തിരുവനന്തപുരം: കാശുകണ്ട് അന്ധാളിക്കുന്ന കവി സച്ചിദാനന്ദനെപ്പോലുള്ളവർ സാഹിത്യത്തിലെ പെന്തക്കോസ്തുകളാണെന്ന് വിമർശനം. ഇടതുപക്ഷം ഹിന്ദുത്വയിലേക്ക് പോകരുതെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തിനാണ് ഈ വിമർശനം. എംടി, ഒഎൻവി എന്നിവരുടെ ജ്ഞാനപീഠ ലബ്ധിയേയും വിമർശിക്കുന്നത് പ്രസിദ്ധ ചെറുകഥാകൃത്തും സാമൂഹ്യ-സാംസ്‌കാരിക വിമർശകനുമായ അശോക് കർത്തായാണ്. കർത്താ ഒരു കാലത്ത് ഏറെ ശ്രദ്ധേയമായ ചെറുകഥകൾ എഴുതിയിരുന്നയാളാണ്.
അശോക് കർത്തായുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് മാർക്‌സിസം ഒരു സാമൂഹിക വിശകലന ഉപകരരണമാണെന്നാണ്. അതിനാൽ ഉൾക്കൊണ്ട പാരമ്പര്യം ഉപേക്ഷിക്കണമെന്നു പറയുന്നത് ശുദ്ധ ഭോഷ്‌കാണെന്നും കർത്താ പറയുന്നു. വ്യാസന്റെ ഇതിഹാസമില്ലായിരുന്നെങ്കിൽ ഒഎൻവിക്കും എംടിക്കും ജ്ഞാനപീഠം കിട്ടുമായിരുന്നോ എന്നും കർത്താ ചോദിക്കുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
”ഇടതുപക്ഷം ഹിന്ദുത്വയിലേക്ക് പോകരുതെന്നു സച്ചിദാനന്ദൻ.
പിന്നെ എങ്ങോട്ട് പോകണമെന്നു കവി ഉത്‌ബോധിപ്പിച്ചില്ല.
ഉദ്ദേശിച്ചത് BJP യിൽ ചേരരുതെന്നാണ് എങ്കിൽ ഒ.കെ. അതിനു സച്ചിദാനന്ദനെ പോലുള്ളവർ വായടച്ച് വച്ചാൽ മതി.
മാർക്‌സിസം ഒരു സാമൂഹികവിശകലന ഉപകരണമാണ്.
എന്നു വച്ച് ഒരാൾ ഉൾക്കൊണ്ട പാരമ്പര്യം ഉപേക്ഷിക്കണമെന്നു പറയുന്നത് ശുദ്ധ ഭോഷ്‌കാണ്.
അതാവർത്തിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഫാഷിസവും.
താൻ ജനിച്ച് വളർന്ന ചുറ്റുപാടും നദിയും വെയിലും ഭൂപ്രകൃതിയും ബന്ധവും പുരാണേതിഹാസങ്ങളും തന്നെ സ്വാധീനിച്ചിട്ടില്ലെന്നു അദ്ദേഹത്തിനു പറയാൻ പറ്റുമോ? പഴയ കാവ്യങ്ങളിൽ നിന്നു സന്ദർഭങ്ങൾ അടർത്തിയെടുത്ത് വക്രീകരിച്ച് കവിത എഴുതി കാശ് മേടിച്ച ആളാണിത് പറയുന്നത്.
എം.ടിക്കും ഒ.എൻ.വി ക്കും ജ്ഞാനപീഠം കിട്ടാൻ വ്യാസൻ ഇതിഹാസം ചമയ്‌ക്കേണ്ടി വന്നു.
നൂറ് കൊല്ലം മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ബഹുഭർതൃത്വം സാമൂഹിക നോവലാക്കിയാൽ മറ്റൊരു നാലുകെട്ടേ ആവുകയുള്ളു എന്ന തിരിച്ചറിവാണ് എം.ടിയെ വ്യാസന്റെ നിശബ്ദതയിൽ ചേക്കേറാൻ പ്രേരിപ്പിച്ചത്. വ്യാസന്റെ ഊർജമല്ലാതെ മറ്റെന്തുണ്ട് രണ്ടാമൂഴത്തിൽ?
പുരുഷനു പ്രണയമില്ല എന്നൊരു നോവലിസ്റ്റ് ഗദ്ഗതിക്കുമ്പോൾ അവർ രണ്ടാമൂഴം വായിച്ചിട്ടില്ലേന്നു സംശയിക്കണം. സൗഗന്ധികം തേടിയുള്ള ഭീമന്റെ യാത്ര പിന്നെന്തിന്റെ ആവിഷ്‌കാരമാണ്? കാമുകിക്ക് വേണ്ടി രാജ്യമുപേക്ഷിക്കുന്ന യൂറോ സെൻറർ കഥാപാത്രത്തേക്കാൾ പോസിറ്റീവല്ലെ കാമുകിക്ക് വേണ്ടി രാജ്യം പിടിച്ചെടുത്ത ഭീമൻ? ഭീമനെ സൃഷ്ടിച്ച വ്യാസനേ (അത് അടിച്ചുമാറ്റി ജ്ഞാനപീഠം നേടിയ എം.ടിയും) തള്ളിക്കളയാൻ ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്? ഹിന്ദുത്വ!
മലയാളിയുടെ വഷളൻ മനസിനെ പ്രതിഫലിപ്പിക്കാനാണെങ്കിലും ഉജ്ജയിനിക്ക് പശ്ചാത്തലമായത് ഭാരതത്തിലെ ഏറ്റവും വലിയ കാവ്യ പ്രതിഭയായിരുന്നു.
ഇതൊക്കെ മറയ്‌ക്കണം, മറക്കണം എന്നല്ലെ കാശ് കണ്ട് അന്ധാളിക്കുന്ന കവി സച്ചി പറയുന്നത്.
പെന്തക്കോസ്ത് ആവുമ്പോൾ ഒരാൾ പെട്ടെന്നു അതിനെ പുകഴ്‌ത്തിപ്പറയും. ആവേശത്തോടെ അതിന്റെ ആചാരങ്ങളിലും ഉപാസനകളിലും മുഴുകും.
സച്ചിദാനന്ദനെപ്പോലുള്ളവർ ലിറ്റററി പെന്തക്കോസ്തുകളാണ്.
ഹാലേലുയ.
ആമേൻ!”
















