ശ്രീനഗർ : ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർമാർ എങ്ങനെ ഭീകരരായി എന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള .”ഉത്തരവാദികളായവരോട് ചോദിക്കൂ, ഈ ഡോക്ടർമാർ എന്തുകൊണ്ടാണ് ഈ പാത സ്വീകരിക്കേണ്ടി വന്നത്? കാരണം എന്തായിരുന്നു? ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും ആവശ്യമാണ്,” എന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.
സ്ഫോടനത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ നടന്നേക്കുമോയെന്ന ആശങ്കയും അദ്ദേഹം പങ്ക് വച്ചു. “അങ്ങനെയൊന്നും ഓപ്പറേഷൻ സിന്ദൂർ സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഒരു ഗുണവും സംഭവിച്ചില്ല. നമ്മുടെ പതിനെട്ട് പേർ മരിച്ചു. നമ്മുടെ അതിർത്തികളിൽ വീഴ്‌ച്ചയുണ്ടായി. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുമാത്രമാണ് ഏക മാർഗം. സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ അയൽക്കാരെ മാറ്റാൻ കഴിയില്ലെന്ന് വാജ്‌പേയി ജി പറഞ്ഞത് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു,” അബ്ദുള്ള പറഞ്ഞു.
ശ്രീനഗർ പോലീസ് സ്റ്റേഷനിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതിൽ സ്‌ഫോടകവസ്തുക്കൾ തെറ്റായി കൈകാര്യം ചെയ്തവരെ അദ്ദേഹം വിമർശിച്ചു.
“ഇത് നിങ്ങളുടെ തെറ്റാണ്. ഈ സ്ഫോടകവസ്തുക്കൾ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനുപകരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരോട് [ഉദ്യോഗസ്ഥരോട്] സംസാരിക്കണമായിരുന്നു. ഫലം നിങ്ങൾ കണ്ടു – ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവിടെ വീടുകൾക്ക് വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചു. ഡൽഹിയിലെ പ്രതിസന്ധിയിൽ നിന്ന് നമ്മൾ ഇതുവരെ കരകയറിയിട്ടില്ല, അവിടെ എല്ലാ കശ്മീരികൾക്കും നേരെ വിരൽ ചൂണ്ടുന്നു. നമ്മൾ ഇന്ത്യക്കാരാണെന്നും ഇതിന് നമ്മൾ ഉത്തരവാദികളല്ലെന്നും അവർ അംഗീകരിക്കുന്ന ആ ദിവസം എപ്പോൾ വരും?” അബ്ദുള്ള പറഞ്ഞു.
അതേസമയം ഇതിന് മറുപടിയായി, ബിജെപി നേതാവ് തരുൺ ചുഗ് രംഗത്തെത്തി. “ഭീകരർക്കുവേണ്ടി കണ്ണുനീർ പൊഴിക്കുന്നത് അവരുടെ പഴയ സ്വഭാവമാണ്. ഫാറൂഖ് അബ്ദുള്ള ഇപ്പോൾ തീവ്രവാദികൾക്കുവേണ്ടി സംസാരിക്കുന്നത് നിർത്തണം,” എന്നും ചുഗ് പറഞ്ഞു.
















