തിരുവനന്തപുരം: നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർത്ഥി. ഉള്ളൂരിൽ കെ. ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകണ്ഠൻ, ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്.
വിമതനായി മത്സരിക്കാൻ തീരുമാനിച്ച ശ്രീകണ്ഠൻ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർത്തി. “കടകംപള്ളി പറഞ്ഞു പറ്റിച്ചു. തയ്യാറെടുക്കാൻ ആദ്യം നിർദ്ദേശം നൽകിയ ശേഷം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. തയ്യാറെടുക്കാൻ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ,” എന്ന് ശ്രീകണ്ഠൻ.
പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്‌ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണം. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും.
മേയർ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരിക്കില്ല. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി മുൻ ചെയർപേഴ്‌സണുമായ എസ്.പി. ദീപക് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഒരു സംഘം ഭരണമുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി.
















