കണക്കുകൂട്ടലുകളും പ്രവചനങ്ങളും പാളി. ബിജെപി-ജെഡിയു സഖ്യം ബീഹാറില്‍ തൂത്തുവാരി. 130 മുതല്‍ 157 സീറ്റുവരെ ലഭിച്ചേക്കാമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ കണക്ക്. ഫലം വന്നപ്പോഴാണ് എല്ലാവരുടേയും കണ്ണുതള്ളിയത്. 201 സീറ്റിലാണ് സഖ്യം മുന്നേറിയത്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്. പരിതാപകരമാണ് കോണ്‍ഗ്രസിന്റെയും തേജസ്വിയുടെയും കാര്യം. രാഹുലിന് എല്ലാം ‘കൈ’വിട്ടു. സീറ്റുകള്‍ എണ്ണാന്‍ ഒറ്റകൈമാത്രം മതി. തേജസ്വിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താനായി എന്നാശ്വസിക്കാം. ആര്‍ജെഡിയുടെ ബീഹാറിലെ തന്നെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായ രാഘോപുരില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് പിന്നിലായി. കുറേനേരം മാറിയും മറിഞ്ഞും നിന്നു.
യാദവ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് രാഘോപുര്‍. ഇവിടെ നിന്നാണ് അവസാന രണ്ടു തെരഞ്ഞെടുപ്പിലും തേജസ്വി വിജയിച്ചത്. ഇത്തവണ ഹാട്രിക് വിജയമായിരുന്നു ലക്ഷ്യം. മുന്‍പ് പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായി വാണസ്ഥലമാണിത്. 2015ല്‍ 22,733 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇവിടെ തേജസ്വിയുടെ വിജയം. 2020ല്‍ ഭൂരിപക്ഷം 38,174 ആയി ഉയര്‍ത്തി. അന്ന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ യാദവാണ് ഇന്നും എതിരാളി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മുന്നിലായിരുന്നു തേജസ്വി.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എന്‍ഡിഎയുടെ തേരോട്ടം. നിലവില്‍ 201 സീറ്റിലാണ് എന്‍ഡിഎ ജയത്തിലേക്ക് എത്തിച്ചത്. പ്രതിപക്ഷ സഖ്യത്തിന് 36 സീറ്റ് മാത്രമാണുള്ളത്. 91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയു 83 സീറ്റുമായി വന്‍ മുന്നേറ്റമുണ്ടാക്കി. അതേസമയം, 2020ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി 27 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് പാടെ തകര്‍ന്ന് നാല് സീറ്റില്‍ മാത്രമായി. എന്‍ഡിഎയ്‌ക്ക് ഒപ്പമുള്ള എല്‍ജെപി (റാംവിലാസ്) 19 സീറ്റില്‍ മുന്നേറി. ഇടതുകക്ഷികള്‍ക്കും വലിയ തിരിച്ചടിയാണ്. നെഞ്ചത്തടിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇനി വിലയിരുത്തുമത്രെ. പരസ്പരം മത്സരിച്ചതിനെക്കുറിച്ചാലോചിക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്.
അച്ഛനും പാര്‍ട്ടി സ്ഥാപനുമായ റാംവിലാസ് പാസ്വാന്റെ നിര്‍ദേശമനുസരിച്ച് 2014ല്‍ തെരഞ്ഞെടുപ്പു കളത്തിലിറങ്ങുമ്പോള്‍ രാഷ്‌ട്രീയത്തില്‍ അത്രയൊന്നും അനുഭവ സമ്പത്തുണ്ടായിരുന്നില്ല ചിരാഗ് പാസ്വാന്. സോഷ്യലിസ്റ്റ് നേതാവും ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍ജെപി) സ്ഥാപകനുമായിരുന്ന പിതാവിന്റെ മേല്‍വിലാസത്തിലായിരുന്നു മകന്‍ പാസ്വാനും അറിയപ്പെട്ടത്. എല്‍ജെപിയുടെ ഭാവിയെപ്പറ്റി പലരും ചോദ്യമുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നാണ് ചിരാഗ് പാസ്വാന്‍ വീണ്ടും തുടങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഒറ്റയ്‌ക്കുള്ള പോരാട്ടത്തിനു ശേഷം ഈ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് എല്‍ജെപിയാണ്. കൃത്യമായ രാഷ്‌ട്രീയ നീക്കത്തിലൂടെ ബീഹാറില്‍ അനിഷേധ്യ നേതാവായി ചിരാഗ് ഉയര്‍ന്നു.
കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പഠനം പാതിവഴിക്ക് നിര്‍ത്തിയ ചിരാഗ് പിന്നീട് ഒരു കൈനോക്കിയത് സിനിമയിലായിരുന്നു. 2011ല്‍ കങ്കണ റണാവത്തിനൊപ്പം ‘മിലേ നാ, മിലേ ഹം’ എന്ന ചിത്രത്തിലൂടെ അരങ്ങേറി. എന്നാല്‍, പിന്തുടര്‍ച്ചയ്‌ക്കായി മക്കളെ ഒരുക്കിവയ്‌ക്കുന്ന പതിവുള്ള ബീഹാര്‍ രാഷ്‌ട്രീയത്തിലേക്ക് റാംവിലാസ് പാസ്വാന്‍ മകനെ നിയോഗിച്ചു. 2014ല്‍ ജാമുയി മണ്ഡലത്തില്‍നിന്നു ജയിച്ചാണ് തുടക്കം. അവിടെനിന്ന് 2019ലും ജയിച്ചു. മുന്നണിക്കുള്ളില്‍ നില്‍ക്കുമ്പോഴും നിതീഷ് കുമാറുമായി നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു എല്‍ജെപിയുടെ പോക്ക്. ഈ തര്‍ക്കം 2020 തെരഞ്ഞെടുപ്പില്‍ മൂര്‍ധന്യത്തിലെത്തി. അമ്മാവന്‍ പശുപതി പരസ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയ വിമത നീക്കം അടക്കമുള്ള വെല്ലുവിളികള്‍ മറികടന്നാണ് 42കാരനായ ചിരാഗ് പാര്‍ട്ടിയെ നയിക്കുന്നത്. ഇത്തവണ 29 സീറ്റിലായിരുന്നു മത്സരം.
കഴിഞ്ഞ തവണ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി എന്‍ഡിഎയ്‌ക്ക് ഒപ്പം ചേരാതെയായിരുന്നു ചിരാഗ് മത്സരിച്ചത്. നിതീഷ് കുമാറിനെതിരെ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ചിരാഗ്. കിട്ടിയത് ഒരു സീറ്റ് മാത്രമാണെങ്കിലും 26 സീറ്റുകളില്‍ ജെഡിയുവിനെ വീഴ്‌ത്തിയത് എല്‍ജെപി പിടിച്ച വോട്ടുകളായിരുന്നു.
















