ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തിനായി ഭീകരര്‍ രണ്ടുകിലോയിലധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ ബോംബുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഫൊറന്‍സിക് സംഘം 52 വസ്തുക്കളില്‍ നടത്തിയ പരിശോധനയില്‍ അമോണിയം നൈട്രേറ്റ്, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ഉമര്‍ സ്ഫോടകവസ്തു തയ്യാറാക്കിയതെന്നും വ്യക്തമായിട്ടുണ്ട്.
സ്‌ഫോടനത്തിന് ഉപയോഗിച്ചത് അതീവ അപകടകാരിയായ ട്രയാസിടോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) ആണെന്നും സൂചനയുണ്ട്. ‘സാത്താന്റെ മാതാവ്’ (മദര്‍ ഓഫ് സാത്താന്‍) എന്ന പേരില്‍ അറിയപ്പെടുന്ന ടിഎടിപിക്ക് സ്‌ഫോടനമുണ്ടാക്കാന്‍ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘര്‍ഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാറിനുള്ളില്‍ ഉണ്ടായിരുന്ന ഐഇഡിയുടെ (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017ല്‍ ബാഴ്‌സലോണയിലെയും മാഞ്ചസ്റ്ററിലെയും 2015ല്‍ പാരിസിലെയും 2016ലെ ബ്രസല്‍സിലെയും ഭീകരാക്രമണങ്ങളില്‍ ടിഎടിപിയാണ് ഉപയോഗിച്ചിരുന്നത്.
അതേസമയം, സ്‌ഫോടന സ്ഥലത്തു നിന്ന് ദല്‍ഹി പോലീസ് 9 എംഎം വെടിയുണ്ടകളും ഒരു ഷെല്ലും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സ്ഥലത്തു നിന്ന് പിസ്റ്റളോ മറ്റ് ആയുധ ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിയുണ്ടകള്‍ കണ്ടെടുത്തതോടെ സ്ഥലത്തുണ്ടായിരുന്ന സ്വന്തം ജീവനക്കാര്‍ക്ക് നല്‍കിയ വെടിയുണ്ടകളും പോലീസ് പരിശോധിച്ചിട്ടുണ്ട്. എന്നാല്‍, ഇവ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
















