ന്യൂദല്‍ഹി: ബീഹാറില്‍ എന്‍ഡിഎ വിജയത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നത് നാരീശക്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ്‌കുമാറും ഉയര്‍ത്തിയ സദ്ഭരണം, വികസനം, ജനക്ഷേമം, ക്രമസമാധാനം എന്നീ മുദ്രാവാക്യങ്ങള്‍ വനിതാ വോട്ടര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.
ആര്‍ജെഡി – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജംഗിള്‍രാജ് നടമാടുമെന്ന ഭീതി സ്ത്രീകളെ, സഖ്യത്തിന് എതിരായി വിധിയെഴുതാന്‍ പ്രേരിപ്പിച്ചു. വനിതകള്‍ കൂട്ടമായെത്തി വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്ന കാഴ്ചകള്‍ മിക്ക പോളിങ് ബൂത്തുകള്‍ക്ക് മുന്നിലും കാണാമായിരുന്നു. സംസ്ഥാനത്ത് ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ തുടരേണ്ടതാണെന്ന് വനിതാ വോട്ടര്‍മാര്‍ തീരുമാനിക്കുകയും അതിനുവേണ്ടി അവര്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.
ബീഹാറില്‍ 67.13 ശതമാനം റിക്കാര്‍ഡ് പോളിങ്ങാണ് ഇത്തവണയുണ്ടായത്. 1951നു ശേഷമുള്ള ഏറ്റവും വലിയ പോളിങ്ങാണിത്. സംസ്ഥാനത്ത് 3.93 കോടി പുരുഷ വോട്ടര്‍മാരും 3.51 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 2.47 കോടി പുരുഷന്മാരും 2.52 കോടി സ്ത്രീകളും വോട്ട് ചെയ്തു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി പോളിങ് ബൂത്തിലേയ്‌ക്കെത്തി. പുരുഷന്മാരേക്കാള്‍ അഞ്ച് ലക്ഷം സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്തത് നിര്‍ണായകമാണെന്ന് റിക്കാര്‍ഡ് പോളിങ് തെളിയിച്ചു. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ദീര്‍ഘകാല സ്ത്രീകേന്ദ്രീകൃത നയങ്ങളും 10,000 രൂപ നേരിട്ടുള്ള സഹായപദ്ധതിയും ഫലം കണ്ടു. ദേശീയ ക്ഷേമപദ്ധതികളുമായി ചേര്‍ന്ന്, ഇത് ശക്തമായ ഒരു സ്ത്രീ വോട്ട് ബാങ്ക് സൃഷ്ടിച്ചു.
വികസനം ഒരു നേര്‍കാഴ്ചയായി ജനങ്ങളുടെ മുന്നിലുണ്ടായിരുന്നു. റോഡുകള്‍, വൈദ്യുതി, സ്‌കൂളുകള്‍, സുരക്ഷ, സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ എന്നിവയ്‌ക്ക് വനിതാ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കി. മദ്യനിരോധനവും സ്ത്രീകളെ സ്വാധീനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ വനിതാ പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. എല്ലാ സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി എന്നുറപ്പാക്കണമെന്നും വികസനത്തിനായി എന്‍ഡിഎക്ക് തന്നെ വോട്ട് രേഖപ്പെടുത്തണമെന്ന് അറിയിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.















