തിരുവനന്തപുരം ; ബീഹാറിൽ SIR കാരണം പലർക്കും വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
‘ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു. 60 ലക്ഷത്തോളം പേരുടെ വോട്ടവകാശമാണ് തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) എന്ന നിലയിൽ നീക്കം ചെയ്തത്. ഒരു കോടിയോളം വരുന്ന ബിഹാറുകാർക്ക് വോട്ട് ചെയ്യാനായില്ല. ഇവിഎം മെഷീൻപോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല .
മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി . ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി. വിശാലമായ ബിജെപി വിരുദ്ധ ഐക്യം രൂപപ്പെടുത്താൻ കോൺഗ്രസിനായില്ല.
രാഷ്‌ട്രീയമായ അജണ്ട തെരഞ്ഞെടുപ്പ് കമീഷനിലൂടെ നടത്താനായി എന്നതിന്റെ പരസ്യപ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിസംബോധന “ ഗോവിന്ദൻ പറഞ്ഞു.
എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു . തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.















