ന്യൂദൽഹി: ബീഹാറിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് പട്‌നയിൽ നടക്കും, വോട്ടെടുപ്പിനു മുമ്പേ ബീഹാർ ജനങ്ങൾക്ക് വാക്കുകൊടുത്തതുപോലെതന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) നിരവധി ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ജനതാദൾ യുണൈറ്റഡ് (ജെഡിയു) വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ ഉൾപ്പെടെയുള്ള എൻഡിഎയിലെ ഉന്നത നേതാക്കൾ ദൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ബീഹാറിലെ സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്തതിന് ശേഷമാണ് തീയതി പുറത്തറിയിച്ചത്.
ഓരോ ആറ് എംഎൽഎമാർക്കും ഒരു മന്ത്രിസ്ഥാനം നൽകുന്ന സർക്കാർ രൂപീകരണത്തിനുള്ള ഒരു ഫോർമുല എൻഡിഎ തയ്യാറാക്കിയിരുന്നു.
ഇതനുസരിച്ച്, ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) 16 അല്ലെങ്കിൽ 15 മന്ത്രി സ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രി സ്ഥാനങ്ങളും ലഭിക്കും. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മൂന്ന് മന്ത്രി സ്ഥാനങ്ങൾ ലഭിക്കും. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവർക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും.
അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെങ്കിലും, പാസ്വാനും മാഞ്ചിയും ഉൾപ്പെടെ സഖ്യത്തിലെ എല്ലാ നേതാക്കളും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തുടരാൻ പിന്തുണച്ചിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായി നടന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 202 സീറ്റുകൾ നേടി എൻഡിഎ വൻ വിജയം നേടി. 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെഡിയു 85 സീറ്റുകൾ നേടി. എൽജെപി-ആർവി, എച്ച്എഎം(എസ്), ആർഎൽഎം എന്നിവ യഥാക്രമം 19, അഞ്ച്, നാല് സീറ്റുകൾ നേടി.
















