീവനക്കാരോട് പരാജിതരായി ഏജന്‍സി സ്റ്റാഫുകള്‍ മടങ്ങി. ഇവരുടെ ശമ്പളം ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമായത് ഒരു കോടിയിലേറെ രൂപയാണ്.
രാജഗോപാലന്‍ നായര്‍ ദേവസ്വം പ്രസിഡന്റായ കാലത്താണ് രണ്ടാമതും കമ്പ്യൂട്ടര്‍വത്കരണത്തിന് ശ്രമം നടന്നത്. കെല്‍ട്രോണില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തി കുപ്രസിദ്ധയായ നന്ദിനി എന്ന വൃക്തിയെ വന്‍തുക ഓണറേറിയം നല്‍കി സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. പഴയ കമ്പ്യൂട്ടറുകളുടെ സാധ്യത പരിശോധിക്കുക പോലും ചെയ്യാതെ നന്ദിനിയുടെ നേതൃത്വത്തില്‍ പുതിയ സിസ്റ്റങ്ങള്‍ വാങ്ങി ജീവനക്കാരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് പ്രാപ്തമാക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു തവണ കൂടി ദേവസ്വം പ്രസിഡന്റാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് പി.എസ്. പ്രശാന്ത് മൂന്നാമതും കമ്പ്യൂട്ടര്‍വത്കരണത്തിന് പാഴ്ശ്രമം നടത്തിയത്. ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ ഡിജിറ്റൈസേഷന്‍ നടപ്പാക്കാനായി ഒരു ഐടി വിദഗ്ധനെ നിയമിച്ചു. രണ്ടു തവണയായി വാങ്ങിയ കമ്പ്യൂട്ടറുകള്‍ പൊടിപിടിച്ചു കിടക്കുമ്പോള്‍, ലക്ഷങ്ങള്‍ കളഞ്ഞ് ലാപ്‌ടോപ്പുകളും അനുബന്ധ സംവിധാനങ്ങളും വീണ്ടും വാങ്ങി. പക്ഷേ പദ്ധതിക്ക് തുടക്കമിടാന്‍ പോലും കഴിഞ്ഞില്ല. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ഓഫീസ് വിളിപ്പാടകലെ ഉണ്ടായിട്ടും അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ക്ക് കോടികളാണ് ദേവസ്വം ഉന്നതര്‍ ചെലവഴിച്ചത്.
കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി 15 വര്‍ഷത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയ ഉപകരണങ്ങളുടെ അവസ്ഥയെപ്പറ്റി ഇതുവരെ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തിയിട്ടില്ല. വാങ്ങിയ കമ്പ്യൂട്ടറുകള്‍ എത്രയെന്നതിനെപ്പറ്റി ആര്‍ക്കുമറിയില്ല. ഇതിനോടകം എത്ര കമ്പ്യൂട്ടറുകള്‍ ക്ഷേത്ര മതില്‍പ്പുറം കടന്ന് പോയിട്ടുണ്ടെന്നും വ്യക്തമല്ല. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള കൊടിയ അഴിമതിക്ക് കളമൊരുക്കിയത് ബോര്‍ഡില്‍ ഡിജിറ്റൈസേഷന്‍ നടപ്പാക്കാനുണ്ടായ കാലതാമസമാണെന്ന് വിദഗ്ധര്‍ പറയുന്നു.















