കണ്ണൂർ; ഒറ്റ ദിവസത്തെ ഹിയറിംഗിനൊടുവിൽ പാലത്തായി UP സ്കൂൾ അധ്യാപകൻ പത്മരാജന് 40 വർഷത്തെ തടവും പിഴയും വിധിച്ച കോടതി വിധി ശക്തമായ വിമർശനങ്ങൾക്ക് ഇടവരുത്തുകയാണ്. മുൻ അന്വേഷണങ്ങളിൽ ഒന്നും തെളിവായി ലഭിക്കാത്ത സാഹചര്യത്തിൽ ACP ടി.കെ. രത്നകുമാർ നയിച്ച ഏറ്റവും പുതിയ അന്വേഷണമാണ് കേസിന് വഴിതെളിച്ചത്. മൂന്ന് അന്വേഷണസംഘങ്ങൾക്കും കേസ് തെളിയിക്കാൻ ഒന്നും കണ്ടെത്താനാകാത്തപ്പോൾ, രാഷ്‌ട്രീയബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന നാലാം അന്വേഷണത്തിലാണ് ‘രക്തം കണ്ടെത്തി’ എന്ന തെളിവ് മുന്നോട്ടുവന്നതും കോടതിവിധിയിലേക്ക് വഴിമാറിയതും വിവാദമാകുന്നു.
ഐജി ഉൾപ്പെടെയുള്ള അന്വേഷണസംഘങ്ങൾ പീഡനത്തിനെക്കുറിച്ച് യാതൊരു തെളിവും കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ അന്വേഷണം നയിച്ച രത്നകുമാർ—തദ്ദേശ തിരഞ്ഞെടുപ്പിൽ CPM സ്ഥാനാർത്ഥിയായിരിക്കുകയാണ്—തെളിവായി രക്തസൂചന കണ്ടെത്തിയതെന്ന വാദം ഉയരുന്നത്. വിവാദമായ നവീൻ ബാബു കേസിൽ CPM-നെ സംരക്ഷിച്ചതായി വിമർശിക്കപ്പെട്ട വ്യക്തിയും ഇതേ ഓഫീസറാണെന്ന കാര്യവും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തുന്നു.ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ടി.കെ. രത്‌നകുമാര്‍.
മുമ്പ് വാദങ്ങൾ കേൾക്കുകയും കേസ് മുഴുവൻ അറിയുകയും ചെയ്ത ജഡ്ജിയെ മാറ്റി പുതിയ ജഡ്ജി ചുമതലയേറ്റതിന്റെ പിന്നാലെ ഒരു ദിവസത്തെ പഠനത്തിനുശേഷം കുറ്റക്കാർന്ന് കണ്ടെത്തിയതും സംശയങ്ങൾക്ക് വഴിവെയ്‌ക്കുന്നു.
മുൻകാലത്തെ സമാന സംഭവങ്ങളും ഈ പശ്ചാത്തലത്തിൽ ഉദ്ധരിക്കപ്പെടുന്നു.
പരീക്ഷാ ഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതെന്നാരോപിച്ച് വിദ്യാർത്ഥിനികൾ നൽകിയ കേസിൽ മൂന്നാർ ഗവൺമെന്റ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. രാഷ്‌ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന നിരീക്ഷണവും കോടതി വിധിയിൽ രേഖപ്പെടുത്തിയിരുന്നു. 2014-ൽ രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകൻ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നതും 11 വർഷങ്ങൾക്കുശേഷമാണ് സത്യം പുറത്തുവന്നതും വീണ്ടും ചർച്ചയാകുന്നു.
നീലചിത്രം കണ്ടതിന് ശേഷം സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനെ ശാസിച്ചതിനോട് പ്രതികാരമായി ആണ് മകൻ നൽകിയ ‘അമ്മ തന്നെ ഐ.എസ്.ഐ.എസ്-ൽ ചേരാൻ നിർബന്ധിച്ചു’ എന്ന പരാതിയും പൊലീസ് തള്ളിക്കളഞ്ഞു. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അമ്മ ദിവസേന ലൈംഗിക പീഡനം നടത്തിയെന്നാരോപിച്ച അച്ഛന്റെ പ്രേരണയിൽ മകൻ നൽകിയമറ്റൊരു കേസിലും തെളിവൊന്നുമില്ലെന്ന് കണ്ടെത്തി കോടതി അമ്മയെ കുറ്റവിമുക്തയാക്കി. വ്യാജവും പ്രതികാരപരവുമായ പരാതികൾ വർധിക്കുന്നതിൽ നിയമവിദഗ്ധരും സാമൂഹിക നിരീക്ഷകരും ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതേ സാഹചര്യത്തിലാണ് 2020-ൽ CAA അനുകൂല പോസ്റ്റ് പങ്കുവെച്ച അധ്യാപകൻ പത്മരാജനെതിരെ പത്ത് വയസ്സുകാരി നൽകിയ പീഡനപരാതി ഉയരുന്നത്. കേസ് ഉയർന്ന പ്രദേശം PFI സ്വാധീനമുള്ളതാണെന്നതും ആരോപണത്തിന് പിന്നിൽ രാഷ്‌ട്രീയ-മതപശ്ചാത്തലമുണ്ടെന്ന വാദവും ഉയരുന്നു.
പത്മരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനപ്പെട്ട വൈരുധ്യങ്ങളാണ് ആദ്യഘട്ട അന്വേഷണങ്ങളിൽ വ്യക്തമാക്കിയത്. കുട്ടി ചൂണ്ടിക്കാട്ടിയ തീയതികളിൽ അധ്യാപകൻ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്നും, ശുചിമുറിയുടെ ഘടനയും സമയംപരിധിയും പരിഗണിക്കുമ്പോൾ പീഡനം അസാധ്യമാണ് എന്നുമാണ് കണ്ടെത്തൽ. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് ‘കഴമ്പില്ല’ എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. IG ശ്രീജിത്ത് നയിച്ച മൂന്നാം അന്വേഷണവും അതേ കണ്ടെത്തലിലേക്കാണ് എത്തിയതെങ്കിലും, ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച നാലാം അന്വേഷണസംഘത്തിൽ ACP രത്നകുമാർ കണ്ടെത്തിയതെന്ന രക്തസാമ്പിളിനെക്കുറിച്ച് കൃത്രിമമാണെന്ന സംശയം ശക്തമാണ്.
പത്മരാജന് ശിക്ഷ വിധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടു. കുറുങ്ങാട്ടിൽ SDPI–League പ്രവർത്തകർ ആഘോഷം നടത്തുന്നതിനിടെ BJP ഓഫീസിന് നേരെ ബോംബെറിഞ്ഞതായും സമീപത്തെ കടയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു. അധ്യാപകരെ ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച കേസുകൾ വർധിക്കുന്നതിൽ ആശങ്ക ഉയരുന്ന സാഹചര്യമാണിത്. നിരപരാധിയായ ഒരു അധ്യാപകനെ POXO ചുമത്തി ജയിലിലടച്ചത് നീതിപീഠത്തെയും അന്വേഷണ സംവിധാനങ്ങളെയും ചോദ്യചിഹ്നങ്ങൾക്കിടയിൽ നിർത്തുകയാണ്.















