രാജ്യത്തിന്റെ ചരിത്രത്തില്‍ ഐതിഹാസികമായ തെരഞ്ഞെടുപ്പ് വിജയം നേടിയ, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ബീഹാറില്‍ അധികാരം നിലനിര്‍ത്തിയിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ബീഹാര്‍ ഭരിക്കും. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ ആള്‍ എന്ന അപൂര്‍വ്വ ബഹുമതിക്കും നിതീഷ് കുമാര്‍ അര്‍ഹനാവും.
എല്ലാ പ്രവചനങ്ങളെയും മറികടക്കുന്ന അത്ഭുതകരമായ വിജയമാണ് എന്‍ഡിഎ നേടിയിരിക്കുന്നത്. ഇതിനെ തരംഗം എന്നു വിശേഷിപ്പിച്ചാല്‍ മതിയാവില്ല. എതിരാളികള്‍ തീര്‍ത്തും നിഷ്പ്രഭമായിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡി സഖ്യം പരാജയത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. പ്രമുഖ സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഇതുവരെ നിലനിര്‍ത്തിയിരുന്ന ശക്തിദുര്‍ഗങ്ങള്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പടയോട്ടത്തില്‍ ഒന്നൊന്നായി കീഴടങ്ങി. അതേസമയം ബിജെപിക്കൊപ്പം നിന്ന എല്ലാ ഘടകകക്ഷികളും വന്‍വിജയം നേടുകയും ചെയ്തു. എന്തുവന്നാലും ഇക്കുറി അധികാരം പിടിച്ചെടുക്കുമെന്ന അവകാശവാദവുമായി രംഗത്തിറങ്ങിയ തേജസ്വി യാദവിന് അതിശക്തമായ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
അധികാര മോഹംകൊണ്ട് ഭ്രാന്തനെപ്പോലെയായിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ ബീഹാര്‍ രാഷ്‌ട്രീയത്തില്‍നിന്ന് അവിടത്തെ ജനത വലിച്ചെറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ടക്കം കടക്കാന്‍ പോലും കഴിയാതെ വന്നതോടെ പരാജയത്തിന്റെ പ്രതിരൂപമായി നെഹ്‌റു കുടുംബത്തിന്റെ യുവരാജാവ് മാറി. രാഷ്‌ട്രീയ ജീവിതത്തില്‍ തൊണ്ണൂറ്റിയഞ്ചാമത്തെ തെരഞ്ഞെടുപ്പ് പരാജയമാണ് രാഹുല്‍ നേരിടുന്നത്. നെഹ്‌റുവിന്റെ ജന്മദിനത്തില്‍ത്തന്നെ ഇതുണ്ടായത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. ആത്മാഭിമാനം തെല്ലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാഹുലിന് രാഷ്‌ട്രീയം ഉപേക്ഷിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിളക്കത്തില്‍ കണ്ണു മഞ്ഞളിച്ചു പോയ കോണ്‍ഗ്രസ് എന്തു പറയണമെന്ന് അറിയാതെ വിഷമിക്കുകയാണ്. പരാജയം ഉറപ്പാണെന്ന് മനസ്സിലാക്കിയ രാഹുല്‍ പതിവുപോലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് രാജ്യം വിടുകയും ചെയ്തു. വ്യക്തിപരമായ വിശ്വാസ്യതയോ രാഷ്‌ട്രീയമായ പക്വതയോ തൊട്ടുതീണ്ടാത്ത നേതാവാണ് താനെന്ന് ഈ അധികാരമോഹി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
ബീഹാറില്‍ കോണ്‍ഗ്രസ് നടത്തിയത് രാഷ്‌ട്രീയ പ്രചാരണമല്ല, നുണപ്രചാരണമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേര്‍ന്ന് മോദി സര്‍ക്കാര്‍ വോട്ടുകൊള്ള നടത്തുകയാണെന്ന് ബീഹാറില്‍ അങ്ങോളമിങ്ങോളം നടന്ന് പ്രചാരണം നടത്തി. സുപ്രീംകോടതിയുടെ അനുമതിയോടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി. ഇതൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോയില്ല എന്നതിന്റെ തെളിവാണ് മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍പ്പോലും ബിജെപി സീറ്റു തൂത്തുവാരിയത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് നിലംപരിശായെന്നു മാത്രമല്ല, കോണ്‍ഗ്രസിനൊപ്പം നിന്ന ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും കടുത്ത പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കുകയും ചെയ്തു.
ബിജെപിയും എന്‍ഡിഎയും നേടിയത് അര്‍ഹിക്കുന്ന വിജയമാണ്. മോദി സര്‍ക്കാരിന്റെ പിന്തുണയോടെ ബീഹാറില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഫലങ്ങള്‍ അനുഭവിച്ച ജനങ്ങള്‍ എന്‍ഡിഎ സഖ്യത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്നു. ഗ്രാമങ്ങള്‍തോറും റോഡുകള്‍ നിര്‍മ്മിക്കുകയും മദ്യനിരോധനം നടപ്പാക്കുകയും വീടുകളില്‍ വൈദ്യുതിയും കുടിവെള്ളവും പാചക വാതാകവും എത്തിക്കുകയും ചെയ്തതിനാല്‍ ഭരണവിരുദ്ധ തരംഗം എന്നൊന്ന് ബീഹാറില്‍ തരിമ്പുമില്ലായിരുന്നു. ലാലു ഭരണത്തില്‍ ജങ്കിള്‍ രാജായ ബീഹാറില്‍ സമാധാന ജീവിതം സാധ്യമായപ്പോള്‍ പാവപ്പെട്ടവരും സ്ത്രീകളും എന്‍ഡിഎ ഭരണത്തിന്റെ തുടര്‍ച്ചയ്‌ക്ക് അനുമതി നല്‍കുകയായിരുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരിക്കാന്‍ അവസരം കിട്ടിയപ്പോഴൊക്കെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ഇതൊന്നും മനസ്സിലാവില്ല.
ബീഹാറില്‍ നരേന്ദ്ര മോദിയെ നേരിട്ടത് കോണ്‍ഗ്രസും ആര്‍ജെഡിയും മാത്രമായിരുന്നില്ല. ഭാരതത്തിന്റെ ഉയര്‍ച്ചയെ ഇഷ്ടപ്പെടാത്ത ശക്തികള്‍ മുഴുവനുമായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന്റെ തുടക്കമായിരിക്കും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇതൊന്നും സമീപഭാവിയില്‍ നടക്കാന്‍ പോകുന്നില്ലെന്ന് ബിജെപിക്കും മോദിക്കും ബീഹാര്‍ ജനത നല്‍കിയ അംഗീകാരം അടിവരയിട്ട് കാണിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസിന് രാജ്യത്ത് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതിന്റെ പൊരുള്‍ ഇപ്പോഴത്തെ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.
നുഴഞ്ഞുകയറ്റക്കാരുടെയും രാജ്യവിരുദ്ധരുടെയും വോട്ടുകൊണ്ട് അധികാരത്തിലേറാമെന്ന് കരുതുന്നവര്‍ ഇനി മാറിച്ചിന്തിക്കേണ്ടി വരും. ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂര്‍വ്വമാക്കുന്നതില്‍ എസ്‌ഐആര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലും കേരളത്തിലുമൊക്കെ എസ്‌ഐആര്‍ നടപ്പാക്കുന്നതിലൂടെ കള്ളവോട്ടുകള്‍ നീക്കം ചെയ്യപ്പെടും. ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇന്‍ഡി സഖ്യത്തിലെ എല്ലാവര്‍ക്കും പാഠമാണ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ ആ പാര്‍ട്ടിക്കൊപ്പം മറ്റു പാര്‍ട്ടികളും മുങ്ങിച്ചാവും. പ്രാദേശിക കക്ഷികളുടെ ചെലവില്‍ അധികാരം കയ്യാളാനുള്ള കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ബീഹാറിലേത് പല നിലയ്‌ക്കും ഒരു തുടക്കമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആസാമിലും പശ്ചിമബംഗാളിലും കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബീഹാര്‍ തരംഗം പ്രതിഫലിക്കും.
















