തിരുവനന്തപുരം: കേരള സര്‍വകലാശാലാ ആസ്ഥാനത്തുണ്ടായ സുരക്ഷാവീഴ്ചകളെ സംബന്ധിച്ചും വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും നേരേയുണ്ടായ ഭീഷണികളെ സംബന്ധിച്ചും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാന്‍സിലറുടെ നോമിനികളായ സിന്‍ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സിലര്‍ക്ക് നിവേദനം നല്‍കി.
സര്‍വകലാശാലയിലെ ഗവേഷണ പ്രബന്ധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. സംസ്‌കൃത ഭാഷയിലെ ഗവേഷണ പ്രബന്ധങ്ങള്‍ മറ്റ് ഭാഷകളില്‍ തയാറാക്കി നല്‍കുന്നതില്‍ പുനരാലോചന വേണമെന്നും സമീപകാലത്ത് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ നിന്നും ക്രിമിനലുകളെ ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാര്‍, ടി.ജി.നായര്‍, പി. എസ്. ഗോപകുമാര്‍, സെനറ്റംഗങ്ങളായ ഡോ. മിനി വേണുഗോപാല്‍, സജി കമല എന്നിവരാണ് നിവേദന സംഘത്തില്‍ ഉണ്ടായിരുന്നത്.
നവംബര്‍ 12ന് നടന്ന സെനറ്റ് യോഗത്തില്‍ മുന്‍ വൈസ് ചാന്‍സിലറായിരുന്ന ഡോ.വി.പി.മഹാദേവന്‍പിള്ളയ്‌ക്കായി അനുശോചനയോഗം നടന്നുകൊണ്ടിരിക്കുന്നതിനിടയിലേക്ക് ഒരു സംഘം ആളുകള്‍ തള്ളിക്കറി. അരമണിക്കൂറോളം വൈസ് ചാന്‍സിലറെ കാറിനുള്ളില്‍ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞു. സര്‍വകലാശാലാ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കു നേരേ വധഭീഷണിയുയത്തി കയ്യേറ്റത്തിന് ശ്രമിച്ചു. ഇത്തരം നടപടികളെ നിയന്ത്രിക്കാന്‍ പോലീസിനായില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദനും സംഘവുമാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പോലുമല്ലാത്ത ക്രിമിനലുകള്‍ സര്‍വകലാശാലാ ആസ്ഥാനത്ത് സ്ഥിരമായി തമ്പടിക്കുന്നത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയായിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന ജീവനക്കാരുടെ യൂണിയന്‍ നേതാക്കളെയും സിന്‍ഡിക്കേറ്റംഗങ്ങളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
ഇടത് സിന്‍ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളും നിരന്തരം 1977 ലെ ഫസ്റ്റ് സ്റ്റാറ്റിയൂട്ടും 1974 ലെ ആക്ടും ലംഘിക്കുന്നത് സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും പ്രതിസന്ധിയിലാക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സെനറ്റ് / സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ നിരന്തരം അലങ്കോലപ്പെടുത്തുന്നു. കൃത്യമായ ഇടവേളകള്‍ക്ക് ശേഷം നടക്കുന്ന സെനറ്റ് യോഗങ്ങളില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. എകെജി സെന്ററിനായി സര്‍വകലാശാലയുടെ ഭൂമി കയ്യേറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ തയാറാകുന്നില്ല. സര്‍വകലാശാലാ ആസ്ഥാനത്തെ കെട്ടിടങ്ങള്‍ ജീവനക്കാരുടെ ചില സംഘടനകള്‍ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് സംബന്ധിച്ച ചോദ്യത്തിനും ഉത്തരമില്ലന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയത്.
















