കോഴിക്കോട് : ബീഹാറില്‍ മുസ്ലിങ്ങളുടെ വോട്ട് വരെ എന്‍ഡിഎയ്‌ക്ക് ലഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേരളത്തിലും എന്‍ഡിഎ നിലപാടുകളെ പിന്തുണച്ച് മുസ്ലിംലീഗിലെ ഒരു നേതാവ്. പലസ്തീന്‍ ഭീകരരാഷ്‌ട്രമാണെന്നാണ് ഇസ്രയേലിന്റെ ചെയ്തികളെ പിന്തുണച്ച് മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ തുറന്നടിച്ചത്.
പാലൊളി അബ്ദുറഹിമാന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു കെഎന്‍എ ഖാദര്‍ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ജനം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആളുകളെ തമ്മിലടിപ്പിക്കുകയാണ് പലസ്തീന്റെ ലക്ഷ്യമെന്നും ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പറഞ്ഞു. ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും കെഎന്‍എ ഖാദര്‍ വ്യക്തമാക്കി.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങിവെച്ചത് പലസ്തീന്‍ തന്നെയാണെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. ഇത്തവണ ഇസ്രയേല്‍ ഇറാനും ഹമാസിനും ലെബനോനിനെ ഹെസ്ബുള്ളയ്‌ക്കും ഹൂതികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് കാരണം ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി സ്ത്രീകളും കുട്ടികളും അടക്കം 900 ഇസ്രയേലികളെ വധിക്കുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത ഹമാസിന്റെ ക്രൂരതകാരണമാണ്. പക്ഷെ എന്നിട്ടും ഹമാസിനെ തള്ളിപ്പറയാനോ ഇസ്രയേലിനെ അനുകൂലിക്കാനോ കേരളത്തില്‍ ആരും തയ്യാറായിരുന്നില്ല. പകരം മലപ്പുറത്തും കോഴിക്കോടും നടന്ന പലസ്തീന്‍ അനുകൂല റാലികളില്‍ ഹമാസ് ഭീകരനേതാക്കളെ ആദരിക്കുന്ന നിലപാടാണ് മുസ്ലിംസംഘടനകള്‍ സ്വീകരിച്ചത്. അതിനിടയില്‍ കെഎന്‍എ ഖാദര്‍ ഇസ്രയേലിന്റെ ആക്രമണത്തെ അനുകൂലിച്ച് സംസാരിച്ചത് വലിയ വിവാദമായി.
കെഎന്‍എ ഖാദറിന്റെ ഈ പ്രസംഗത്തോട് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതികരണമാണ് ഉയരുന്നത്. “ഇലക്ഷനോക്കെ അടുത്തില്ലേ..അല്ലേ.. അപ്പോൾ പിന്നെ വാ തുറക്കാം… അല്ലേ…. 🤣🤣പൂരവും കഴിഞ്ഞ് കൊടിയും ഇറങ്ങി… ഇപ്പോഴാണ് പാലെസ്റ്റീൻ വിഷയം അറിഞ്ഞതെന്ന് തോന്നുന്നു.. അല്ല പ്രതികരണം കണ്ടതുകൊണ്ട് ചോദിച്ചതാണ്….എന്തായാലും ലീഗിൽ നിന്നും ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ അതിനൊരു big salute”- ഒരു വായനക്കാരന്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്.
















